You are Here : Home / USA News

അടിച്ചുമോളേ ലോട്ടറി (രാജു മൈലപ്ര)

Text Size  

Raju Mylapra ( Chief Editor ,Aswamedham)

rajumylapra@msn.com

Story Dated: Saturday, March 23, 2019 01:12 hrs UTC

ബഹുമാനപ്പെട്ട ഇന്നസെന്റ് നല്ലൊരു നടനാണ്. കോമഡി രംഗങ്ങള്‍ തന്മയത്വമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് അപാരമാണ്. ഉദാഹരണത്തിന് "കിലുക്കം' സിനിമയിലെ കിട്ടുണ്ണി എന്ന കഥാപാത്രം - "അടിച്ചുമോളേ ലോട്ടറി' എന്നു പറഞ്ഞ് മലര്‍ന്നടിച്ചു വീഴുന്ന ഒരു രംഗം എന്നും ഓര്‍ത്ത് ചിരിക്കാറുള്ളതാണ്. 
 
അതുപോലെയാണ് കഴിഞ്ഞതവണ ഇന്നസെന്റ് ചാലക്കുടി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്. അവിടെയുള്ള വോട്ടര്‍മാര്‍ ഇന്നസെന്റിനെ ജയിപ്പിക്കുകയല്ല, മറിച്ച് പി.സി. ചാക്കോ എന്ന പിടിവാശിക്കാരനെ തോല്‍പിക്കുകയാണ് ചെയ്തത്. ഈ അടുത്തകാലം വരെ "ഒരു കാരണവശാലും താന്‍ ഇനി മത്സരിക്കില്ല' എന്നു പല വേദികളിലും അദ്ദേഹം പറഞ്ഞു നടന്നിട്ടുണ്ട്- പലവിധ രോഗങ്ങള്‍ അലട്ടുന്നതുതന്നെ പ്രശ്‌നം.
 
എന്നാല്‍ തെരഞ്ഞെടുപ്പ് വന്നതോടെ അദ്ദേഹം നിലപാട് മാറ്റി. ചാലക്കുടിക്കാരെ സേവിക്കാനൊന്നുമല്ല അദ്ദേഹം ഈ വലിയ ത്യാഗം ചെയ്യുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. അധികാരത്തിന്റെ രുചി, മികച്ച പെന്‍ഷന്‍, ഏറ്റവും മെച്ചപ്പെട്ട ചികിത്സാ സൗകര്യം, മെച്ചപ്പെട്ട താമസ സൗകര്യംഅങ്ങ് ഡല്‍ഭിയില്‍- ഇതൊക്കെ ഇന്നസെന്റിനെപ്പോലെ നിഷ്കളങ്കനായ ഒരാള്‍ വേണ്ടെന്നുവെയ്ക്കുമോ?
 
ഹിന്ദിയും, ഇംഗ്ലീഷും അറിയാത്ത അദ്ദേഹം പാര്‍ലമെന്റില്‍ പോയിരുന്ന് വെറുതെ സമയം കളഞ്ഞിട്ട് എന്തുകാര്യം? അഴിഞ്ഞുപോകുന്ന മുണ്ട് ഉടുക്കുവാന്‍ വേണ്ടി മാത്രമാണ് ഇന്നസെന്റ് പാര്‍ലമെന്റില്‍ എഴുന്നേറ്റ് നില്‍ക്കാറുള്ളതെന്ന് അസൂയാലുക്കള്‍ പറഞ്ഞു പരത്തുന്നുണ്ട്. ഏതായാലും ഒരാള്‍ക്ക് രണ്ടു തവണ ബംബര്‍ അടിക്കുന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. ഇന്നസെന്റിന് ഈ ആരാധകന്റെ വിജയാശംസകള്‍.!
 
സിറ്റിംഗ് എം.പിമാര്‍ക്കെല്ലാം സീറ്റ് വീണ്ടും നല്‍കിയപ്പോള്‍ എറണാകുളത്ത് തോമസ് മാഷിനെ തഴഞ്ഞു. അധികാരം നഷ്ടപ്പെട്ടതിന്റെ ദുഖവും, നിരാശയും ആരോടെന്നില്ലാത്ത പകയും, പിന്നീട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ അദ്ദേഹത്തിന്റെ മുഖത്ത് തെളിഞ്ഞുനിന്നു. എഴുപത്തഞ്ച് വയസായതാണ് അദ്ദേഹത്തിനുള്ള കുറവായി കണ്ടുപിടിച്ചത്. അങ്ങനെയെങ്കില്‍ ഉമ്മന്‍ചാണ്ടിയും, ആദര്‍ശധീരനായ എ.കെ. ആന്റണിയും, മറ്റും യുവാക്കള്‍ക്കുവേണ്ടി വഴിമാറിക്കൊടുക്കേണ്ടതല്ലേ? 
 
ടോം വടക്കന്‍ എന്നൊരു നേതാവ് കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത വന്നപ്പോഴാണ് അങ്ങനെയൊരു നേതാവ് കോണ്‍ഗ്രസിനുണ്ടെന്നു പലര്‍ക്കും മനസ്സിലായത്. അദ്ദേഹം കോണ്‍ഗ്രസ് വക്താവായി, നേതാക്കന്മാര്‍ക്കു നേരേയുള്ള ആരോപണങ്ങളെയെല്ലാം പ്രതിരോധിച്ചുവത്രേ! അതുകൊണ്ടാണല്ലോ കഴിഞ്ഞ ഇലക്ഷനില്‍ കോണ്‍ഗ്രസ് കേന്ദ്രത്തില്‍ വട്ടപ്പൂജ്യമായത്. "കാര്യം കഴിഞ്ഞപ്പോള്‍ തന്നെ കറിവേപ്പില പോലെ എടുത്തു കളഞ്ഞു' എന്നാണ് അദ്ദേഹം വിലപിക്കുന്നത്. സത്യത്തില്‍ ഈ ടോം വടക്കന്‍ സംസാരിക്കുന്ന ഭാഷ ഏതാണ്? മലയാളമോ, ഹിന്ദിയോ, ഇംഗ്ലീഷോ?എനിക്കൊന്നും മനസ്സിലാകുന്നില്ല ഭഗവാനേ! വടക്കന് ഇനി തെക്കുവടക്ക് നടക്കാനാണ് യോഗമെന്നു തോന്നുന്നു. 
 
കണ്ണന്താനം ഇപ്പോള്‍ കേന്ദ്ര കക്കൂസ് മന്ത്രിയാണ്. രാജ്യസഭയില്‍ അദ്ദേഹത്തിന് ഇനി മൂന്നുകൊല്ലം കൂടി അദ്ദേഹത്തിനുണ്ട്. അദ്ദേഹവും മത്സരിച്ച് തോറ്റേ അടങ്ങൂ എന്ന വാശിയിലാണ്- പത്തനംതിട്ടയില്ലെങ്കില്‍ താന്‍ മത്സരരംഗത്തുണ്ടാവില്ല എന്നുവരെ അദ്ദേഹം ബി.ജെ.പി നേതാക്കന്മാരെ ഭീഷണിപ്പെടുത്തിയത്രേ! ഏതായാലും എറണാകുളം കൊണ്ട് അദ്ദേഹം ഒന്നടങ്ങി. ദുരിതാശ്വാസ ക്യാമ്പില്‍ പോയി ദുരിതമനുഭവിക്കുന്നവരോടുകൂടി തറയില്‍ കിടന്നുറങ്ങി, അത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത തറവേല കാണിച്ച അദ്ദേഹത്തിനും ആശംസകള്‍. !
 
ബി.ജെ.പിക്ക് വലിയൊരു അബദ്ധമാണ് ബി.ഡി.ജെ.എസ് എന്ന പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയത്. നാഴികയ്ക്ക് നാല്‍പ്പതുവട്ടം നിലപാട് മാറ്റുന്ന വെള്ളാപ്പളി നടേശന്റെ മകന്‍ തുഷാറാണ് അവരുടെ തുറുപ്പുചീട്ട്. കഴിഞ്ഞ തവണ ബി.ഡി.ജെ.എസിനു എസ്.എന്‍.ഡി.പിയുടെ വോട്ടുപോലും കിട്ടിയില്ല എന്നു തുറന്നു സമ്മതിച്ച വെള്ളാപ്പള്ളി നടേശന്‍, ഇത്തവണ തുഷാറിന്റെ വിജയവും, ഒരു കേന്ദ്രമന്ത്രി സ്ഥാനവും സ്വപ്നം കാണുകയാണ്. നടക്കാത്ത എത്ര സുന്ദരമായ സ്വപ്നം!
 
സാക്ഷാല്‍ ലീഡറുടെ മകന്‍ കെ. മുരളീധരന്റെ 'കിങ്ങിണിക്കുട്ടന്‍' ഇമേജെല്ലാം അദ്ദേഹം മാറ്റിയെടുത്തു. ഇപ്പോള്‍ അദ്ദേഹം കോണ്‍ഗ്രസിന്റെ കരുത്തുറ്റ ഒരു നേതാവാണ്. വടകരയില്‍ ഒരു സ്ഥാനാര്‍ത്ഥിയെ കിട്ടാതെ കോണ്‍ഗ്രസ് നാണംകെട്ട് നട്ടംതിരിഞ്ഞുകൊണ്ടിരുന്നപ്പോള്‍ ആ ദൗത്യം ആത്മധൈര്യത്തോടെ ഏറ്റെടുത്ത അദ്ദേഹത്തിന് അഭിനന്ദനങ്ങള്‍!
 
കെ.എം.മാണി, പി.ജെ. ജോസഫിനോട് കാണിച്ചത് കൊടുംക്രൂരതയായിപ്പോയി. എം.പിയായിരുന്ന കുഞ്ഞുമാണിയെ അരുമറിയാതെ രാജ്യസഭാ മെമ്പറാക്കി- അഞ്ചു കൊല്ലത്തേക്ക് ആ പദവി സുരക്ഷിതം. വര്‍ക്കിംഗ് പ്രസിഡന്റായ ജോസഫിനോട് കമാന്നൊരക്ഷരം ഉരിയാടാതെ ചാഴികാടനെ കോട്ടയത്തെ സ്ഥാനാര്‍ത്ഥിയാക്കി. ഇനി ജോസഫിന് ഇഷ്ടംപോലെ പാട്ടുംപാടി നടക്കാം- പാവം ജോസഫ്. 
 
ഇത്തവണ യഥാര്‍ത്ഥ പിടിവലി നടക്കുന്നത് പത്തനംതിട്ടയിലാണ്. ബി.ജെ.പിയിലും കോണ്‍ഗ്രസിലും പടലപിണക്കമുണ്ട്. കാലുവാരലിനിടയില്‍, വീണാ ജോര്‍ജ് ജയിക്കുവാനുള്ള സാധ്യതയാണ് കാണുന്നത്. 
 
ഒമ്പത് സിറ്റിംഗ് എം.എല്‍.എമാരാണ് ഇത്തവണ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്. ഇവര്‍ ജയിക്കുന്ന മണ്ഡലങ്ങളിലെല്ലാം ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അതിനായി വീണ്ടും കോടികള്‍ ചിലവാകും. അഞ്ചുകൊല്ലത്തേക്ക് ജനങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ തുടങ്ങിവെച്ച പല പദ്ധതികളും പാതിവഴിയില്‍ മുടങ്ങും. 
 
ഇവരെയെല്ലാം വീണ്ടും ചുമക്കുവാനുള്ള വിധി പൊതുജനം എന്ന കഴുതകളായ നമ്മള്‍ക്കാണല്ലോ! എല്ലാം നമ്മുടെ വിധി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.