ന്യൂയോര്‍ക്ക്: ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സിലിന്റെ അധികാര പരിധിയില്‍ വരാത്ത കാര്യങ്ങളില്‍ കൗണ്‍സില്‍ നടത്തുന്ന വിരട്ടലും, പ്രതികാരനടപടികളും അംഗീകരിക്കാവുന്നതല്ലെന്നും, അത്തരം പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ഇന്ത്യന്‍ പ്രതിനിധി പി.രാജീവ് എം.പി യു.എന്‍ പൊതുസഭയില്‍ പ്രസ്താവിച്ചു. മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഇന്ന് അന്താരാഷ്ട്ര മേഖലയില്‍ മറ്റെല്ലാ വിഷയങ്ങളെക്കാളും വളരെ പ്രധാനപ്പെട്ടതാണ്. മനുഷ്യവകാശ കൗണ്‍സിലിന്റെ ശക്തിയെന്നത് ശുദ്ധവും ശക്തവുമായ സംവാദം, സഹകരണം, സുതാര്യത, വേര്‍തിരിവില്ലാത്ത പ്രചരണം, സുരക്ഷിതത്വം എന്നിവ അടിസ്ഥാനമാക്കി എല്ലാവര്‍ക്കും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നേടിക്കൊടുക്കുയെന്നുള്ളതാണ്.
ഒരോ രാഷ്ട്രങ്ങളും മനുഷ്യാവകാശങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്റെ അറിവുകള്‍ സ്വമനസ്സാലെ പങ്കുവക്കുന്ന ഒരു ഫോറമായി ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ (എച്.ആര്‍.സി) ഉയര്‍ന്നുവരുമെന്നാണ് ഇന്ത്യയുടെ വിശ്വാസം. മനുഷ്യാവകാശ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനാവശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങള്‍ മെമ്പര്‍ സ്റ്റേറ്റുകള്‍ക്ക് നല്‍കുന്നതിന് ഊന്നല്‍ നല്‍കണമെന്നും പി.രാജീവ് പറഞ്ഞു. സെപ്റ്റംബര്‍ 13 ബുധനാഴ്ച രാവിലെ പത്തുമണിക്ക് ശേഷം നടത്തിയ പത്തുമിനിറ്റോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ പ്രസംഗത്തിനു സാക്ഷികളായി രാജീവിന്റെ പ്രീയ പത്നി വാണി കേസരി, വെസ്റ്റ് ബംഗാളില്‍ നിന്നുള്ള നാദിമുള്‍ ഹഖ് എം.പി, ഫൊക്കാന ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പിള്ളി, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകന്‍ മാത്യു മൂലേച്ചേരില്‍ , ഹഡ്സണ്‍ വാലി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് മത്തായി പി. ദാസ് എന്നിവര്‍ യു.എന്നില്‍ എത്തിയിരുന്നു.
Comments