വാഷിംഗ്ടൺ ∙ ബുധനാഴ്ച 9.30ന് ദുബായിൽ നിന്നും 500 യാത്രക്കാരേയും വഹിച്ചു വാഷിംഗ്ടൺ ജെഎഫ്ക്കെയിൽ എത്തിയ എമിറേറ്റ്സ് വിമാനത്തിലെ 10 പേർക്ക് ശ്വാസകോശ സംബന്ധമായ അസുഖ ലക്ഷണങ്ങൾ കണ്ടെത്തിയത് ഇൻഫ്ലൂവൻസായിരിക്കാമെന്നാണ് പ്രാഥമിമ നിഗമനമെന്ന് ന്യൂയോർക്ക് സിറ്റി ആക്റ്റിങ്ങ് ഹെൽത്ത് കമ്മിഷണർ ഡോ. ഒക്സിറിസ് ബാർബോട്ട് മാധ്യമ പ്രവർത്തകരെ അറിയിച്ചു. ആദ്യം വന്ന റിപ്പോർട്ടുകൾ അനുസരിച്ച് 100 പേർക്കായിരുന്നു അസുഖബാധ. എന്നാൽ, എമിറേറ്റ്സ് അധികൃതർ ഔദ്യോഗികമായി അറിയിച്ചതു പ്രകാരം 10 പേർക്ക് മാത്രമേ അസുഖബാധയുണ്ടായിട്ടുള്ളൂ.
എല്ലാ യാത്രക്കാരേയും സൂക്ഷ്മമായ പരിശോധനകൾക്ക് വിധേയമാക്കിയതായി സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ അധികൃതർ പറഞ്ഞു. 2012 ൽ ആദ്യമായി കണ്ടെത്തിയ മിഡിൽ ഈസ്റ്റ് റസ്പിറേറ്ററി സിൻഡ്രോം (Mers) എന്ന വൈറൽ റസ്പിറേറ്ററി അസുഖമാണോ എന്ന് പരിശോധിച്ചു വരികയാണ്.
ദുബായ് വിമാനത്താവളത്തിൽ വെച്ചു തന്നെ യാത്രക്കാർക്ക് അസുഖലക്ഷണം പ്രകടമായതായി യാത്രക്കാർ തന്നെ പറയുന്നു. പനിയും കഠിന ശ്വാസ തടസ്സവും ചുമയും അനുഭവപ്പെട്ട പത്തു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിൽ നിന്നും എത്തിയ വിമാനം പ്രത്യേക സ്ഥലത്തു ലാന്റ് ചെയ്തതോടെ മെഡിക്കൽ ടീം എത്തി എല്ലാ യാത്രക്കാരേയും വിദഗ്ദ പരിശോധനക്ക് വിധേയരാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് എമിറേറ്റ്സ് അധികൃതരും സിഡിസിയും അന്വേഷണം ആരംഭിച്ചു.
Comments