ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ എപ്പിസ്കോപ്പൽ സഭകളിൽപെട്ട 18 ഇടവകകളുടെ ഐക്യ കൂട്ടായ്മയായ ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ 36–ാം ക്രിസ്മസ് ആഘോഷം വൈവിധ്യമാർന്ന പരിപാടികളാൽ ശ്രദ്ധേയമായി. മിസോറി സിറ്റിയിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ഡിസംബർ 25 ന് വൈകിട്ട് 5 മുതലായിരുന്നു ആഘോഷ പരിപാടികൾ.
പ്രസിഡന്റ് റവ. ഫിലിപ്പ് ഫിലിപ്പിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ രക്ഷാധികാരി വെരി. റവ. സഖറിയാ പുന്നൂസ് കോറെപ്പിസ്കോപ്പാ പ്രാരംഭ പ്രാർത്ഥന നടത്തി. സെക്രട്ടറി ടോം വിരിപ്പൻ സ്വാഗതം ആശംസിച്ചു.
റവ. ഫിലിപ്പ് ഫിലിപ്പിന്റെ ആമുഖ പ്രസംഗത്തിനുശേഷം മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഐസക്ക് മാർ പീലക്സിനോസ് എപ്പിസ്കോപ്പാ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ക്രിസ്തു നമ്മുടെ ഹൃദയങ്ങളിൽ ജനിക്കുന്ന അനുഭവമാണ് അർത്ഥവത്തായ ക്രിസ്മസ് എന്ന് എപ്പിസ്കോപ്പാ ഉദ്ബോധിപ്പിച്ചു.
തുടർന്ന് ഡോ. അന്നാ കെ. ഫിലിപ്പ് ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) ചുമതലക്കാരെ സദസിനെ പരിയചപ്പെടുത്തി.തുടർന്ന് സിറോ മലബാർ സഭയുടെ ബിഷപ്പായ അഭിവന്ദ്യ മാർ ജോയി ആലപ്പാട്ട് ക്രിസ്മസ് സന്ദേശം നൽകി. ക്രിസ്തുവിന്റെ മാനവജാതിയ്ക്കായുള്ള മാനുഷാവതാരം എന്നെന്നും മാനവർ ഓർക്കണമെന്ന് ബിഷപ്പ് ഉദ്ബോധിപ്പിച്ചു.
തുടർന്ന് വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് അവതരിപ്പിയ്ക്കപ്പെട്ട വൈവിദ്ധ്യമായ പരിപാടികൾ ക്രിസ്മസ് ആഘോഷത്തെ മികവുറ്റതാക്കി.
ഈ വർഷം ലഭിച്ച ക്രിസ്മസ് സ്തോത്രകാഴ്ച മലങ്കര ഓർത്തഡോക്സ് സഭയുടെ നാഗപൂരിലുള്ള മിഷൻ പ്രോജക്ടിനുവേണ്ടി നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.
2018ൽ നടത്താൻ പോകുന്ന പ്രോഗ്രാമുകളെപ്പറ്റി പബ്ലിക് റിലേഷൻ ഓഫിസർ റവ. കെ. ബി. കുരുവിള പ്രസ്താവന നടത്തി.ട്രഷറർ റെജി ജോർജ് നന്ദി രേഖപ്പെടുത്തി. നാലു മണിക്കൂറിലധികം നീണ്ടു നിന്ന ആഘോഷ പരിപാടികളുടെ മാസ്റ്റർ ഓഫ് സെറിമണിയായി ലിൻഡാ നൈനാൻ, ലക്സിയാ ജേക്കബ് എന്നിവർ പ്രവർത്തിച്ചു.
വെരി റവ. സഖറിയാ പുന്നൂസ് കോർ എപ്പിസ്കോപ്പായുടെ പ്രാർത്ഥനയ്ക്കും ആശീർവാദത്തിനും ശേഷം ഈ വർഷത്തെ ക്രിസ്മസ് ആഘോഷ പരിപാടികൾക്ക് തിരശീല വീണു.
Comments