ഒറിഗൺ: ഡൽഹിയിൽ ജനിച്ചു, മാതാപിതാക്കളോടൊപ്പം അമേരിക്കയിലെ ഒറിഗണിലേക്ക് കുടിയേറി, അധ്യാപികയായി ജോലി ചെയ്യുന്ന വിനീത ലോവർ രാഷ്ട്രീയ രംഗത്തേക്ക് ചുവടു മാറുന്നു.
അധ്യാപികയായി പ്രവർത്തിക്കുന്നതിനിടയിൽ ശിഷ്യഗണങ്ങളും അവരുടെ മാതാപിതാക്കളുമായി സ്ഥാപിച്ച സുഹൃത്ബന്ധം വോട്ടാക്കി മാറ്റാം എന്ന പ്രതീക്ഷയിലാണ് ഈ വലിയൊരു വെല്ലുവിളി വിനീതാ ലോവർ ഏറ്റെടുത്തിരിക്കുന്നത്.
കന്നി തിരഞ്ഞെടുപ്പ് വിനീതക്ക് മറ്റൊരു ഭാഗ്യം കൂടി സമ്മാനിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മുപ്പത്തിരണ്ടാമത് ലെജിസ്ലേറ്റീവ് ഡിസ്ട്രിക്റ്റിൽ നിന്നും മത്സരിക്കുന്ന വിനീതക്ക് സ്വന്തം പാർട്ടിയിൽ നിന്നും ഒരു എതിരാളിപോലും ഇല്ലാതെയാണ് നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഡമോക്രാറ്റിക് സ്ഥാനാർത്ഥിയുമായി ഏറ്റുമുട്ടുവാൻ തയ്യാറെടുക്കുന്നത്.
മേയ് 15 ന് നടക്കുന്ന റിപ്പബ്ലിക്കൻ പ്രൈമറിയിൽ നൂറുശതമാനം വോട്ടും നേടിയായിരിക്കും ഇവർ വിജയിക്കുക.
വാഷിങ്ടൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടേഷൻ, സീ സൈഡ് ട്രീ ബോർഡ് എന്നിവയിലും ഇവർ പ്രവർത്തിച്ചിട്ടുണ്ട്.
ഹൈസ്കൂൾ ഹാജർ നില കുറയുന്നതിനാൽ വിദ്യാർഥികളുടെ ഗ്രാജുവേഷൻ നമ്പറിലും കാര്യമായ കുറവുണ്ടായിട്ടുണ്ടെന്നും ഇതു എങ്ങനെ പരിഹരിക്കുമെന്നതിന് മുൻ തൂക്കം നൽകിയായിരിക്കും തന്റെ രാഷ്ട്രീയ പ്രവർത്തന ലക്ഷ്യമെന്നും ഇവർ പറയുന്നു. മാതാപിതാക്കൾക്കും കുട്ടികൾക്കും വിദ്യാഭ്യാസത്തിന്റെ പ്രധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും തയ്യാറാകുമെന്നും ഇവർ പറഞ്ഞു.
Comments