സാക്രമെന്റൊ: രാത്രി ഒൻപതു മണിക്ക് വീടിനു പുറകിലുള്ള ഫെൻസിനകത്ത് കാണപ്പെട്ട സ്റ്റീഫൻ ക്ലാർക്ക് എന്ന 23കാരന്റെ കയ്യിലുണ്ടായിരുന്ന സെൽഫോൺ കൈത്തോക്കാണെന്നു തെറ്റിദ്ധരിച്ചു രണ്ടു പൊലീസ് ഉദ്യോഗസ്ഥർ 20 തവണ വെടിവച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. കലിഫോർണിയാ സാക്രമെന്റോയിൽ ആണു സംഭവം. സംഭവത്തിന്റെ വിശദാംശങ്ങൾ മാർച്ച് 21 ബുധനാഴ്ച പൊലീസ് ചീഫ് ഡാനിയേൽ ഹാൻ പുറത്തുവിട്ടു.
മാർച്ച് 18 ഞായറാഴ്ച സാക്രമെന്റോയിലെ വീട്ടുകാർ ആരോ കാറിന്റെ ചില്ല് അടിച്ചു തകർക്കുന്നു എന്നു വിവരം പൊലീസിനെ അറിയിച്ചു. ഹെലികോപ്റ്റർ ഉൾപ്പെടെ പൊലീസ് സംഭവ സ്ഥലത്തെത്തി. പൊലീസിനെ കണ്ട ഉടനെ സ്റ്റീഫൻ അവിടെ നിന്നും ഓടി ഒരു വീടിന്റെ ഫെൻസിനകത്തു ഒളിച്ചു. (ഈ വീടു സ്റ്റീഫന്റെ മുത്തശ്ശന്റേതായിരുന്നുവെന്ന് പൊലീസ് പിന്നീട് വെളിപ്പെടുത്തി) ഹെലികോപ്റ്ററിൽ നിന്നുള്ള വെളിച്ചത്തിൽ പ്രതി ഇരിക്കുന്ന സ്ഥലം പൊലീസ് മനസ്സിലാക്കി. പ്രതിയുടെ കയ്യിൽ എന്തോ കണ്ടു. തോക്കാണെന്ന് തെറ്റുദ്ധരിച്ചു താഴെയിടുന്നതിനും കൈ ഉയർത്തുന്നതിനും പൊലീസ് ആവശ്യപ്പെട്ടു.
പൊലീസിന്റെ ഉത്തരവ് മാനിച്ചു സ്റ്റീഫൻ കൈ ഉയർത്തിയത് സെൽഫോൺ കയ്യിൽവെച്ചായിരുന്നു. പിന്നെ പൊലീസ് ഒന്നും ആലോചിച്ചില്ല. രണ്ടു പേരുടേയും തോക്കിൽ നിന്നും വെടിയുണ്ടകൾ ചീറി പാഞ്ഞു. സംഭവ സ്ഥലത്തു പിടഞ്ഞുവീണ പ്രതിയുടെ കയ്യിൽ വിലങ്ങണിയിച്ചു. പൊലീസ് പ്രാഥമിക ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു. സ്റ്റീഫന്റെ പേരിൽ പല കേസ്സുകളും ഉണ്ടായിരുന്നുവെങ്കിലും ഇപ്പോൾ നല്ല ജീവിതം നയിക്കുകയായിരുന്നുവെന്ന് സഹോദരൻ പറഞ്ഞു. മൂന്നു കുട്ടികളുടെ പിതാവായ ആഫ്രിക്കൻ അമേരിക്കൻ യുവാവിന്റെ മരണത്തിൽ പ്രതിഷേധം ആളിപടരുകയാണ്.
Comments