ഹണ്ട്സ് വില്ല (ടെക്സസ്) ∙ 2019 വർഷത്തെ അമേരിക്കയിലെ ആദ്യ വധശിക്ഷ ജനുവരി 30 ബുധനാഴ്ച വൈകിട്ട് ടെക്സസ് ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി.
30 വർഷങ്ങൾക്ക് മുമ്പ് ഹൂസ്റ്റൺ പൊലീസ് ഓഫിസർ എൽസ്റ്റൺ ഹൊ വാർഡിനെ (24) കവർച്ചാ ശ്രമത്തിനിടയിൽ വെടിവച്ചു കൊലപ്പെടുത്തിയ റോബർട്ട് ജനിഗ്സിനെയാണ് (61) വധശിക്ഷക്ക് വിധേയനാക്കിയത്.
വൈകിട്ട് 6.30 ന് വിഷ മിശ്രിതം സിരകളിലേക്ക് പ്രവേശിപ്പിച്ചു 18 മിനിട്ടിനകം മരണം സ്ഥിരീകരിച്ചു.മരണത്തിനു മുൻപു കൊല്ലപ്പെട്ട ഓഫിസറുടെ കുടുംബാംഗങ്ങൾക്കുള്ള സന്ദേശം എഴുതി നൽകിയിരുന്നു.
വധശിക്ഷ നടപ്പാക്കുമ്പോൾ കൊല്ലപ്പെട്ട ഓഫിസർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടു നൂറോളം ഓഫിസർമാർ പുറത്ത് ബൈക്കിന്റെ എൻജിൻ സ്റ്റാർട്ട് ചെയ്തു വലിയ ശബ്ദം ഉണ്ടാക്കി നിൽക്കുന്നുണ്ടായിരുന്നു.
വധശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയിൽ പ്രതി നൽകിയ പെറ്റീഷൻ തള്ളി കളഞ്ഞ് മിനിട്ടുകൾക്കകം വധശിക്ഷ നടപ്പാക്കുകയായിരുന്നു.
അമേരിക്കയിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമാണ് ടെക്സസ്. വിഷം കുത്തിവെച്ചുള്ള വധശിക്ഷ ക്രൂരമാണെന്നും അവസാനിപ്പിക്കണമെന്നുള്ള ശക്തമായ ആവശ്യം ഉയരുമ്പോഴും വധശിക്ഷ നിർബാധം തുടരുകയാണ്.
Comments