You are Here : Home / USA News

ഭാവ രാഗ താള ലയവുമായി സുനന്ദ ആർട്സിൻറെ 'നർത്തകി' ക്കു ഗംഭീര തുടക്കം

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Tuesday, May 22, 2018 01:51 hrs UTC

ഹൂസ്റ്റൺ : ഭാരതത്തിൻറെ തനതു ശാസ്ത്രീയനൃത്തരൂപങ്ങളെയും നർത്തകരെയും ആദരിക്കുന്നതിൻറെ ഭാഗമായി SPARC ഉപചാരപുരസ്സരം സമർപ്പിച്ച നൃത്തനൃത്യശൃംഖലയാണ് നർത്തകി. ഭാരതത്തിൻറെ, വിവിധമനോഹരകലാരൂപങ്ങളെ , തന്റെ ചുറ്റുമുള്ള സമൂഹം ആസ്വദിക്കുവാനും മനസ്സിലാക്കുവാനും വേണ്ടി, ഭാരതീയ ശാസ്ത്രീയ നൃത്തകലകളിൽ വിദഗ്ദ്ധയും SPARC സ്ഥാപകയുമായ Dr. സുനന്ദ നായർ, നാലു നർത്തകർക്കായി ഒരുക്കിയ അവസരം തീർച്ചയായും വിജയംവരിച്ചു.

നൃത്തത്തിൽ പ്രാവീണ്യം നേടിയ കുമാരി ജ്വാല പ്രിയദർശിനിയുടെ ഊർജസ്വലവും മനോഹരവുമായ നൃത്ത പ്രകടനത്തിലൂടെയായിരിന്നു നർത്തകിയുടെ തുടക്കം. വഴവൂർ ശൈലിയിലുള്ള ഭരതനാട്യം അഭ്യസിപ്പിക്കുന്ന ശ്രീമതി മംഗളആനന്ദിൻറെകീഴിൽ,2015 ൽ നൃത്യപ്രിയ ഫൈൻ ആർട്സൻറെ യുവ നർത്തകി ജ്വാല പ്രിയദർശിനി റെജിമോൻ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു. നർത്തകിയിൽ ജ്വാല കാണികൾക്കു സമർപ്പിച്ച പുഷ്പാഞ്ജലി, തൻറെ നൃത്തപാടവം കുറ്റമറ്റതാണെന്ന് തെളിയിക്കുന്നതായിരുന്നു. ചടുലവും ശുദ്ധവുമായ നൃത്തച്ചുവടുകൾ കാണികളുടെ മനം കവർന്നു. നർത്തകിക്ക് ഉൽകൃഷ്ടമായ ഒരു തുടക്കം നൽകാൻ ജ്വാലയ്ക്കു കഴിഞ്ഞു.

തുടർന്നു, തൻറെ ഗുരു ശ്രീമതി മംഗള ആനന്ദ് പകർന്നു നൽകിയ മൈസൂർ ശൈലിയിലുള്ള ഒരു ജതിയാണ്, ജ്വാല അവതരിപ്പിച്ചത്. ഹംസധ്വനി രാഗത്തിൽ ആദി താളത്തിൽ ചിട്ടപ്പെടുത്തിയ ഗണേശസ്തുതി, ഭാവവും അടവുകളും ഇഴചേർത്തു മനോഹരമാക്കുമ്പോൾ, സദസ്സ്യരുടെ കണ്ണുകൾ മറ്റെവിടേയ്ക്കും പോയിരുന്നില്ല. ലക്ഷ്മീദേവിയെ സ്തുതിക്കുന്ന, ലക്ഷമിക്ഷീരസമുദ്രരാജതനയം എന്ന ശ്ലോകത്തിൻറെ ആവിഷ്കാരമാണ് ജ്വാല നർത്തകിയിൽ അവസാനമായി, അവതരിപ്പിച്ചത്. ആകർഷകമായ ഭാവങ്ങളിലൂടെയും, അനായാസമായ ചുവടുകളിലൂടെയും, തൻറെ പ്രേക്ഷകരോട് നൂറു ശതമാനം നീതി പുലർത്തുവാൻ ജ്വാലയ്ക്കു കഴിഞ്ഞു. ശാസ്ത്രീയ നൃത്തത്തോടുള്ള പ്രതിജ്ഞാബദ്ധതയും നിശ്ചയദാർഢ്യവും ഈ യുവനർത്തകിയുടെ നൃത്താവതരണത്തിലുടനീളം കാണുവാൻ കഴിയുമായിരുന്നു. അടവുകളിലും അഭിനയത്തിലും ജ്വാല പ്രകടിപ്പിക്കുന്ന ഏകാഗ്രത പ്രശംസനീയമാണ്.

അടുത്തതായി നർത്തകിക്ക് മാറ്റ്കൂട്ടുവാനായി എത്തിയതു ഡോ.അപരൂപാ ചാറ്റർജിയാണ്. ഓസ്റ്റിൻ - ടെക്സാസ് അധിഷ്ഠിതമായി രൂപീകരിച്ച ഒഡിസ്സി നൃത്തകമ്പനിയുടെ അധികാരിയും ഒഡിസിയുടെ പിതാവ് എന്നറിയപ്പെടുന്ന പത്മവിഭൂഷൺ ഗുരു കേളുചരൺ മോഹപത്രയുടെ ലോകപ്രശസ്തസ്ഥാപനമായ 'Srjan ' ഒഡീസി ഇന്സ്ടിട്യൂഷൻറെ പ്രഥമ നർത്തകിയുമായ അപരൂപ ചാറ്റർജി, ഇന്ന് ഇന്ത്യയിലും അമേരിക്കയിലും മുൻനിരയിൽ നിൽക്കുന്ന ഒരു ഒഡീസ്സി നർത്തകിയാണ്. ആചാര്യൻ കേളുചരൺ മോഹപത്രയുടെ മകനും പിൻഗാമിയുമായ ഗുരു രതികാന്തിനെയും മരുമകൾ ശ്രീമതി സുജാത മോഹപത്രയേയും ഒഡീസി അവതരണത്തിനായി അപരൂപ 2007ൽ ടെക്സസിൽ കൊണ്ടുവന്നിരുന്നു.

ശാന്താകാരം ഭുജഗശയനം എന്നു തുടങ്ങുന്ന വിഷ്ണുവന്ദനത്തിലൂടെയാണ് നർത്തകിയുടെ വേദിയിൽ അപരൂപ ഒഡിസിചുവടുകൾ ആരംഭിച്ചത്. നൃത്തത്തിൽ ഐശ്വര്യപൂർണ്ണമായ തുടക്കം ലഭ്യമാക്കുന്നതിന് ജഗന്നാഥനോടു അനുഗ്രഹം അഭ്യർത്ഥിക്കുകയും ഒപ്പം ഭൂമിദേവിയെയും ഗുരുവിനെയും പ്രണമിക്കുക്കയും ചെയ്തതിനു ശേഷം അപരുപ അതിശ്രേഷ്ഠമായ വിഷ്ണുധ്യാനം ആരംഭി ച്ചു.

"ശാന്താകാരം ഭുജഗ ശയനം പത്മനാഭം സുരേശം

വിശ്വാധാരം ഗഗനസദൃശം മേഘവർണം ശുഭാംഗം

ലക്ഷ്മീകാന്തം കമലനയനം യോഗിഹൃദ്ധ്യാനഗമ്യം

വന്ദേ വിഷ്ണും ഭവഭയഹരം സർവ്വ ലോകൈക നാഥം …”

അപരുപയുടെ ലാസ്യം നിറഞ്ഞ അവതരണത്തിൽ ഈ വരികൾ പ്രേക്ഷകർക്കു മുൻപിൽ ചിത്രങ്ങളാവുകയായിരുന്നു.വിഷ്ണുസ്തുതിക്കു തുടർച്ചയായി അപരൂപ ചുവടുകൾ വച്ചതു, ഗുരു കേളുചരൻ മോഹപത്രചിട്ടപ്പെടുത്തിയ വസന്തരാഗത്തിലുള്ള പല്ലവിയിലാണ്. സർഗ്ഗാത്മകമായ സംഗീതവും വിപുലീകരിച്ച നൃത്തചുവടുകളും കൂട്ടിയിണക്കി പൂർണജാഗ്രതയോടെ മെനഞ്ഞെടുത്ത പവിത്രമായ ഒരു നൃത്ത ഇനമാണ് പല്ലവി. ഗഹനമായ താളക്രമങ്ങളുടെ വിശിഷ്ട സൗന്ദര്യം, ആകർഷകവും ഗാനാത്മകവുമായ നൃത്തചലനങ്ങളുടെ മാറ്റ്കൂട്ടുന്നതായിരുന്നു. ആ വേദിയിൽ നൃത്തവും സംഗീതവും ഇഴചേർത്തു അപരുപ മെനഞ്ഞെടുത്തത് താളരാഗനൃത്തത്തിന്റെ നിറച്ചാർത്തണിഞ്ഞ പട്ടുചേലയാണ്.

പല്ലവിയുടെ ഉച്ചസ്ഥായിൽനിന്ന് അപരുപ പ്രേക്ഷകഹൃദയങ്ങളെ കൈപിടിച്ചുകൊണ്ടുപോകുന്നത് ഉണ്ണിക്കണ്ണൻറെ ഗോകുലത്തിലേക്കാണ്. ഗുരു കേളുചരൻ മൊഹപത്ര ക്രമപ്പെടുത്തിയ

"ബരജാകുചോരഅസിചിഘേനിജിബോ"

നമുക്ക് മുൻപിൽ ചിത്രീകരിക്കുന്നത് കുസൃതിയായ കണ്ണനെ വളരെ ക്ഷമയോടെ, വാത്സല്യത്തോടെ ഉറക്കാൻ ശ്രമിക്കുന്ന യശോദയുടെ അനന്തമായ ഉദ്യമങ്ങളെയാണ്. ഒറിയൻ അഭിനയ ചാരുതയിൽ, സ്നേഹം നിറഞ്ഞു തുളുമ്പുന്ന യശോദയായി രൂപാന്തരം ഭവിച്ച അപരൂപയെയാണ്, പിന്നെ നാം കാണുന്നത്. ഉറങ്ങാതെ ഇരിക്കുന്ന കുഞ്ഞുങ്ങളെ , രാത്രിയാമങ്ങളിൽ വന്നു മോഷ്ടിച്ചു കൊണ്ടുപോകുന്ന ഒരു കള്ളൻറെ കഥപറഞ്ഞു, ഉണിക്കണ്ണനെ കബളിപ്പിക്കാൻ ശ്രമിക്കുന്ന യശോദയായി അപരുപ തിളങ്ങി. എന്നാൽ ഇതിലൊന്നും കീഴ്പ്പെടാതെ ഉറങ്ങാൻ വൈമനസ്യം കാണിക്കുന്ന കണ്ണനേയും അപരൂപ അനായാസം അവതരിപ്പിച്ചു.

മൂന്നാമതായി അശ്വതിനായർ അരങ്ങിൽ എത്തുമ്പോഴും കാണികൾ അപരുപയുടെ യശോദയുടെയും കൃഷ്ണൻറെയും കൂടെ ഗോകുലത്തിലായിരുന്നു. എന്നാൽ തൻറെ സുന്ദരമായ നൃത്ത ചുവടുകൾ കൊണ്ട് കാണികളെ തന്നിലേക്ക് ചേർക്കുവാൻ അശ്വതിക്ക് അധികനേരം വേണ്ടി വന്നില്ല.

കേരളത്തിലെ പ്രശസ്ത മോഹിനിയാട്ടം നർത്തകി അശ്വതി നായർ, തൻറെ നാലാം വയസിയിൽ നൃത്തപാഠങ്ങൾ ഉൾകൊള്ളുന്നതു സ്വന്തം അമ്മയും പ്രശസ്ത മോഹിനിയാട്ടം നർത്തകിയുമായ ശ്രീമതി കലാമണ്ഡലം സരസ്വതി യിൽ നിന്നുമാണ്. ഏഴാം വയസ്സിൽ നൃത്തം അവതരിപ്പിച്ചു തുടങ്ങിയ അശ്വതി ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും കുച്ചിപ്പുടിയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. അമ്മയുടെ കീഴിൽ പഠിച്ചു തുടങ്ങിയ മോഹിനിയാട്ടം, പിന്നീട് അതിപ്രശസ്ത മോഹിനിയാട്ടം നർത്തകി ശ്രീമതി കലാമണ്ഡലം ലീലാമ്മയുടെ കീഴിൽ അശ്വതി തുടർന്നു. കേരളത്തിൽ അങ്ങോളമിങ്ങോളം ഏവരും ഇഷ്ടപ്പെടുന്ന നൃത്ത സംവിധായിക കൂടിയാണ് അശ്വതി നായർ. വളരെപെട്ടെന്നു തന്നെ നൃത്തത്തിൻറെ മറ്റൊരു തലത്തിലേയ്ക്ക് കാണികളുടെ മനസ്സിനെ ഉയർത്തുവാൻ അശ്വതിക്ക് കഴിഞ്ഞു.

വിവാഹത്തിന് തയ്യാറായി നിൽക്കുന്ന അംബയായി അശ്വതി മാറുമ്പോൾ നൃത്ത വേദി അംബയുടെ വിവാഹവേദിയായിമാറുകയായിരുന്നു. അംബയുടെ മനസ്സിൻറെ വികാരവിക്ഷോഭങ്ങളും അസഹിഷ്ണുതയും വളരെ മനോഹരമായി തന്നെ ചിത്രീകരിക്കാൻ അശ്വതിക്ക് കഴിഞ്ഞു. തുടർന്ന് അംബയിൽ നിന്ന് ശിഖണ്ഢിയിലേക്കുള്ള രൂപാന്തരം ഏവരെയും കോരിത്തരിപ്പിക്കുന്നതായിരുന്നു. ശിഖണ്ഢിയുടെ വില്ലിൽ നിന്നും പുറപ്പെടുന്ന ഓരോ ശരവും വന്നുപതിച്ചതു കാണികളുടെ ഹൃദയങ്ങളിലേക്കായിരുന്നു.തുടർന്നുള്ള നിമിഷങ്ങളിൽ വികാരാധീനതയുടെ ഉയർച്ചതാഴ്ചകളിലേക്കാണ് അംബ ഏവരെയും കൊണ്ടെത്തിച്ചത്; സന്തോഷത്തിൽ നിന്ന് നിസ്സഹായാവസ്ഥയിലേക്കു, അവിടെ നിന്ന് ഉറച്ച തീരുമാനങ്ങളിലേക്കു, പിന്നീട് പ്രതികാരത്തിലേക്കു് ,അവസാനമായി ആത്മസംതൃപ്തിയിലേക്കും. കാണികളുടെ കണ്ണുകളെയും മനസ്സിനെയും ഒരുപോലെ അമ്പരിപ്പിക്കുവാൻ അശ്വതിയുടെ അംബയ്ക്കായി എന്നതിൽ ഒട്ടും സംശയമില്ല

നർത്തകി, അതിൻറെ പരകോടിയിൽ എത്തുന്നത്, വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയുടെ നടനപാടവത്തിലൂടെയാണ്; ശ്രീകാന്തിൻറെ….. മേലത്തൂർ ഭാഗവത മേളയിലെ നൃത്തനാടകത്തിൽ അഭിനയിച്ചുകൊണ്ടു ആറാം വയസ്സിൽ കലാജീവിതം തുടങ്ങിയ ശ്രീകാന്ത് പിന്നീടങ്ങോട്ടു ഭരതനാട്യ നർത്തകനായി വേദികൾ കയ്യടക്കി. നൃത്തത്തിൽ ശ്രേഷ്ഠരായ ശ്രീ ഷണ്മുഖസുന്ദരം പിള്ളൈ, ഡോ.സരസ്വതി, ഡോ.പത്മാസുബ്രമണ്യം തുടങ്ങിയ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ ഭരതമുനിയുടെ നാട്യ ശാസ്ത്രത്തിലുള്ള തന്റെ ജ്ഞാനം വിസ്തൃതമാക്കുവാൻ ശ്രീകാന്തിന് കഴിഞ്ഞു. പ്രശസ്ത നർത്തകരായ ധനഞ്ജയൻ , നരസിമചാരിസ്, ചിത്ര വിശ്വേശരൻ, ലക്ഷ്മി വിശ്വനാഥൻ, സുധാറാണിരഘുപതി, രാധ, അനിതാരത്‌നം, ശോഭന, മീനാക്ഷി ശേഷാദ്രി, വിനീത് തുടങ്ങിയവരോടൊപ്പം ശ്രീകാന്ത് നൃത്തം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

നൃത്തത്തിലെ കൃത്യമായ അറിവിലൂടെയും പൂർണ ലയനത്തിലൂടെയും, തൻറെ കഥാപാത്രങ്ങളെ ജീവസ്സുറ്റതായി കാണികൾക്കു മുൻപിൽ അവതരിപ്പിക്കുന്നതിൽ ശ്രീകാന്ത് വിജയിച്ചിട്ടുണ്ട്. പുരുഷന്മാരുടെ ഭാഗവതമേളയിൽ സ്ത്രീകഥാപാത്രങ്ങളായ സീതയെയും ദേവകിയെയും അവതരിപ്പിക്കുന്നതിൽ ഒരു പ്രത്യേക കഴിവ് ശ്രീകാന്തിനുണ്ട്. ആ നൈപുണതയ്ക്കു ഏറെ പ്രശംസ പ്രേക്ഷകരിൽ നിന്നും ശ്രീകാന്ത് ഏറ്റുവാങ്ങിയിട്ടുമുണ്ട്. നർത്തകൻ,അഭിനേതാവ്, നാട്ടുവനാർ, സംഗീതജ്ഞൻ, സാഹിത്യകാരൻ എന്നിവയിലൊക്കെ തന്റെ കലാവൈഭവം തെളിയിച്ച ഈ കലാകാരൻ നൃത്തത്തെ വ്യാഖ്യാനിക്കാൻ തികച്ചും ഉത്തമനാണു. ഈ പശ്ചാത്തലത്തിൽ പ്രേക്ഷർക്ക് ശ്രീകാന്തിലുള്ള പ്രതീക്ഷ വളരെഉയർന്നതായിരുന്നു.

ശ്രീകാന്ത് വേദിയിൽ എത്തുന്നത് ബ്രഹന്നള ആയാണ്. മഹാഭാരത കഥയിൽ ഉർവശിയുടെ ശാപവാക്കാൽ ശിഖണ്ഡിയായി മാറപ്പെടുന്ന അർജുനനാണ് ബ്രഹന്നള. സ്വയം സ്വീകാര്യമല്ലാത്തതും കുടുംബങ്ങളാൽ വെറുക്കപ്പെട്ടവളുമായി ജീവിക്കേണ്ടി വരുന്ന ബ്രഹന്നളയുടെ മാനസിക വ്യപാരങ്ങൾ തന്മയത്വത്തോടെ അവതരിപ്പിക്കുന്നതിൽ ശ്രീകാന്ത് വിജയിച്ചു. ലാസ്യഭാവങ്ങളിലൂടെ ബ്രഹന്നളയുടെ സ്ത്രൈണത വരച്ചുകാട്ടുന്നതിൽ ശ്രീകാന്ത് പ്രകടിപ്പിക്കുന്ന ദൃഢത ഏവരെയും ആശ്ചര്യപ്പെടുത്തുന്നതായിരിന്നു. എന്നാൽ അടുത്തപകുതിയിൽ ലാസ്യഭാവങ്ങൾ പൂർണമായും അഴിച്ചു വെച്ച്, പൗരുഷമുള്ള വീര്യമുള്ള അർജുനനെ അവതരിപ്പിക്കുമ്പോൾ തങ്ങളുടെ പ്രതീക്ഷകൾക്കുമപ്പുറമാണ് ഈ കലാകാരൻ എന്ന് തിരിച്ചറിവിലായിരുന്നു പ്രേക്ഷകർ .

തികച്ചും അസാധാരണവും ആശ്ചര്യവും ആനന്ദവും ചേർന്ന അനുഭവമാണ് നർത്തകി പ്രേക്ഷകർക്ക് വിളമ്പിയത്. മനോഹരമായ സായാഹ്നത്തിൽ ഹൃദയത്തിൽ നിറയ്ക്കാൻ ഇനി മറ്റെന്താണ് രസികർക്കു വേണ്ടത്...

റിപ്പോർട്ട്: വിദ്യ രതീഷ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.