ഒമഹ (നെബ്രസ്ക്ക) ∙ ഡൻവറിൽ നിന്നും 120 മൈൽ നോർത്ത് വെസ്റ്റിലെ കിംമ്പളിൽ സൂപ്പർ 8 ഹോട്ടൽ മാനേജർമാരായിരുന്ന വിഷ്ണുഭായ് ചൗധരി (50) , ലീലാ ബഹൻ ചൗധരി (44) എന്നീ ഇന്ത്യൻ ദമ്പതിമാരെ ഒമഹ ഫെഡറൽ കോടതി മാർച്ച് 19 തിങ്കളാഴ്ച ഒരു വർഷം , ഒരു ദിവസം തടവിനും, 40,000 ഡോളർ നഷ്ടപരിഹാരം നൽകുന്നതിനും ശിക്ഷ പൂർത്തിയായാൽ ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനും വിധിച്ചു.
ഇന്ത്യയിൽ നിന്നും അനധികൃതമായി അമേരിക്കയിൽ എത്തിയ ഇവരുടെ ഒരു ബന്ധുവിനെ ഇമ്മിഗ്രേഷൻ അധികൃതർ 2011 ൽ കസ്റ്റഡിയിലെടുത്തു. ഇമ്മിഗ്രേഷൻ അധികൃതർ നിശ്ചയിച്ച ബോണ്ടു തുക നൽകി ഇയാളെ ദമ്പതിമാർ ഹോട്ടലിലെത്തിച്ചു. ഹോട്ടലിലെ മുറികൾ വൃത്തിയാക്കുന്നതിനും തുണികൾ വാഷ് ചെയ്യുന്നതിനും ഒരു പ്രതിഫലവും നൽകാതെ ആഴ്ചയിൽ ഏഴു ദിവസവും ഇയ്യാളെ പണിയെടുപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ഹോട്ടലിൽ മറ്റുള്ളവർ കാണാതേയും ഇമ്മിഗ്രേഷൻ അധികൃതരുടെ കണ്ണുവെട്ടിച്ചും ഇയ്യാളെ അടച്ചിട്ടിരിക്കുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചാൽ പൊലീസിനു പിടിച്ചു കൊടുക്കുമെന്നു ഭീഷിണിപ്പെടുത്തുകയും ചെയ്തു.
2013 ൽ ഹോട്ടലിലെത്തിയ ലോക്കൽ ലോ എൻഫോഴ്സ്മെന്റാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് ഇവർക്കെതിരെ കേസ്സെടുക്കുകയായിരുന്നുവെന്നു ഡിസ്ട്രിക്റ്റ് ഓഫ് നെമ്പസ്ക്ക യുഎസ് അറ്റോർണി ജൊ കെല്ലി പറഞ്ഞു.
വിദേശങ്ങളിൽ നിന്നുളള മനുഷ്യകടത്തും, തൊഴിലാളികളെ ചൂഷണം ചെയ്യുന്നതും വ്യാപകമായിരിക്കുകയാണെന്നും ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അധികൃതർ അറിയിച്ചു. ശിക്ഷയ്ക്കു വിധിക്കപ്പെട്ട ദമ്പതിമാരും അനധികൃതമായിട്ടാണ് അമേരിക്കയിൽ എത്തിയതെന്നും അധികൃതർ വെളിപ്പെടുത്തി.
Comments