You are Here : Home / USA News

അറ്റ്‌ലാന്റായില്‍ മാര്‍ത്തോമാ ഭദ്രാസനത്തിന് 6 മില്യണ്‍ ഡോളര്‍ കെട്ടിട സമുച്ചയം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, September 26, 2018 02:09 hrs UTC

അറ്റ്‌ലാന്റാ: അറ്റ്‌ലാന്റാ ടക്കര്‍ സിറ്റി ഓള്‍ഡ് സ്‌റ്റോണ്‍ മൗണ്ടന്‍ റോഡില്‍ നാല്‍പത്തിരണ്ട് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന 111820 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിട സമുച്ചയം ആറ് മില്യനോളം ഡോളര്‍ (42 കോടി രൂപ) നല്‍കി നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം സ്വന്തമാക്കി. സെപ്റ്റംബര്‍ 24 ന് അഭിവന്ദ്യ ഭദ്രാസന എപ്പിസ്‌ക്കോപ്പാ റൈറ്റ് റവ ഐസക് മാര്‍ ഫീലക്സിനോസ് വില്‍പന പത്രത്തില്‍ ഒപ്പുവെച്ചു. 2200 പേര്‍ക്കിരിക്കാവുന്ന വലിയ ഓഡിറ്റോറിയം (ദേവാലയം), 200 സീറ്റുകള്‍ വീതമുള്ള അസംബ്ലി ഹാള്‍/ ചാപ്പല്‍, മുപ്പത്തി ആറ് ക്ലാസ്‌റൂം, വലിയ കഫറ്റീരിയ, ജിംനേഷ്യം ഹാള്‍, ആംപി തിയ്യറ്റര്‍, 700 പാര്‍ക്കിംഗ് ലോട്ട്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് എന്നിവ ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയം സ്വന്തമാക്കിയതോടെ ഭദ്രാസന പ്രവര്‍ത്തനങ്ങളുടെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണിതെന്ന് എപ്പിസ്‌ക്കോപ്പാ അഭിപ്രായപ്പെട്ടു. മൗണ്ട് കാര്‍മല്‍ ക്രിസ്റ്റ് ചര്‍ച്ച് പ്രോപര്‍ട്ടി എന്നറിയപ്പെട്ടിരുന്ന 1989 മുതല്‍ വിവിധ ഘട്ടങ്ങളായി പണിതുയര്‍ത്തിയ ഈ കെട്ടിടം വാങ്ങുന്നതിന് ഇടവകകളില്‍ നിന്നും, വ്യക്തികളില്‍ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്നും, മൂന്ന് മില്യണ്‍ ഡോളര്‍ ക്യാഷായും 29 മില്യണ്‍ ഡോളര്‍ ബാങ്ക് വായ്പയായും നല്‍കിയെന്ന് ഭദ്രാസന ട്രഷറര്‍ പ്രൊഫ. ഫിലിപ്പ് തോമസ് പറഞ്ഞു.

ഭദ്രാസനം തുടങ്ങിവെച്ച മെക്‌സിക്കോ മിഷന്‍ ഫില്‍ഡ്, പാട്രിക്ക് മിഷന്‍ തുടങ്ങിയ പ്രൊജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ആത്മവിശ്വാസമാണ് പുതിയ പ്രൊജക്ട് ഏറ്റെടുക്കുവാന്‍ പ്രേരിപ്പിച്ചത്. അറ്റ്‌ലാന്റയില്‍ മാര്‍ത്തോമാ ഇടവകാംഗങ്ങളുടെ സംഖ്യ പരിമിതമാണെങ്കിലും, അവിടെ നിലവിലുള്ള രണ്ട് ഇടവകകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനും, പുതിയ കെട്ടിട സമുച്ചയത്തില്‍ പൊതു ആരാധന നടത്തുന്നതിനും കൈക്കൊണ്ട തീരുമാനം പ്രൊജക്റ്റിന്റെ ആദ്യ വിജയമാണ്. യുവാക്കളേയും, പ്രായമായവരേയും ആകര്‍ഷിക്കുന്നതിനുള്ള വിവിധ സൗകര്യങ്ങള്‍ ഇവിടെയുള്ളതിനാല്‍ അവരുടെ സഹകരണം കൂടി പ്രൊജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ കൂട്ടായിരിക്കുമെന്ന് പ്രകൃതീക്ഷിക്കപ്പെടുന്നു. പ്രതിമാസം ഈ ഫെസിലിറ്റി പ്രവര്‍ത്തിക്കുന്നതിന് ഭാരിച്ച തുക ചിലവിടേണ്ടിവരുമെങ്കിലും, അതിനനുസൃതമായ വരുമാനം ഇവിടെ നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിവിധ കോണ്‍ഫ്രന്‍സുകള്‍ക്കും, പഠന ശിബിരങ്ങള്‍ക്കും ഇവിടെ എല്ലാവിധ സൗകര്യമുള്ളതിനാല്‍ വളരെ കുറഞ്ഞ ചിലവില്‍ പരിപാടികള്‍ സംഘടിപ്പിക്കാനാകുമെന്നും കണക്കുകൂട്ടുന്നു. ഭദ്രാസന എപ്പിസ്‌ക്കോപ്പായുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ വിവിധ കമ്മറ്റികളാണ് ഈ പ്രൊജക്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇത്രയും ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുത്തു ഈ പ്രൊജക്റ്റ് വിജയകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമോ എന്ന് ആശങ്കയുള്ളവര്‍ക്ക് എപ്പിസ്‌ക്കോപ്പാ നല്‍കിയ മറുപടി 'ഭദ്രാസനം ഏറ്റെടുത്ത ഒരു പ്രൊജക്റ്റും പൂര്‍ത്തീകരിക്കാതിരിക്കയോ, ഫലപ്രാപ്തിയില്‍ എത്താതിരിക്കുകയോ ചെയ്തിട്ടില്ല' എന്നാണ്. മുന്‍ ഭദ്രാസന എപ്പിസ്‌ക്കോപ്പമാര്‍ തുടങ്ങിവെച്ച പല പദ്ദതികളുടേയും സ്ഥിതി പരിശോധിക്കുമ്പോള്‍ തിരുമേനിയുടെ പ്രസ്താവന എത്രയോ അര്‍ത്ഥവത്താണെന്ന് നിസ്സംശയം മനസ്സിലാക്കാം. നോര്‍ത്ത് അമേരിക്കയില്‍ മാര്‍ത്തോമാ സഭയുടെ ഭാവി ശോഭനവാക്കുന്നതിന് ഭാവി തലമുറയുടെ പങ്ക് അനിവാര്യമാണ്. ആ ലക്ഷ്യ പ്രാപ്തിയിലേക്ക് ഈ പ്രൊജക്റ്റ് പ്രയോജനകരമാകുമങ്കില്‍ ഇതൊരു ദൈവാനുഗ്രഹമായി മാത്രം കണക്കാക്കുവാന്‍ കഴിയുകയുള്ളൂവെന്നാണ് സഭാ ജനങ്ങള്‍ വിശ്വസിക്കുന്നത്. ഈ പ്രൊജക്റ്റിന്റെ ഡാളസ്സിലെ പ്രവര്‍ത്തനങ്ങള്‍ക്ക് റവ. വിജു വര്‍ഗീസ്, പിറ്റി മാത്യു, ഷാജി രാമപുരം, രാജു വര്‍ഗീസ് സാം സഖറിയ തുടങ്ങിയവരടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് നേതൃത്വം നല്‍കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.