വാഷിങ്ടൻ ഡിസി ∙ ആസാദ് ഭരണകൂടം സ്വന്തം ജനങ്ങൾക്കു നേരെ വീണ്ടും രാസായുധം പ്രയോഗിക്കുകയാണെങ്കിൽ കനത്ത വില നൽകേണ്ടിവരുമെന്നു യുഎൻ അംബാസഡർ നിക്കി ഹെയ്‍ലി മുന്നറിയിപ്പ് നൽകി. സിറിയയിലെ രാസായുധ നിർമ്മാണ കേന്ദ്രങ്ങൾക്കു നേരെ നൂറിൽപരം മിസ്സൈലുകൾ അയച്ചു. അമേരിക്ക സഖ്യകക്ഷികളുമായി ചേർന്നു നടത്തിയ ആക്രമണത്തിനുശേഷം പ്രസിഡന്റ് ബാഷാർ ആസാദ് ഒരു പാഠം പഠിച്ചിട്ടില്ലെങ്കിൽ അടുത്ത അക്രമണം ആസാദിനെ തികച്ചും വേദനിപ്പിക്കുന്നതായിരിക്കുമെന്നും നിക്കി പറഞ്ഞു. ആസാദിന്റെ പ്രവർത്തിയെ പൈശാചികം എന്നാണു നിക്കി വിശേഷിപ്പിച്ചത്.
ഏപ്രിൽ 16 ഞായർ അമേരിക്കയിലെ പ്രധാന ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് നിക്കി ഹെയ്‍ലി നിലപാട് വ്യക്തമാക്കിയത്. ശനിയാഴ്ച സൈനീകർ നടത്തിയ വ്യോമാക്രമണത്തെ അഭിനന്ദിച്ചുകൊണ്ട് പ്രസിഡന്റ് ട്രംപ് ട്വിറ്ററിലൂടെ നൽകിയ സന്ദേശത്തെ നിക്കി ഹെയ്‍ലി സ്വാഗതം ചെയ്തു.
2003 ൽ ഇറാഖ് യുദ്ധം അവസാനിച്ചപ്പോൾ അന്നു പ്രസിഡന്റായിരുന്ന ജോർജ് ബുഷ് നടത്തിയ പ്രസ്താവനയാണ് ട്രംപ് സിറിയൻ അക്രമണത്തിനുശേഷം ആവർത്തിച്ചത്. ദൗത്യം പൂർത്തീകരിച്ചുവെന്നായിരുന്നു ബുഷ് വിശേഷിപ്പിച്ചത്.
സിറിയയിൽ അമേരിക്കൻ സൈന്യം ഏറ്റെടുത്ത പ്രവർത്തികൾ തുടരേണ്ടതുണ്ടെന്നും സമാധാനം പുനഃസ്ഥാപിക്കപ്പെടണമെന്നും നിക്കി പറഞ്ഞു.
Comments