പ്രവീണ്‍ വര്‍ഗ്ഗീസിന്റെ മരണം- മാതാപിതാക്കള്‍ ജസ്റ്റിസ് ഡിപാര്‍ട്ട്മെന്റില്‍ പരാതി നല്കി
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Friday, November 21, 2014 09:59 hrs UTC
വാഷിംഗ്ടണ്‍ ഡി.സി. : സതേണ്‍ ഇല്ലിനോയ്സ് യൂണിവേഴ്സിറ്റി കാര്ബന്ഡയില് ക്യാമ്പസില്‍ ഫെബ്രു 12 ന് കൂട്ടുകാരുമൊത്ത് പാര്‍ട്ടിയില്‍ പങ്കെടുത്തതിനുശേഷം കാണാതായ പ്രവീണ്‍ വര്‍ഗ്ഗീസിന്റെ മൃതശരീരം ആറു ദിവസങ്ങള്‍ക്കുശേഷം ഫെബ്രു 18ന് കണ്ടെടുത്തതിനെ കുറിച്ചു ശരിയായ ദിശയില്‍ അന്വേഷണം നടക്കുന്നില്ല എന്ന് ചൂണ്ടികാട്ടി പ്രവീണ്‍ വര്‍ഗ്ഗീസിന്റെ മാതാപിതാക്കള്‍ വാഷിംഗ്ടണ്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റില്‍ പരാതി നല്കി. കേസ്സന്വേഷണം നടത്തിയ ഇല്ലിനോയ്സ് കാര്ബഡയില് പോലീസ് അന്വേഷണം അട്ടിമറിക്കുന്നതായും, പ്രവീണ്‍ വര്‍ഗ്ഗീസിന്റെ മരണത്തില്‍ ഉത്തരവാദികളായവരെ കരുതുന്നുവരെ ചോദ്യം ചെയ്യാന്‍ പോലും വിസമ്മതിക്കുന്നതായും പരാതിയില്‍ ചൂണ്ടികാണിക്കുന്നു.
പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങിയ പ്രവീണിന് റൈഡ് നല്കിയ വ്യക്തി പ്രവീണിനോട് ഗ്യാസ് മണി ആവശ്യപ്പെട്ടുവെന്നും, ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചുവെന്നും മൊഴി നല്‍കിയിട്ടും ഈ വ്യക്തിയെ ശരിയായി ചോദ്യം ചെയ്യാന്‍ തയ്യാറാകാതെ, പ്രവീണ്‍ മയക്കുമരുന്നിനും, മദ്യത്തിനും അടിമയായിരുന്നുവെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്ന് മാതാപിതാക്കള്‍ പരാതിയില്‍ പറയുന്നു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇതിന്റെ ഒരംശംപോലും കണ്ടെത്താനായിട്ടില്ല. കഠിനമായ തണുപ്പനുഭവപ്പെട്ടിരുന്ന രാത്രിയില്‍ വാഹനത്തില്‍ നിന്നും ഇറങ്ങി സമീപത്തുള്ള മരങ്ങളുടെ ഇടയിലേക്ക് ഓടിമറഞ്ഞു എന്ന് റൈഡ് നല്കിയ വ്യക്തി പോലീസിന് നല്കിയ വിവരം അടിസ്ഥാനമാക്കി ഹൈപൊ കെര്മിയയാണ് മരണകാരണമെന്ന് പോലീസ് പറയുന്നത്. ഇല്ലിനോയ്സ് സെനറ്റര്‍ ഡിക്ക് ഡര്ബിന്, മാര്‍ക്ക് ക്രിക്ക് എന്നിവരുമായി നവം.13ന് ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഇവരുടെ നിര്‍ദേശപ്രകാരമാണ് പരാതി സമര്‍പ്പിക്കുന്നത്.
Comments