You are Here : Home / USA News

'അവര്‍ക്കൊപ്പം' അമേരിക്കക്കാര്‍, ചിത്രം വന്‍പ്രദര്‍ശന വിജയം

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Saturday, September 29, 2018 12:46 hrs UTC

ന്യൂജേഴ്സി: ഗണേഷ് നായരും സംഘവും അതീവ ആഹ്ലാദത്തിലാണ്. വന്‍ താരമൂല്യമുള്ളവരോ വലിയ പ്രഫഷ്ണല്‍ താരങ്ങളോ ഇല്ലാതെ അമേരിക്കയില്‍ നിന്നുള്ള സാധാരണക്കാരായ അഭിനേതാക്കളെ വച്ച് പൂര്‍ണ്ണമായും അമേരിക്കയില്‍ നിര്‍മ്മിച്ച 'അവര്‍ക്കൊപ്പം' എന്ന തന്റെ ആദ്യ സിനിമ നിറഞ്ഞ സദസുകളില്‍ രണ്ടാമത്തെ വാരം പിന്നിട്ടതിന്റെ ആഹ്ലാദത്തിലാണ് ഗണേഷ് നായര്‍.

സൂപ്പര്‍ഹിറ്റ് എന്നൊന്നും അവകാശപ്പെടുന്നില്ലെങ്കിലും 'തീവണ്ടി' പോലത്തെ സിനിമകള്‍ തൊട്ടടുത്ത തിയ്യറ്ററുകളില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം കാണാനെത്തിയപ്പോള്‍ പ്രതികൂല കാലാവസ്ഥയിലും ന്യൂയോര്‍ക്കിലും ന്യൂജേഴ്സിയിലുമൊക്കെ ഏറെ സാമൂഹിക പ്രതിബദ്ധതയുള്ള ഈ ചിത്രം നിറഞ്ഞ സദസുകളില്‍ കൈയ്യടി നേടി.

ചിത്രത്തിന്റെ സാമ്പത്തിക വിജയം തീരുമാനിക്കാറായിട്ടില്ലെങ്കിലും ഗണേഷ് നായര്‍ എന്ന അമേരിക്കന്‍ സംവിധായകന്റെ രാശി തെളിഞ്ഞു വരികയാണെന്നും വേണമെങ്കില്‍ പറയാം. കാരണം ഈ അമേരിക്കന്‍ മലയാളി ഏറ്റെടുത്ത വെല്ലുവിളി ചെറുതൊന്നുമല്ല. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം പൂര്‍ത്തിയായ ഈ ചിത്രം പലപല കാരണങ്ങളാല്‍ പ്രദര്‍ശനം നീണ്ടുപോകുകയായിരുന്നു.

ഇതിനുമുമ്പ് ഇത്തരത്തില്‍ റിസ്‌ക് എടുത്ത് ചിത്രീകരിച്ചിട്ടുള്ള വിദേശ മലയാള ചിത്രങ്ങളെല്ലാം തന്നെ പെട്ടിയില്‍ ഇപ്പോഴും ഉറക്കമാണ്. എന്നാല്‍ എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചു കഴിഞ്ഞയാഴ്ച പ്രദര്‍ശനത്തിനിറങ്ങിയ ചിത്രം പിന്നണി പ്രവര്‍ത്തകരെ പോലും അമ്പരിപ്പിച്ചുകൊണ്ട് വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

സ്വന്തം നാട്ടുകാര്‍ അഭിനയിച്ച പടം കാണാമെന്നു വിചാരിച്ചുകൊണ്ടുവന്ന പ്രേക്ഷകരല്ല മറിച്ച് സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയം- അതായിരുന്നു ഈ സിനിമയുടെ വിജയം. അമേരിക്കയില്‍ ഒരു സിനിമ രണ്ടാഴ്ചയില്‍ കൂടുതല്‍ ഓടുക എന്നു പറഞ്ഞാല്‍ ചിത്രം വിജയിച്ചു എന്നുതന്നെ പറയാം.

ശ്രദ്ധ, സ്നേഹം, സാമീപ്യം അഥവാ ടെന്‍ഡര്‍ ലവിംഗ് കെയര്‍ (TLC ) എന്നീ മൂന്നു ഘടകങ്ങളിലൂടെ ഇത്തരക്കാരെ സാധാരണ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാന്‍ കഴിയുമെന്ന് യഥാര്‍ത്ഥ ജീവിതത്തിലെ സാക്ഷ്യപ്പെടുത്തലുകള്‍ നേരില്‍ കണ്ടനുഭവിച്ചെഴുതിയ തിരക്കഥ അതുല്യമായ സംവിധാന മികവിലൂടെ വ്യക്തമാക്കുന്നു.

ഏതാണ്ട് ഒരു വര്‍ഷം നീണ്ടു നിന്ന ചിത്രീകരണത്തില്‍ അമേരിക്കയിലെ എല്ലാ കാലാവസ്ഥ സീസണുകളിലെയും സീനുകള്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞതും ചിത്രത്തിന്റെ മറ്റൊരു മേന്മയാണ്. അമേരിക്കയില്‍ വിവിധ തുറകളില്‍ ജോലി ചെയ്യുന്ന പ്രമുഖരുടെ നിരയാണ് ഈ ചിത്രത്തിന്റെ പിന്നണിയിലും അഭ്രപാളികളിലുമുള്ളത്. പി.ടി.എസ്.ഡി .യുടെ ന്യൂനതകളെക്കുറിച്ചും അതിലൂടെ സമൂഹം അഭിമുഖീകരിക്കുന്ന വിഷയങ്ങളെക്കുറിച്ചും ഒരുപാട് കാര്യങ്ങള്‍ ഈ സിനിമയിലൂടെ വരച്ചുകാട്ടാന്‍ സംവിധായകനു കഴിഞ്ഞു.

പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ (പി.ടി.എസ്.ഡി) ചിത്രീകരിക്കുന്ന സാമൂഹിക പ്രതബദ്ധതയുള്ള ഈ ചിത്രം നിര്‍മ്മിക്കാന്‍ തിരക്കഥാകൃത്തും സംവിധായകനുമായ ഗണേഷ് നായര്‍ഏറെ ഗവേഷണം നടത്തിയാണു മികച്ചൊരു കഥ തയാറാക്കിയത്. അപകടങ്ങളിലോ യുദ്ധത്തിലോ മറ്റോ പരിക്കേറ്റ് അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കു അവരുടെ ചികിത്സാ കാലത്തിനു ശേഷമുണ്ടാകുന്ന മാനസികമായ ദുരവസ്ഥയാണ് പി.ടി.എസ്.ഡി. എന്ന രോഗാവസ്ഥ. ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നു പോയ നിരവധി പേരുടെയും അവരുടെ കുടുംബാംഗങ്ങളിലും കടന്നു ചെന്ന് ദിവസങ്ങളോളം അവരുമായി സംസാരിച്ച് വിഷയത്തില്‍ ആധികാരികമായ അറിവുനേടുകയും ഇത്തരം അവസ്ഥയ്ക്ക് ഫലപ്രദമായ ചികിത്സയെന്തെന്ന് മനസിലാക്കുകയും ചെയ്ത ശേഷം കഥ എഴുതിയതിനാലാണ് ഏറെ അനായാസമായി ഈ ചിത്രമൊരുക്കുവാൻ ഗണേഷ് നായർക്കു .അജിത്ത് നായരുടേതാണ് തിരക്കഥ. ഗണേഷ് നായർ സംവിധാനം നിർവഹിച്ച ചിത്രത്തിൽ ഷാജന്‍ ജോര്‍ജ്, ശ്രീ പ്രവീണ്‍ എന്നിവർ അസിസ്റ്റന്റ് ഡയറക്ടര്‍മാറായിരുന്നു.

അഭിനയത്തേക്കാളുപരി പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ചിത്രീകരിക്കുകയെന്ന സംവിധായകന്റെ ആത്മാര്‍ത്ഥത സിനിമയിലുടനീളം ചിത്രീകരിക്കാന്‍ ഫോട്ടോഗ്രാഫി ഡയറക്ടർ ആയിരുന്ന മനോജ് നമ്പ്യാർക്കും സംഘത്തിനും കഴിഞ്ഞു. മാർട്ടിൻ പി മുണ്ടാടൻ ലീഡ് കാമറ മാനും എബി ജോൺ ഡേവിഡ് അസിസ്റ്റന്റ് കാമറ മാനുമായിരിയുന്നു . റജി ഫിലിപപ്പാണ് സ്റ്റിൽ ഫോട്ടോഗ്രാഫർ. ലിന്‍സെന്റ് റാഫേല്‍ ആണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചത്. ലോജിസ്റ്റിക് ഡയറക്ടർ : അരവിന്ദ് ജി. പദ്‌മനാഭൻ. ട്രാസ്പോർടാഷൻ ഡയറക്ടർ:സുരേന്ദ്രൻ നായർ. ലീഗൽ അഡ്വൈസർ: വിനോദ് കെആർകെ. പിആർഒ: അവിനാശ് നായർ. മെയ്ക്ക്അപ്പ്: സൗമ്യ ഗൗരി നായർ,സ്വരലേഖ മണി,സിജു ഫിലിപ്പ്. കൊറിയോഗ്രാഫി : ബിന്ധ്യ ശബരിനാഥ്, അനിന്ദിത ഗാംഗുലി, രമ്യ ഗുണശേഖർ. കാസ്റ്റിംഗ് ഡയറക്ടർ :പാര്ത്ഥസാരഥിപിള്ള. പ്രൊഡക്ഷൻ കോൺട്രോളർ: പാപ്പച്ചൻ ധനുവച്ചപുരം. ക്രിയേറ്റീവ് ഡിസൈനർ: മനോജ് ൠഷികേഷ്.

നല്ല മികച്ച അഞ്ച് ഗാനങ്ങളാണ് 'അവര്‍ക്കൊപ്പം' ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. നിഷികാന്ത് ഗോപി, അജിത്ത് നായര്‍ (അമേരിക്ക) അവിനാശ് നായർ എന്നിവര്‍ എഴുതിയവരികള്‍ക്ക് പ്രഗല്‍ഭ സംഗീത സംവിധായകന്‍ ഗിരിഷ് സൂര്യ നാരായണനാണ് ഈണം പകര്‍ന്നത്. പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണൻ, ജോസ്‌ന, ജാസി ഗിഫ്റ്റ്,നജീം ഹർഷദ് , ബിന്നി കൃഷ്ണകുമാര്‍, കാര്‍ത്തിക ഷാജി (വാഷിംഗ്ടണ്‍ ഡി.സി.) എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ഇതിനകം യൂട്യൂബില്‍ വൻ ഹിറ്റായി കഴിഞ്ഞു. പുതുമുഖങ്ങളുടെ വന്‍നിരതന്നെയുള്ള സിനിമയില്‍ പലരുടെയും അഭിനയം ആദ്യമായിട്ടാണെന്നു തോന്നുകയില്ല. അത്ര ഇരുത്തം വന്ന കഥാപാത്രങ്ങളെ ഏറെ തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ പല അഭിനേതാക്കള്‍ക്കും കഴിഞ്ഞു.

ആഗോള റിലീസ് ആയി സെപ്തംബര്‍ 20ന് പ്രദര്‍ശനത്തിനിറങ്ങിയ ചിത്രം അമേരിക്കയില്‍ ആദ്യം ന്യൂയോര്‍ക്ക്, ന്യൂജേഴ്സി, എന്നിവിടങ്ങളിലാണ് റിലീസ് ചെയ്തത്. ന്യൂയോര്‍ക്കിലെ മാവേലി തീയേറ്ററില്‍ അഞ്ചു ഷോയും ലോങ്ങ് ഐലൻഡിലെ ബെൽമോർ പ്ലൈ ഹൗസിൽ 5 ഷോയും എഡിസണില്‍ രണ്ടു ഷോയും പൂര്‍ത്തിയാക്കിയ ചിത്രം മാവേലിയില്‍ നാളെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഒരു ഷോ കൂടി കളിക്കുന്നുണ്ട്. സെപ്തംബര്‍ 29, 30 തിയ്യതികളില്‍ ഹ്യൂസ്റ്റണില്‍ റോസണ്‍ ബര്‍ഗ് 12 സിനിമാര്‍ക്കില്‍ രണ്ടു ഷോയും (ശനി 12.55, ഞായര്‍ 12.55) താമ്പായില്‍ റീഗല്‍ സിനിമാസില്‍ രണ്ടുഷോയും (ശനി 12.55, ഞായര്‍ 12.55) വാഷിംഗ്ടണ്‍ ഡി.സി.യിലെ റീഗല്‍ സിനിമാസില്‍ രണ്ടുഷോയും (ശനി-12.55, ഞായര്‍ 12.55), ഫിലാഡല്‍ഫിയ യു.എ.ഓക്സ്ഫോര്‍ഡ് വാലി സ്റ്റേഡിയത്തില്‍ രണ്ടു ഷോയും (ശനി-12.55, ഞായര്‍ 12.55) ചിക്കാഗോ ലിങ്കണ്‍ഷെയര്‍ സ്റ്റേഡിയം 128, ഐമാക്സില്‍ രണ്ടു ഷോയും (ശനി 12.55, ഞായര്‍-12.55) കളിക്കുന്നുണ്ട്. ന്യൂയോര്‍ക്ക് റീജിയണില്‍ നിന്നും ലഭിച്ച നല്ല പ്രതികരണങ്ങള്‍ എല്ലാ മേഖലകളിലും പ്രതീക്ഷിക്കുന്നതായി ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഉണ്ണി ഇളവന്‍മഠം പറഞ്ഞു.

മൂന്നാം വാരം സാന്‍ഫ്രാന്‍സിസ്‌ക്കോയിലെ സാന്‍ഹൊസൈയിലും, ഫിനിക്സിലും, അറ്റ്ലാന്റയിലും ഡിട്രോയിറ്റിലും പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്ന ഈ ചിത്രം അതേവാരം കാനഡയിലെ ടൊറോന്റോയിലും പ്രദര്‍ശിപ്പിക്കാനുള്ള അണിയറ ശ്രമങ്ങള്‍ നടന്നുവരികയാണ്. വൈകാതെ ഓസ്ട്രേലിയ, യു.കെ., മലേഷ്യ, സിംഗപ്പൂര്‍ എന്നിവടങ്ങളിലും പ്രദര്‍ശനം നടത്തുവാനുള്ള തയ്യാറെടുപ്പുകളും നടന്നുവരുന്നു. ഈ ചിത്രം എല്ലായിടങ്ങളിലും ഒരേ സമയം പ്രദര്‍ശനം നടത്താനിരുന്നതാണെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല.

ഒക്ടോബര്‍ അഞ്ചിനാണ് കേരളത്തില്‍ ചിത്രം റിലീസ് ആകുന്നത്. അതേസമയം മിഡില്‍ ഈസ്റ്റില്‍ ദുബായ്, അബുദാബി, ബഹ്റിന്‍, ദോഹ എന്നിവടങ്ങിലും റിലീസ് ചെയ്യും. ത്രിപ്പാടി ക്രിയേഷന്റെ ബാനറില്‍ ഹാപ്പി റുബീസ് സിനിമാസ് റിലീസ് ആണ് ചിത്രം പ്രദര്‍ശനത്തിനെത്തിച്ചത്. ഏകദേശം ഒന്നരലക്ഷം ഡോളറിനു മുകളില്‍ ചെലവുവന്ന ചിത്രത്തിന് പ്രത്യേകിച്ച് ഒരു നായകനോ നായികയോ ഇല്ല. ചിത്രത്തില്‍ അഭിനയിച്ച എല്ലാവര്‍ക്കും അവരുടേതായ തുല്യപങ്കാളിത്തമുണ്ട്.

അമേരിക്കയില്‍ ഈ ആഴ്ച ഓടുന്ന തിയ്യേറ്ററുകളിലെ പ്രദര്‍ശനം തൃപ്തികരമെന്നു തോന്നിയാല്‍ അടുത്ത മാസം നേരത്തെ റിലീസുചെയ്ത തീയ്യേറ്ററുകളില്‍ രണ്ടാം വട്ട പ്രദര്‍ശനമൊരുക്കുമെന്നും ഉണ്ണി ഇളവന്‍ മഠം പറഞ്ഞു. ഇന്ത്യയിലെ ചെന്നൈ, മുംബൈ, ബാംഗലുരു, ഡല്‍ഹി, കൊൽക്കത്ത, തുടങ്ങിയ പ്രവാസി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. സാമൂഹിക പ്രതിബദ്ധതയും പുതുമുഖങ്ങളായ ഒരു പറ്റം അമേരിക്കന്‍ മലയാളികളായ അഭിനേതാക്കളുടെ മികവുറ്റ പ്രകടനത്തില്‍ ആദ്യചിത്രത്തിന്റേതായ ഇടര്‍ച്ചയോപകപ്പോ അല്‍പ്പംപോലുംപ്രകടിപ്പിക്കാത്ത ഈ ചിത്രം കണ്ടരിക്കേണ്ട ഒരു സിനിമ തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. സംശയമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.