You are Here : Home / USA News

ഭാവി തലമുറയെ കുറിച്ച് "വ്യാകുലപ്പെടുന്നവർ"

Text Size  

Story Dated: Monday, June 03, 2019 01:38 hrs UTC

പി.പി.ചെറിയാന്‍
 
ചില സമയങ്ങളിലെങ്കിലും ചില പ്രായമായവര്‍ പറയുന്നത് കേള്‍ക്കാനിടയായിട്ടുണ്ട് 'എനിക്ക് വയസ്സ് ഏറെയായെങ്കിലും  മനസ്സില്‍ ഇപ്പോഴും യുവത്വം നിറഞ്ഞു തുളുമ്പുകയാണെന്നു',എന്നാല്‍ ഒരിക്കലെങ്കിലും ഒരു യുവാവ് അവകാശപ്പെടുന്നത് കേട്ടിരിക്കാന്‍ സാധ്യതയില്ല 'ഞാന്‍ ഒരു യുവാവാണെങ്കിലും എന്റെ മനസ്സിന് വാര്‍ധിക്യം  ബാധിച്ചിരിക്കുകയാണെന്നു '
യുവ തലമുറക്കുവേണ്ടി , മക്കള്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ ഇതെല്ലാം ചെയ്യുന്നതെന്ന് മാതാപിതാക്കള്‍ പറയുമെങ്കിലും പ്രായമുള്ളവര്‍ക്കുവേണ്ടി ,മാതാപിതാക്കള്‍ക്കു വേണ്ടിയാണ് യുവതലമുറ അല്ലെങ്കില്‍ മക്കള്‍ ഇതെല്ലാം ചെയ്യുന്നതെന്ന് പറയുന്നത് കേള്‍ക്കാന്‍ എന്നെങ്കിലും ആര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ?
മനുഷ്യ മനസ്സും , കാലവും ഒരുപോലെ  അതിവേഗം പുരോഗതിയുടെ പാതയിലൂടെ മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ് . ഈ കാലഘട്ടത്തില്‍ ആരെങ്കിലും ആര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലും കരുതിവെക്കുന്നു എന്ന് പറയുന്നതിന്റെ നിരര്‍ത്ഥകത  മനസ്സിലാക്കുമ്പോള്‍ അവര്‍ക്ക്  മൂഢന്മാരെന്നല്ലാതെ  മറ്റെന്തു വിശേഷണമാണ് കൊടുക്കുവാന്‍ കഴിയുക ?
ഭാവി തലമുറക്കുവേണ്ടി , നാളേക്കുവേണ്ടിയാണ്  ഇതെല്ലാം ചെയ്യുന്നതെന്ന് പറയുന്നവരെ വിശുദ്ധ ബൈബിള്‍ ഉള്‍പ്പെടെ നിരവധി  മതഗ്രന്ഥങ്ങള്‍ മൂഢന്മാരാണെന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത് .
 
 ഇത്രയും ആമുഖമായി എഴുതുവാന്‍ പ്രേരിപ്പിച്ചത് , ആത്മീകതയുടെ പാരമ്പര്യവും കുത്തകയും  അവകാശപ്പെടുന്ന ചില മതവിഭാഗങ്ങള്‍ , മത നേതാക്കന്മാര്‍ ഭാവി തലമുറക്കെന്നവകാശപെട്ടു   ആത്മീകതയുടെ ഒരു കണികപോലും ദര്‍ശിക്കാനാവാത്ത  പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിലെ ചില വിരോധാഭാസംങ്ങള്‍  തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് .
സ്വാര്‍ത്ഥ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും പേരിനും പ്രശസ്തിക്കും വേണ്ടി ലക്ഷ്യബോധമില്ലാതെ ആത്മീകതയെ ബലികഴിച്ച ഭൗതീകതയെ പുണരുന്ന പ്രവണത സമീപ കാല സംഭവങ്ങള്‍ പരിശോധി ക്കുമ്പോള്‍ വര്ധിച്ചുവരുന്നുവെന്നത് വളരെ ഭീതിയോടും നിരാശയോടും നോക്കി കാണേണ്ടിയിരികുന്നു . 
 
ആരാധനാലയത്തില്‍ ആരാധനക്കായി എത്തിച്ചേരുന്നവരെ  കുറിച്ച് സസൂക്ഷ്മം പഠനം നടത്തുന്നവര്‍ക്ക് ഒരു കാര്യം ബോധ്യമാകും 'യുവതലമുറയുടെ സാന്നിധ്യം അനുദിനം കുറഞ്ഞുവരുന്നുവെന്നു ' .ആരാധനകളില്‍ കാലാനുശ്രത മാറ്റങ്ങള്‍ ഉള്‍കൊള്ളുമെന്ന പ്രതീക്ഷയില്‍ എത്തിച്ചേരുന്നവരാണ് യുവതലമുറ. പഴയ ആചാരാനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും ,പൂര്‍വ പിതാക്കന്മാര്‍  ഉയര്‍ത്തിപ്പിടിച്ച  സനാതന മൂല്യങ്ങളും കാത്തുസൂക്ഷിക്കുവാന്‍ ബാധ്യസ്ഥാരാണെന്ന പ്രതീക്ഷയില്‍ എത്തിച്ചേരുന്നവരാണ് പഴയ തലമുറ. എന്നാല്‍ ഇവര്‍ തമ്മിലുള്ള ആശയ സംഘര്‍ഷങ്ങളുടെ ഒരു വേദി യായി മാറുകയാണിന്നു ഇന്നത്തെ ആരാധനാലയങ്ങള്‍ . ഇരുവരുടെയും പ്രതീക്ഷകളെ നിരുത്സാഹപ്പെടുത്തുകയോ ,പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയുന്നതാണ് ചില മത നേതാക്കന്മാരുടെ  പ്രസംഗങ്ങളെന്നത് വിചിത്രമായി തോന്നാം.
 
  വിശുദ്ധ കുര്ബാനക്കായി വിശ്വാസ സമൂഹത്തെ സജ്ജമാക്കുക എന്ന പ്രഥമ കര്‍ത്തവ്യം  ബോധപൂര്‍വം  വിസ്മരിച്ചു വിവിധ സാമ്പത്തിക വിഷയങ്ങളെക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുകയും , മനഃസാക്ഷിയുള്ളവര്‍ സംഭാവനകള്‍ നല്‍കി സഹായിക്കണമെന്നും അല്ലാത്തപക്ഷം  ദൈവകോപത്തിനിരയാകുമെന്നും മുന്നറിയിപ്പ് നല്‍കുന്ന സ്ഥിരം  പ്രസംഗങ്ങള്‍ ആവര്‍ത്തനവിരസതയോടെ കേട്ടതിനു ശേഷം കലുഷിത  മനസുമായിട്ടാണ് ഇരു കൂട്ടരും പുറത്തിറങ്ങുന്നത്  .ഇത്തരത്തിലുള്ള  ഗുരുതര സ്ഥിതി വിശേക്ഷമാണ് അമേരിക്കയില്‍ കുടിയേറി പാര്‍ക്കുന്ന ഇന്ത്യക്കാരില്‍ പ്രത്യേകിച്ച്  മലയാളി സമൂഹത്തില്‍ പ്രകടമായിരിക്കുന്നുവെന്നതില്‍ ഒട്ടും അതിശയോക്തിയില്ല .
 
ഇതിനെ ശരിയായി വിശകലനം ചെയ്തു സ്വീകരിക്കേണ്ടവയെ സ്വീകരിച്ചും ,തിരുത്തേണ്ടവയെ തിരുത്തിയും ആത്മീയ ഔന്ന്യത്യത്തിലേക്കു വിശ്വാസസമൂഹത്തെ നയിക്കുവാന്‍ എന്തെല്ലാം മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ആലോചിച്ചു തീരുമാനിക്കാന്‍  ബാധ്യസ്ഥരായവര്‍  അഥവാ മതനേത്ര്വത്വം നിശ്ശബ്ദത  പാലിക്കുന്നു .  അതെ സമയം ഭൗതീക  വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ഭൗതീക  നേട്ടങ്ങള്‍  എങ്ങനെ കൊയ്‌തെടുക്കാം എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ ശ്രമിക്കുന്നുവെന്നത്  ക്രിസ്തീയമൂല്യങ്ങളുടെ  നിലനില്‍പിന് തന്നെ ഭീഷിണിയുയര്‍ത്തുന്നു .
 
മാതാപിതാക്കളുടെ തിരക്കേറിയ ജീവിതചര്യകള്‍ക്കിടയിലും ശരിയായി ശിക്ഷണം നല്‍കുന്നതിന് സമയം കണ്ടെത്തി  ഭയഭക്തിയില്‍ വളര്‍ത്തികൊണ്ടുവരുന്ന കുട്ടികള്‍ പോലും പ്രായപൂര്‍ത്തിയാകുന്നതോടെ ചുറ്റുപാടുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്കു വിധേയമായി   തെറ്റുകളില്‍നിന്നും തെറ്റുകളിലേകു  വഴുതി വീഴുന്നു, അതെ സമയം യാതൊരു ശിക്ഷണവും നല്‍കാതെ ചോദി ക്കുന്നതിലപ്പുറവും നല്‍കി സുഖലോലുപതയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ ഇതിലും മ്ലേച്ഛമായ സ്ഥിതിയിലേക്ക് അധംപതിക്കുന്നു .  ഇത്തരം സന്ദര്‍ഭങ്ങളില്‍  അവരെ ദൈവകരങ്ങളില്‍ പൂര്‍ണമായും സമര്‍പ്പിച്ചു  പ്രതീക്ഷകള്‍ കൈവിടാതെ മടങ്ങിവരവിനായി  നോക്കിനില്‍കുകയല്ലാതെ  പിന്നെന്താണ് മാതാപിതാക്കള്‍ക്ക് കരണീയമായിട്ടുള്ളത്.
 
യുവതലമുറക്ക് നേര്‍വഴികാണിക്കുവാന്‍ , അത്താണിയായിമാറുവാന്‍ ,ഇവരില്‍ അല്‍പമെങ്കിലും സ്വാധീനം ചെലുത്തുവാന്‍ കഴിയുമെന്നു ചുരുക്കം ചില മാതാപിതാക്കളെങ്കിലും   വിശ്വസിക്കുന്ന കൈവെപ്പു ലഭിച്ച   ഒരു വിഭാഗം  മതനേതാക്കന്മാരും അത്മീയ ഗുരുക്കന്മാരും  അവരില്‍ അര്‍പ്പിതമായിട്ടുള്ള ഉത്തരവാദിത്വം ഭാഗീകമായെങ്കിലും  നിറവേറ്റപെടുന്നുണ്ടോ എന്ന സംശയം വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു . ഒരു പക്ഷെ ഇതൊരു പരാജയമായി പരിഗണിക്കപ്പെട്ടാല്‍ യുവജനങ്ങളില്‍ മാത്രമല്ല  മുതിര്‍ന്നവരിലും  ഇവരെ കുറിച്ച് അവമതി  ഉളവാകുമെന്നത് തീര്‍ത്തും ശരിയാണ്.
 
'സ്വന്തം  മാതാപിതാക്കള്‍ക്ക്  കുട്ടികളെ നിയന്ത്രിക്കുവാനാകുന്നില്ല  പിന്നെയല്ലേ ഞങ്ങള്‍ക്ക് , ഒരു നിശ്ചിത കാലഘട്ടത്തിലേക്ക്  മാത്രം നിയോഗിക്കപ്പെട്ട ഞങ്ങള്‍ എന്തിനാണ് വെറുതെ അവരുടെ അപ്രീതി സമ്പാദിക്കുന്നത്'  എന്ന നിഷേധാത്മക സമീപനം വെച്ചുപുലര്‍ത്തി ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുന്നവരും ഇല്ലാതില്ല .അനന്തരഫലമോ  ദേവാലയങ്ങളുടേയും മതനേതാക്കന്മാരുടെയും  പ്രസക്തി തന്നെ നഷ്ടപെടുന്ന സ്ഥിതിവിശേക്ഷം സ്വാഭാവികമായും ഉടലെടുക്കപ്പെടുന്നു .
 
ഇവിടെയാണ് ആമുഖമായി ചൂണ്ടിക്കാട്ടിയ വിഷയങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നത് . എന്തിനുവേണ്ടിയാണ്  ഭാവിതല മുറയ്ക്കാണെന്നു അവകാശപ്പെട്ടു  ഭൗതീക നേട്ടങ്ങളുടെ  പുറകെ മതനേതൃത്വം നെട്ടോട്ടമോടുന്നത് ?
 
ആത്മാര്ഥതയില്ലായ്മയുടെയും, വിശ്വാസ വഞ്ചനയുടെയും, ശത്രുത മനോഭാവത്തിന്റെയും ,സ്വജനപക്ഷവാദത്തിന്റെയും  ഭൗതീകവാദത്തിന്റെയും പര്യായമാറിക്കഴിഞ്ഞിരിക്കുന്ന വലിയൊരു വിഭാഗം യുവതലമുറക്ക് വ്യാജ വാക്ദാനങ്ങള്‍ നല്‍കി കൂടുതല്‍ അപായപ്പെടുത്തുന്ന , ചൂക്ഷണം  ചെയ്യുന്ന തലത്തിലേക്ക് ഉയരുംമുമ്പേ  ഇവരില്‍ നിന്നും അല്പമകലം പാലിക്കുകയല്ലേ അത്യുത്തമം?എന്നാല്‍  തങ്ങളുടെ വിശ്വാസം ആരില്‍ അര്‍പ്പിച്ചിരിക്കുന്നുവോ  അവനില്‍ പൂര്‍ണമായും ആശ്രയിക്കുന്നു എന്ന ഉത്തമ ബോധ്യത്തോടും, ആത്മസംതൃപ്തിയോടെ ജീവിതം മുനോട്ടു നയിക്കുന്നതല്ലെ   ഏറ്റവും അനുയോജ്യമായിരിക്കുക??.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.