മലയാളസാഹിത്യരംഗത്തു ആകർഷകമായ അനേകം രചനകളിലൂടെ കുട്ടികളുടെ മനംകവർന്ന ശൂരനാട് രവിയുടെ നിര്യാണത്തിൽ മിഷിഗൺ മലയാളികളുടെ കൂട്ടായ്മയായ മിലൻ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബാലസാഹിത്യത്തോടൊപ്പം ലോകോത്തരമായ പല കൃതികളും തമിഴ് നാടോടിക്കഥകളും മൂല്യശോഷണമേതുമില്ലാതെ സർഗാത്മകമായി മൊഴിമാറ്റംചെയ്തു മലയാളിക്ക് പരിചയപ്പെടുത്തിയ അദ്ദേഹത്തെ കേരളസംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഈ വർഷത്തെ സമഗ്ര സംഭാവനയ്ക്കുള്ള അവാർഡും 1989 ൽ എൻ.സി.ഇ. ആർ.ടി.സി നാഷണൽ പുരസ്കാരവും നൽകി ആദരിച്ചിട്ടുണ്ട്. പ്രമുഖ ആംഗലേയ സാഹിത്യകാരൻ എഡ്വിൻ ആർനോൾഡിന്റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന വിഖ്യാതകൃതി മലയാളത്തിലേക്ക് തര്ജിമചയ്ത രവി അമേരിക്കയും സിംഗപ്പുരുംഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ മലയാള സാഹിത്യസംഘടനകൾ നടത്തിയ സാഹിത്യസംവാദങ്ങളിൽ പങ്കെടുത്തു അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. സാഹിത്യ സപര്യയോടൊപ്പം ജന്മനാട്ടിൽ ക്ഷേത്രകലകളുടെ പ്രോത്സാഹനത്തിനായി ഒരു വലിയ കുട്ടായ്മക്കും അദ്ദേഹം നേത്ര്വത്വം നൽകിയിരുന്നു. മിലൻ പ്രസിഡന്റ് മാത്യു ചെരുവിലിന്റെ അധ്യക്ഷതയിൽ കൂടിയ അടിയന്തിര യോഗത്തിൽ സെക്രട്ടറിയും എഴുത്തുകാരനുമായ അബ്ദുൾ പുന്നയൂർക്കുളം അനുശോചന പ്രമേയം അവതരിപ്പിക്കുകയും തോമസ് കർത്തനാൾ, സുരേന്ദ്രൻ നായർ,മനോജ്, ബിന്ദു പണിക്കർ, രാജീവ് കാട്ടിൽ, വിനോദ് കോണ്ടുർ തുടങ്ങിയവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തുകയും ചെയ്തു.
സുരേന്ദ്രൻ നായർ
Comments