You are Here : Home / USA News

ക്വീന്‍സിലെ ഇന്ത്യാ ഡേ പരേഡ് ഇന്ത്യന്‍ അമേരിക്കന്‍ ജൈത്രയാത്രയായി

Text Size  

Story Dated: Friday, August 16, 2019 01:38 hrs UTC

ന്യൂയോര്‍ക്ക്: തെളിഞ്ഞ ആകാശത്തിനു കീഴില്‍ ഭാരതാംബയ്ക്കു ജയ് വിളിച്ച് ആയിരങ്ങള്‍ അണിനിരന്ന ക്വീന്‍സിലെ ഇന്ത്യാ ഡേ പരേഡ് നാലാം വര്‍ഷവും ഇന്ത്യന്‍ അമേരിക്കന്‍ ജൈത്രയാത്രയായി.
 
ഒട്ടേറെ ഫ്‌ളോട്ടുകള്‍ക്കൊപ്പം മുപ്പതിലേറെ സംഘടനകളും സ്ഥാപനങ്ങളും ബാനറുകളുമായി മാര്‍ച്ച് ചെയ്ത പരേഡില്‍ പതാകകളുമേന്തി പോലീസ് സംഘവും അവര്‍ക്ക് പിന്നില്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഇന്ത്യന്‍ ഓഫീസര്‍മാരുടെ സംഘടന ദേശി സൊസൈറ്റി അംഗങ്ങളും അണിനിരന്നു.
 
ട്രമ്പ് 2020 ബാനറുകളുമായി ക്വീന്‍സ് റിപ്പബ്ലിക്കന്‍ ക്ലബ് തൊട്ടു പിന്നില്‍.
 
കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ടിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ആകര്‍ഷകമായ ഫ്‌ളോട്ടുമായി മനംകവര്‍ന്നു. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് വൈസ് ചെയര്‍ ജോര്‍ജ് ഏബ്രഹാം, പ്രസിഡന്റ് മൊഹീന്ദര്‍ സിംഗ് തുടങ്ങി വിവിധ നേതാക്കള്‍ ഫ്‌ളോട്ടില്‍ അണിനിരന്നു.
 
ഫൊക്കാനയുടെ ഫ്‌ളോട്ടില്‍ പോള്‍ കറുകപ്പള്ളില്‍, ട്രഷറര്‍ സജിമോന്‍ ആന്റണി, ജോ. സെക്രട്ടറി ഷീലാ ജോസഫ്, ലൈസി അലക്‌സ്, അലക്‌സ് തോമസ് തുടങ്ങി ഒട്ടേറെ പേര്‍.
 
ഫോമയുടെ വലിയ സംഘം ബാനറുമായി മികച്ച പ്രകടനം കാഴ്ചവെച്ചു. ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, അഡൈ്വസറി ബോര്‍ഡ് ചെയര്‍ തോമസ് ടി ഉമ്മന്‍, ആര്‍.വി.പിമാരായ കുഞ്ഞു മാലിയില്‍, ഗോപിനാഥ കുറുപ്പ്, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ബഞ്ചമിന്‍ ജോര്‍ജ്, ചാക്കോ കോയിക്കലേത്ത് തുടങ്ങിയവര്‍ നേത്രുത്വം നല്കി
 
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ബാനറിനു പിന്നില്‍ അജിത് കൊച്ചുകുടിയില്‍, ജോണ്‍ പോള്‍ തുടങ്ങി ഒട്ടേറെ പേര്‍ മാര്‍ച്ച് ചെയ്തു.കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചസിന്റെ മാര്‍ച്ചിനു ഫാ. ജോണ്‍ തോമസ് അച്ചന്‍നേത്രുത്വം നല്കി. ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ മാര്‍ച്ചിനു ഉഷാ ജോര്‍ജ്, ശോശാമ്മ ആന്‍ഡ്രൂസ്, ലൈസി അല്ക്‌സ് തുടങ്ങി ഒട്ടേറെഅണി നിരന്നു.
 
പങ്കെടുത്ത മറ്റ് ചില സംഘടനകള്‍: മഹിമ,ഇസ്‌കോണ്‍, യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രയര്‍ ഫെല്ലോഷിപ്പ്, മലയാളി സ്‌പോര്‍ട്‌സ് ക്ലബ്, ഗുജറാത്തി സമാജ്, ചിന്മയ മിഷന്‍, കന്നഡ കൂട്ട, ജയിന്‍സ് ഓഫ് ന്യു യോര്‍ക്ക്, തുടങ്ങിയവ.
 
ഹില്‍സൈഡ് അവന്യുവില്‍ 263ാം സ്ട്രീറ്റില്‍ നിന്ന് ആരംഭിച്ച പ്രകടനം 236ാം സ്ട്രീറ്റില്‍ സമാപിച്ചപ്പോള്‍ പടവന്‍ ഫെല്ലര്‍ പാര്‍ക്കിലെ സ്‌റ്റേജില്‍ മീറ്റിംഗും കലാപരിപാടികളും ആരംഭിച്ചു. പാര്‍ക്കില്‍ വിശാലമായ ടെന്റും, സ്റ്റാളുകളും ആളുകളെ കൊണ്ട് നിറഞ്ഞു.
 
റിയ അല്ക്‌സാണ്ടര്‍ അമേരിക്കന്‍ ദേശീയഗാനവും ക്രുതി ശുക്ല ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു. ഫാ. ജോണ്‍ തോമസ് പ്രാര്‍ത്ഥന ചൊല്ലി. പ്രത്യേകം ഒരു മതവിഭാഗത്തിന്റേതല്ലാതെ സര്‍വേശ്വരനോടുള്ള അഭിസംബോധനയില്‍ രണ്ടു രാജ്യങ്ങളിലും അഭിവൃദ്ധിയും സമാധാനവും ഉണ്ടാകാനും വിവേകപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചു.
 
സാധക മ്യൂസിക്കിന്റെ അലക്‌സാണ്ടര്‍ വന്ദേമാതരംആലപിച്ചു. 
 
പരേഡ് സംഘടിപ്പിച്ച ഫ്‌ലോറല്‍ പാര്‍ക്ക്‌ബെല്‍റോസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ സുബാഷ് കപാഡിയയെ എംസി ആയിരുന്ന ഉജ്വല ഷായും പ്ര്‌സിഡണ്ട് കിര്‍പാല്‍ സിംഗിനെയും വൈസ് പ്രസിഡന്റ് കോശി ഉമ്മനെയും മറ്റൊരു എംസി ആഷാ മാമ്പിള്ളിയും എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹേമന്ത് ഷായെ മൂന്നാമത്തെ എംസി അമിതാ കര്‍വാലും സ്‌റ്റേജിലേക്കു ക്ഷണിച്ചു.തുടര്‍ന്‍ ഗ്രാന്‍ഡ് മാര്‍ഷല്മാരായ നടന്‍ ഓമി വൈദ്യ, നടിമാരായ ശ്വേതാ മേനോന്‍, പ്രാചി ഷാ എന്നിവരെയും.
ഭാരവാഹികളുടെ ആമുഖത്തിനു ശേഷം സ്‌റ്റേറ്റ് കമ്പ്‌ട്രോളര്‍ തോമസ് ഡി നാപോളി 73ം സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ ജനതയെ അഭിവാദ്യം ചെയ്തു.
 
ഗ്രാന്റ് മാര്‍ഷല്‍മാരില്‍ ഒരാളും ഹിന്ദി സിനിമ 'ത്രീ ഇഡിയറ്റി'ലെ താരവുമായിരുന്ന ഓമി വൈദ്യയുടെ പ്രസംഗം ജനങ്ങളുടെ ഹ്രുദയംകവരുന്നതായിരുന്നു.
 
ആ സിനിമയിലെന്നപോലെ 'വെല്‍കം ഇഡിയറ്റ്‌സ്' എന്ന് അഭിസംബോധന ചെയ്തായിരുന്നു പ്രസംഗം തുടങ്ങിയത്. തന്നെ അറിയാത്ത ആരെങ്കിലും ഓഡിയന്‍സിലുണ്ടെങ്കില്‍ ഉടന്‍ സ്ഥലംവിട്ടോളാന്‍ തമാശയായി പറഞ്ഞ വൈദ്യ താന്‍ കാലിഫോര്‍ണിയയിലാണ് വളര്‍ന്നതും ജീവിക്കുന്നതെന്നും പറഞ്ഞു. ഇന്ത്യക്കാരനായിരിക്കുന്നതില്‍ അഭിമാനമുണ്ട്.
 
ഇത്യന്‍ രീതിയാണു താന്‍ പിന്തുടരുന്നത്. അതിന്റെ തെളിവാണ് തന്റെ വിവാഹംഒരു അറേഞ്ച്ഡ് മാരിയേജ് ആയിരുന്നുവെന്നത്. അറേഞ്ച് ചെയ്തത് ഭാര്യ തന്നെയാണ്. ഇന്ത്യന്‍ ശൈലിയില്‍ സ്ത്രീധനവുമായാണ് ഭാര്യ വന്നതും. 30,000 ഡോളറിന്റെ സ്റ്റുഡന്റ് ലോണ്‍, പൊട്ടിച്ചിരികള്‍ക്കിടയില്‍ വൈദ്യ പറഞ്ഞു
 
ഇന്ത്യക്കാരെല്ലാ കോടിപതി ഷോ ഇഷ്ടപ്പെടുന്നു. കോസ്‌കോയേയും അതുപോലെ തന്നെ. കോസ്‌കോയുടെ റിട്ടേണ്‍ പോളിസി ആണ് അവര്‍ക്ക് കൂടുതല്‍ ഇഷ്ടം. തന്റെ ഒരു ബന്ധു എല്ലാവര്‍ഷവും ക്യാമറ വാങ്ങും. ലേബലൊന്നും പറിച്ചുകളയില്ല. പുതിയ ക്യാമറ വരുമ്പോള്‍ കയ്യിലുള്ളത് റിട്ടേണ്‍ ചെയ്യും.
 
ഒരു അങ്കിള്‍ പത്തുവര്‍ഷം മുമ്പ് വാങ്ങിയ ഷെഡ് റിട്ടേണ്‍ ചെയ്തു. എന്തായാലും പകരം കൊടുക്കുന്നതിനു പകരം കോസ്‌കോ പണം കൊടുത്തു. അല്ലെങ്കില്‍ പത്തു വര്‍ഷം കഴിയുമ്പോള്‍ റിട്ടേണുമായി വീണ്ടും വരുമല്ലൊ. അങ്കിള്‍ ആരാ പാര്‍ട്ടി, നേരെ പോയിവാള്‍മാര്‍ട്ടില്‍നിന്നു വാങ്ങി വൈദ്യ പറഞ്ഞു.
 
പരേഡില്‍ പങ്കെടുക്കാനായതില്‍ അഭിമാനംകൊള്ളുന്നതായി മറ്റൊരു ഗ്രാന്റ് മാര്‍ഷലായ മലയാളി നടി ശ്വേത മേനോന്‍ പറഞ്ഞു. നമ്മുടെ രാജ്യം ഇപ്പോള്‍ വലിയ പ്രകൃതി ദുരന്തത്തെ നേരിടുകയാണ്. ഒട്ടേറെ പേര്‍ മരിച്ചു. വിഷമാവസ്ഥയിലായിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം. സഹായമെത്തിക്കാം.
 
ഇത്രയധികം ഊര്‍ജവും ആവേശവും താന്‍ ഒരു പരിപാടിയിലും കണ്ടിട്ടില്ല. തന്നെ ഇവിടെ കൊണ്ടുവന്ന തോമസ് ഉമ്മനും അവര്‍ നന്ദി പറഞ്ഞു. 
 
ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുതുയുഗത്തിലേക്ക് പ്രവേശിക്കുന്നുവെന്ന് 73 വര്‍ഷം മുമ്പ് നെഹ്‌റു പ്രസംഗിച്ചത് സെനറ്റര്‍ കെവിന്‍ തോമസ് അനുസ്മരിച്ചു. ഇന്നിപ്പോള്‍ നാം ഉന്നതിയിലേക്കെത്തിക്കഴിഞ്ഞു. ഇന്ത്യക്കാരനായ ആദ്യ സെനറ്റര്‍ എന്ന നിലയില്‍ നിങ്ങളുടെ എല്ലാവരുടേയും പ്രതിനിധിയാണ് ഞാന്‍. നമ്മുടെ സമൂഹത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഞാന്‍ മുന്നിലുണ്ടാകും. 
 
കഴിഞ്ഞവര്‍ഷം സെനറ്റിലേക്ക് സ്ഥാനാര്‍ത്ഥിയായിരുന്ന കെവിന്‍ തോമസിനെ വേദിയില്‍ കയറ്റിയത് പലരും അന്ന് ചോദ്യംചെയ്ത കാര്യം സംഘാടകരിലൊരാളായ വി.എം. ചാക്കോ ഓര്‍ത്തു. ഇത്തവണ സംഘാടകര്‍ക്ക് തന്നെ അദ്ദേഹത്തെ ക്ഷണിക്കേണ്ടി വന്നു. എങ്കിലും ആദ്യ ഇന്ത്യന്‍ സെനറ്ററെന്ന നിലയിലുള്ള അര്‍ഹമായ പരിഗണന കൊടുത്തോ എന്നു സംശയം.
 
കോണ്‍ഗ്രസ്മാന്‍ ടോം സുവോസി നേരത്തെ വേദി വിട്ടതിനാല്‍ സ്‌റ്റേറ്റ് അസംബ്ലി അംഗം അന്ന കപ്ലാന്‍ കോശി ഉമ്മനു ബഹുമതി പത്രം നല്കി ആദരിച്ചു. ടൗണ്‍ ഓഫ് നോര്‍ത്ത് ഹെമ്പ്‌സ്‌റ്റെഡ് സൂപ്പര്‍വൈസര്‍ ജൂഡി ബോസ്വര്‍ത്ത് മേരി ഫിലിപ്പിനെയും ആദരിച്ചു. സ്‌റ്റേജ് നിയന്തിച്ച സംഘാടകരില്‍ പ്രമുഖ സ്ഥാനം ലഭിച്ച ഏക മലയാളി കോശി ഉമ്മനായിരുന്നു. 
 
നാസാ കൗണ്ടി എക്‌സിക്യൂട്ടിവ് ലോറ കുറന്‍, സ്‌റ്റേറ്റ് സെനറ്റര്‍ ജോണ്‍ ലു, കോണ്‍സല്‍ ദേവദാസന്‍ നായര്‍, സ്‌റ്റേറ്റ് അസ്ംബ്ലിമാന്‍ ഡേവിഡ് വെപ്രിന്‍, ബ്രൂക്ക്‌ലിന്‍ ബോറോ പ്രസിഡന്റ് എറിക്ക് ആഡം, കൗണ്‍സില്മാന്‍ ബാരി ഗ്രോഡഞ്ചിക്ക് തുടങ്ങിയവരെ വേദിയിലേക്കു ക്ഷണിച്ചു.
 
മീറ്റിംഗിനു ശേഷം കലാപരിപാടികളില്‍ റിഥം ഡാന്‍സ് അക്കാഡമി, മണിക്ക് മല്‍ ഹോത്രയുടെ സ്കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്ക്, ശില്പ്പാ ജുറാനിസ് ഗ്രുപ്പ് തുടങ്ങിയവ ന്രുത്തങ്ങള്‍ അവറ്റരിപ്പിച്ചു. ഡോ. അന്ന ജോര്‍ജ്, ആല്ഫി , ജയ മണ്ണൂപ്പറമ്പില്‍, ഷൈല പോള്‍, ജെസി ജെയിംസ്, ഡോ നീന കുറുപ്പ്, ലൈസി അല്ക്‌സ്, സോമി മാത്യു എന്നിവര്‍ ഫ്യൂഷന്‍ ഡാന്‍സ് അവതരിപ്പിച്ചു. ദീപ്തി നായര്‍, ബെറ്റ്‌സി ഏബ്രഹാം എന്നിവര്‍ മലയാളം ഗാനം ആലപിച്ചു
 
പരേഡ് തുടങ്ങിയിടത്ത് പാകിസ്ഥാന്‍ പതാകളുമായി ഒരു വീട്ടുടമ നിന്നതും കൗതുകകരമയി. പ്രതിഷധമാണെന്നാണു കരുതിയത്. എന്നാല്‍ ഇന്ത്യക്കാരെ സ്വാതന്ത്ര്യദിനത്തില്‍ അഭിവാദ്യം ചെയ്യുകയാണെന്നയാള്‍ വിശദീകരിച്ചു.
 
മോരും സോഫ്റ്റ് ഡ്രിങ്കും വിതരണം ചെയ്യാന്‍ ഹില്‍സൈഡിലെ കടകള്‍ വന്നത് ശ്രദ്ധേയമായി. 
 
മലയാളികള്‍ ധാരാളമുണ്ടായിരുന്നെങ്കിലും മുന്‍ വര്‍ഷങ്ങളേക്കാള്‍ പൊതുവില്‍ ആളുകള്‍ കുറഞ്ഞതായി തോന്നി. ശനിയാഴ്ചയില്‍ നിന്നു ഞായറാഴ്ചയിലേക്ക് പരേഡ് മാറ്റിയതാകാം ഒരു കാരണം. ക്വീന്‍സിലെ ജനം മാത്രം വന്നാല്‍ വമ്പിച്ചപരേഡ് സംഘടിപ്പിക്കാനാകും.
 
സ്‌റ്റേജില്‍ പ്രസംഗങ്ങളും സൈറ്റേഷന്‍ കൈമാറലും നീണ്ടുപോയത് അരോചകമായി. കലാപരിപാടികള്‍ ഉദ്ദേശിച്ചത്ര ശ്രദ്ധനേടിയതുമില്ല.
  
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.