You are Here : Home / USA News

തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ മഞ്ഞിനിക്കര ഒരുങ്ങി

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Friday, February 07, 2014 11:28 hrs UTC


 
'മഞ്ഞിനിക്കരെ ബാവായേ..ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ' എന്ന പ്രാര്‍ത്ഥനാ മന്ത്രവുമായി പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ച വൈകീട്ട് മഞ്ഞിനിക്കരയില്‍ എത്തിച്ചേരും. തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ജാതിമതഭേദമന്യേ മഞ്ഞിനിക്കരെ ഒരുങ്ങിക്കഴിഞ്ഞതായി സുനില്‍ മഞ്ഞിനിക്കര അറിയിച്ചു.
 
ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാല്‍നട തീര്‍ത്ഥാടനം മഞ്ഞിനിക്കരയില്‍ എത്തുമ്പോള്‍ തീര്‍ത്ഥാടകരും മഞ്ഞിനിക്കര നിവാസികളും തീര്‍ത്ഥാടകര്‍ക്ക് വഴിയോരങ്ങളില്‍ ദാഹജലവും ആഹാരങ്ങളും നല്‍കിയവരും സ്ഥാപനങ്ങളും തീര്‍ത്ഥാടനപുണ്യം പങ്കിടുന്നു.
 
ഈ വര്‍ഷത്തെ പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 8 വരെയാണ്. ഫെബ്രുവരി 2-ന് കുര്‍ബ്ബാനയ്ക്കുശേഷം മഞ്ഞിനിക്കര ദയറായും സഭയിലെ എല്ലാ ദേവാലയങ്ങളിലും പാത്രിയര്‍ക്കാ പതാക ഉയര്‍ത്തി.വൈകീട്ട് ഓമല്ലൂര്‍ കുരിശുംതൊട്ടിയില്‍ അഭി.ഗീവര്‍ഗീസ് മോര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്താ കൊടിയുയര്‍ത്തി. ആര്‍ച്ച് ബിഷപ്പ് കുറിയാക്കോസ് മോര്‍ സേവേറിയോസ്, മാത്യൂസ് മോര്‍  തോവോദോസിയോസ് എന്നീ മെത്രാപ്പോലീത്താമാരും, ഇ.കെ. മാത്യൂസ് കോര്‍ എപ്പിസ്കോപ്പാ, ജേക്കബ് തോമസ് കോര്‍ എപ്പിസ്കോപ്പാ, ഫാ. ഇ.കെ. കുരിയാക്കോസ്, ഫാ. സാംസണ്‍ വര്‍ഗീസ്, ഫാ. ഏലിയാസ് ജോര്‍ജ്, ഷെവലിയാര്‍ ജോസ് മങ്ങാട്ടേത്ത്, ബിനു വാഴമുട്ടം തുടങ്ങിയവര്‍ പങ്കെടുത്തു.
 
നാലാം തിയ്യതി മഞ്ഞിനിക്കര കണ്‍‌വന്‍ഷന്‍ തുമ്പമണ്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭി. യൂഹാനോന്‍ മോര്‍ മിലിത്തിയോസ് ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടക്കുന്ന വചനപ്രഘോഷണങ്ങളില്‍ ഫാ. ജിബി മാത്യു, ഫാ. ജോര്‍ജ് പുത്തന്‍പുരയ്ക്കല്‍, ഫാ. പ്രസാദ് കുരുവിഅള എന്നിവര്‍ പ്രസംഗിച്ചു. എല്ലാ ദിവസവും മഞ്ഞിനിക്കര സെന്റ് സ്റ്റീഫന്‍സ് ഗായകസംഘറ്ഋതിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരുന്നു.
 
ഈ വര്‍ഷത്തെ പെരുന്നാളിന് പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവായുടെ പ്രതിനിധിയായി പാട്രിയാര്‍ക്കല്‍ സെക്രട്ടറി മത്താ അല്‍ഖൂറി മാര്‍ തിമോത്തിയോസ്, മധ്യപൗരസ്ത്യദേശ തീര്‍ത്ഥാടകരോടൊപ്പം എത്തുന്ന ആര്‍ച്ച് ബിഷപ്പുമാരായ ജോര്‍ജ് സ്ലീബാ മാര്‍ തെയോഫിലോസ് (ലബനന്‍), മത്തിയാസ് നയിസ് മാര്‍ പീലക്സിനോസ് (ജര്‍മനി), ദാവൂദ് മാര്‍ നിക്കോദിമോസ് (ഇറാഖ്), എഡ്വേര്‍ഡ് മാര്‍ യാക്കൂബ് (ഗ്വാട്ടിമാല), പാത്രിയാര്‍ക്കീസ് ബാവായുടെ മലങ്കര അഫയേഴ്സ് സെക്രട്ടറി മാത്യൂസ് മാര്‍ തിമോത്തിയോസ് എന്നിവര്‍ പങ്കെടുക്കും.
 
പ്രധാന പെരുന്നാള്‍ ഏഴിനു നടക്കും. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും കാല്‍നടയായി എത്തുന്ന തീര്‍ത്ഥാടകരെ മൂന്നു മണിക്ക് ഓമല്ലൂര്‍ കുരിശിന്‍‌തൊട്ടിയില്‍ നിന്നു സ്വീകരിച്ച് കബറിങ്കലേക്ക് ആനയിക്കും. വൈകിട്ട് ആറിനു തീര്‍ത്ഥാടന യാത്രാ സമാപന സമ്മേളനം അന്ത്യോക്യാ പ്രതിനിധി മത്താ അല്‍ഖൂറി മാര്‍ തിമോത്തിയോസ് ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും.ജോര്‍ജ് സ്ലീബാ മാര്‍ തെയോഫിലോസ് അനുഗ്രഹ പ്രഭാഷണം നടത്തും. സെന്റ് ഏലിയാസ് സ്വര്‍ണമെഡല്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് വിതരണം ചെയ്യും. തുമ്പമണ്‍ ഭദ്രാസനത്തില്‍ നിന്നുള്ള അവാര്‍ഡുകള്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് വിതരണം ചെയ്യും.തീര്‍ത്ഥാടക സംഘത്തിനുള്ള അവാര്‍ഡ് കുര്യാക്കോസ് മാര്‍ ദിയസ്കോറോസ് വിതരണം ചെയ്യും. സമ്മേളനത്തിനുശേഷം പരിശുദ്ധ ബാവായുടെ കബറിങ്കല്‍ അഖണ്ഡപ്രാര്‍ത്ഥനയും ഉണ്ടാകും.
 
എട്ടിനു പുലര്‍ച്ചെ മൂന്നിനു മാര്‍ സ്രേഫാനോസ് പള്ളിയില്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസിന്റെ കാര്‍മ്മികത്വത്തില്‍ കുര്‍ബ്ബാന അര്‍പ്പിക്കും. ദയറാ പള്ളിയില്‍ അഞ്ചു മണിക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കുര്‍ബ്ബാന. കബറിങ്കലെ ധൂപപ്രാര്‍ത്ഥനയ്ക്കു ശേഷം 10:30ന് സമാപന റാസയും നേര്‍ച്ച വിളമ്പും ഉണ്ടാകും.
 
വയനാട്ടിലെ മീനങ്ങാടിയില്‍ നിന്നും ആരംഭിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ കാല്‍നട തീര്‍ത്ഥാടനം വയനാട്, കോഴിക്കോട്, ഇടുക്കി, തൊടുപുഴ, മൂന്നാര്‍, എറണാകുളം, കോട്ടയം, കൂടല്‍, വകയാര്‍, വാഴമുട്ടം, തുമ്പമണ്‍, കൊല്ലം, കുണ്ടറ, കട്ടപ്പന, റാന്നി, മൂവാറ്റുപുഴ, അങ്കമാലി, കാലടി, പെരുമ്പാവൂര്‍, കൂത്താട്ടുകുളം, പിറവം തുടങ്ങി അറുന്നൂറിലേറെ സംഘങ്ങള്‍ കോട്ടയം, തിരുവല്ല, ആറന്മുള വഴി മഞ്ഞിനിക്കരയില്‍ എത്തുമ്പോള്‍ കിലോമീറ്ററോളം നീളം ഉണ്ടാകും.
 
മഞ്ഞിനിക്കര ദയറായും മോര്‍ ഇഗ്നാത്തിയോസ് സന്നദ്ധസേനയും മാര്‍ സ്തോഫാനോസ് പള്ളിയും കേരള സര്‍ക്കാരും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
 
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.