You are Here : Home / USA News

എബനേസര്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ ക്രിസ്മസ്സ് ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി

Text Size  

Story Dated: Friday, December 27, 2013 06:19 hrs UTC

 

ന്യൂയോര്‍ക്കിലെ പോര്‍ട്ട്‌ ചെസ്റ്ററിലുള്ള എബനേസര്‍ മാര്‍ത്തോമ്മാ ഇടവകയുടെ ഈ വര്‍ഷത്തെ ക്രിസ്മസ്സ് കരോള്‍ വര്‍ണ്ണോജ്വലമായി കൊണ്ടാടി.
 
തെളിഞ്ഞു കത്തിയ മെഴുകുതിരിവെട്ടത്തില്‍ ഇടവകയിലെ മലയാളം, ഇംഗ്ലീഷ് ഗായകസംഘാംഗങ്ങള്‍ "O Come All YC Faithful" എന്ന ഗാനവും ആലപിച്ചുകൊണ്ട് ദേവാലയത്തിലേക്ക് പ്രവേശിച്ചതോടെ ഈ വര്‍ഷത്തെ ക്രിസ്മസ്സ് കരോളിന് തിരശ്ശീലയുയര്‍ന്നു. ഏതാണ്ട് മൂന്നുമണിക്കൂര്‍ നീണ്ടുനിന്ന ആഘോഷങ്ങള്‍ക്ക് സീനിയര്‍ , ജൂനിയര്‍ ഗായകസംഘത്തിന്റെ മലയാളത്തിലും, ഇംഗ്ലീഷിലുമുള്ള ഗാനങ്ങള്‍ പുത്തന്‍ അനുഭൂതി പകര്‍ന്നു.
 
പ്രാരംഭപ്രാര്‍ത്ഥനയും, പാഠം വായനക്കും ശേഷം ഇടവക വികാരി റവ.ഏബ്രഹാം ഉമ്മന്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ക്രിസ്മസ്സിന്റെ ഇന്നത്തെ പ്രസക്തിയെപ്പറ്റി സംസാരിച്ചു. ജീവിത വിശുദ്ധിയും, സന്മനസ്സുമുള്ളവര്‍ക്കു മാത്രമേ ക്രിസ്മസ്സിനെ അതിന്റെ പരിപൂര്‍ണ്ണ അര്‍ത്ഥത്തോടെ ഉള്‍ക്കൊള്ളുവാനും ആഘോഷിക്കുവാനും സാധിക്കൂ എന്ന് ഓര്‍മ്മിപ്പിച്ചു. രാജകീയപ്പിറവിയുടെ അടയാളം കണ്ട് സഞ്ചരിച്ച വിദ്വാന്മാര്‍ ചെന്നെത്തിയത് ശരിയായ സ്ഥലത്തായിരുന്നില്ല. അവരുടെ അറിവും, പാണ്ഡിത്യവും അവരെ കൊണ്ടെത്തിച്ചത് കൊട്ടാരത്തിലാണ്. ഒരു രാജാവ് തന്റെ രാജ്യത്ത് എവിടെയോ ജനിച്ചിരിക്കുന്നു എന്ന വാര്‍ത്ത ഹെരോദാവ് അറിയുകയും അതിന്റെ ഫലമായി ആദേശത്ത് കരച്ചിലും, കണ്ണീരും ഉണ്ടാകുവാനുമിടയായി. ശുദ്ധ ഹൃദയവും, നിഷ്‌ക്കളക മനസ്സുമാണ് ഉണ്ണിയേശുവിനെ കണ്ടെത്തുവാന്‍ സഹായിക്കുന്നതെന്നും അച്ചന്‍ ഉദ്‌ബോധിപ്പിച്ചു.
 
പിന്നീട് ക്രിസ്മസ്സ് സന്ദേശം നല്‍കിയ വെരി. റവ. ഗീവര്‍ഗീസ് പുത്തൂര്‍ക്കുടിലില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ ആട്ടിടയന്മാരെപ്പറ്റിയാണ് സംസാരിച്ചത്. ഭൂമിയില്‍ ആദ്യമായി ക്രിസ്മസ്സ് കരോള്‍ സര്‍വ്വീസ് നടത്തിയത് മലഞ്ചെരുവില്‍ ആടുകള്‍ക്ക് കാവലായി കിടന്ന ആട്ടിയന്മാരും, സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിയ ദൂതന്മാരും കൂടിയായിരുന്നുവെന്ന് അച്ചന്‍ ഓര്‍മ്മിപ്പിച്ചു. ഇന്ന് ആട്ടിടയന്മാരെ എല്ലാവരും മറന്നുവെന്നും, ക്രിസ്മസ്സിന്റെ ആഘോഷം തന്നെ ആകെ മാറിയിരിക്കുന്നുവെന്നും അച്ചന്‍ ഓര്‍മ്മിപ്പിച്ചു. മലമടക്കുകളില്‍ , ഗുഹയുടെ വാതില്ക്കല്‍ കള്ളന്മാരില്‍ നിന്നും കാട്ടുമൃഗങ്ങളില്‍ നിന്നും തങ്ങളുടെ ആടുകളെ രക്ഷിക്കാനായി രാത്രി,പകലെന്നില്ലാതെ കാവലിരിക്കുന്ന സ്ഥിരമായി ഒരു വാസസ്ഥലമോ, ഐഡന്റിറ്റിയോ ഇല്ലാത്ത തികച്ചും നിരക്ഷരരായ ഈ ആട്ടിടയന്മാര്‍ക്കാണ് ബേത്തലഹേമിലിലെ പുല്‍ക്കൂട്ടില്‍ ഉണ്ണിപിറന്നുവെന്ന മഹാസന്തോഷത്തിന്റെ സത്യവര്‍ത്തമാനം ആദ്യം ലഭിച്ചത്. തന്റെ ആടുകള്‍ക്കുവേണ്ടി ജീവന്‍ കൊടുക്കുന്ന ഇവര്‍ സത്യസന്ധരും നിര്‍ദ്ദോഷികളും, നിഷ്‌ക്കളകരുമായിരുന്നു. "അത്യുന്നതങ്ങളില്‍ ദൈവത്തിനുമഹത്വം, ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം" എന്ന ദൂതുകേട്ട്, തങ്ങളുടെ സര്‍വ്വസ്വവുമായ ആടുകളെ ഉപേക്ഷിച്ച് ബേത്ത്ലഹേമിലേക്ക് പോകുന്ന ആട്ടിടയന്മാരെയാണ് ഇവിടെ കാണുന്നത്. അത്രയും നാള്‍ സ്വജീവന്‍ പോലും പണയം വച്ച് കാത്തുപരിപാലിച്ചിരുന്ന തങ്ങളുടെ എല്ലാമായ ആടുകളെ ഉപേക്ഷിച്ച് രക്ഷിതാവിനെ കാണുവാന്‍ ബേത്ത്ലഹേമിലേക്ക് യാത്രയാവുന്നു. നമ്മുടെ ജീവിതത്തിലും നമുക്ക് ഏറ്റവും പ്രാധാന്യമെന്ന് തോന്നുന്നതിനെ ഉപേക്ഷിച്ചാല്‍ മാത്രമേ ബേത്ത്ലഹേമിലെ പുല്‍ക്കൂട്ടില്‍ കിടക്കുന്ന ഉണ്ണിയേശുവിനെ കാണുവാനും, യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുവാനും സാധ്യമാവുകയുള്ളെന്ന് അച്ചന്‍ തന്റെ ക്രിസ്മസ്സ് സന്ദേശത്തില്‍ക്കൂടി അറിയിച്ചു.
 
രക്ഷിതാവിനെ കണ്ടുമുട്ടിയ ആട്ടിടയന്മാര്‍ അവര്‍ സഞ്ചരിച്ച വഴികളിലും, കടന്നുപോയ ദേശങ്ങളിലൊക്കെയും സുവിശേഷം പ്രസംഗിക്കുകയും ദൈവസാക്ഷികളായി മറ്റുള്ളവരുടെ മുമ്പില്‍ പ്രകാശം പരത്തുന്നവരുമായിത്തീര്‍ന്നു. നാമോരോരുത്തരും ദൈവസാക്ഷികളായി, ദൈവസ്‌നേഹം ഘോഷിക്കുന്നവരായിത്തീരട്ടെയെന്നും അതിനായി ദൈവത്തിന്റെ പരിശുദ്ധാത്മാവ് സഹായിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു.
 
സണ്ടേസ്‌ക്കൂള്‍ കുട്ടികളുടെ നേറ്റിവിറ്റി സീന്‍, ഇടവക മിഷന്റെ ആഭിമുഖ്യത്തില്‍ ഹൗസ് വിസിറ്റ് കരോള്‍ സര്‍വ്വീസിന്റെ പാട്ടുകള്‍ എന്നിവ ഈ വര്‍ഷത്തെ ക്രിസ്തുമസ് കരോളിന് കൂടുതല്‍ മിഴിവേകി. ഇടവക സെക്രട്ടറി സൂസന്‍ കുര്യന്‍ ഇടവക ജനങ്ങളേയും, വിശിഷ്ടാതിഥികളേയും സ്വാഗതം ചെയ്തു. ഇടവകയുടെ ഗായകസംഗ ലീഡര്‍ ഡോ.മിനി ജോണ്‍ ഈ കരോള്‍ സര്‍വ്വീസ് ഇത്രമാത്രം ഭംഗിയാക്കാന്‍ സഹായിച്ച വികാരി, ഗായകസംഘ അംഗങ്ങള്‍ , പള്ളി കമ്മിറ്റിയഗംങ്ങള്‍ , ഇടവക ജനങ്ങള്‍ , സണ്ടേസ്‌ക്കൂള്‍ എന്നിവരോടുള്ള പ്രത്യേകം നന്ദിയും കടപ്പാടും അറിയിച്ചു.
 
വികാരി റവ.ഏബ്രഹാം ഉമ്മന്‍, ഈ കരോള്‍ സര്‍വ്വീസ് ഇത്ര മാത്രം മംഗളമാക്കുവാന്‍ അഹോരാത്രം പ്രയത്നിച്ച ഡോ.മിനി ജോണിനെ പ്രത്യേകം അഭിനന്ദിക്കുകയും, ഇടവകയുടെ പേരിലുള്ള നന്ദിയും, സ്‌നേഹവും അറിയിക്കുകയും ചെയ്തു. 'Silent Night, Holy Night' എന്ന ഗാനത്തോടും അച്ചന്റെ ആശിര്‍വാദത്തോടും കൂടി ഈ വര്‍ഷത്തെ ക്രിസ്മസ്സ് കരോളിന് തിരശ്ശീല വീണു. മി.സജി തോമസിന്റെ സാന്റാ ക്ലോസ് ഏവരുടെയും പ്രത്യേകം പ്രശംസ പിടിച്ചു പറ്റി. മിസ്. നിഷാ സണ്ണി, മിസ്. ദീപ്തി ജോണ്‍ എന്നിവര്‍ എം.സി മാരായിരുന്നു. കടന്നു വന്ന എല്ലാവരും സ്‌നേഹവിരുന്നിലും സംബന്ധിച്ചു. ഭദ്രാസന അസംബ്ലി മെമ്പര്‍ സി.എസ്.ചാക്കോ അറിയിച്ചതാണിത്
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.