യൂബ സിറ്റി: പെണ്‍കുട്ടിയെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ ക്രൂര പീഡനം ഏല്‍ക്കേണ്ടിവന്ന ബല്‍ജിന്ദര്‍ കൗര്‍(38) ഭര്‍ത്തൃമാതാവിനെ വധിച്ച് സ്വയരക്ഷക്കും, ഉദരത്തില്‍ വളരുന്ന പെണ്‍കുഞ്ഞിന്റെ ജീവന് സംരക്ഷിക്കുന്നതിനുമാണെന്ന വാദം കോടതി അംഗീകരിച്ചു. പ്രതിയെ കുറ്റ വിമുക്തയാക്കി.
പഞ്ചാബില്‍ നിന്നും കുടിയേറിയ കുടുംബത്തിലെ അംഗമായിരുന്നു ബല്‍ജിന്ദര്‍ കൗര്‍. ഒരു പെണ്‍കുഞ്ഞ് ജനിച്ചതിനുശേഷം മറ്റൊരു പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ച വിവരം അറിഞ്ഞതു മുതല്‍ ഗര്‍ഭചിദ്രം നടത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്തൃമാതാവില്‍ നിന്നും നിരന്തരമായ പീഡനമാണ് പ്രതിക്ക് ഏല്‍ക്കേണ്ടിവന്നത്.
2012 ഒക്ടോബര്‍ 24ന് ഈ വിഷയത്തില്‍ ഇരുവരും പരസ്പരം വഴക്കടിക്കുകയും, മാതാവ് മരുമകളുടെ മുടിക്ക് പിടിച്ച് ഉദരത്തില്‍ പലതവണ ആഞ്ഞു ചവിട്ടുകയും ചെയ്തുവത്രെ! ദേഹോപദ്രവം സഹിക്കവയ്യാതെ ഗാരേജില്‍ നിന്നു മഴു എടുത്തു കൊണ്ടുവന്ന് ഭര്‍ത്തൃമാതാവിന്റെ തലയില്‍ നിരവധി തവണ വെട്ടി. വെട്ടേറ്റ് നിലത്തുവീണ മാതാവ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നു.
പോലീസ് അറസ്റ്റ് ചെയ്ത പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തലയില്‍ എത്രതവണ വെട്ടിയെന്ന് അറിയില്ലെന്നും, ഞാനതു ചെയ്തില്ലായിരുന്നുവെങ്കില്‍ ഉദരത്തില്‍ വളരുന്ന കുഞ്ഞ് എനിക്കു നഷ്ടപ്പെടുമായിരുന്നും പ്രതി പോലീസിനോട് പറഞ്ഞു.
2014 ഏപ്രില്‍ 25ന് ഈ കേസ്സില്‍ ബല്‍ജിത് കൗര്‍ കുറ്റക്കാരിയല്ലെന്ന് ജൂറി വിധി പ്രഖ്യാപിച്ചു.
അകാരണമായി പീഡിപ്പിക്കപ്പെടുന്ന സ്ത്രീകള്‍ സമൂഹത്തില്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്ന ശക്തമായ സന്ദേശമാണ് ഈ വിധിയിലൂടെ ജൂറി പ്രഖ്യാപിച്ചതെന്ന് കൗറിനുവേണ്ടി ഹാജരായ അറ്റോര്‍ണി മണി സിന്ധു അഭിപ്രായപ്പെട്ടു. നീതി നിര്വ്വഹിക്കപ്പെട്ടതായും അവര്‍ കൂട്ടിചേര്‍ത്തു.
ജയിലില്‍ വെച്ചു ജന്മം നല്കിയ പെണ്‍കുഞ്ഞും, മൂത്തമകളും ഒരുമിച്ച് ജീവിക്കുവാനാഗ്രഹിക്കുന്നുവെന്ന് കൗര്‍ പറഞ്ഞു.
Comments