ടൊറന്റോ: ഹിജാബ് കത്രിക ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിച്ചുവെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ കഴമ്പില്ലെന്ന് പോലീസ്. അങ്ങിനെയൊരു സംഭവം നടന്നിട്ടില്ലെന്ന് ടൊറന്റോ പോലീസ് വക്താവ് മാര്‍ക്ക് പുഗാഷിനെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ''വിദ്യാര്‍ത്ഥിനി പറഞ്ഞ സാഹചര്യ തെളിവുകള്‍ ചേര്‍ത്തുവച്ചതില്‍ നിന്നും തങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത് അങ്ങിനെയൊരു സംഭവം നടന്നിട്ടില്ല എന്നാണ്.'' പോലീസ് വ്യക്തമാക്കി. പോളിന്‍ ജോണ്‍സന്‍ ജൂനിയര്‍ പബ്ലിക് സ്കൂളിലെ വിദ്യാര്‍ത്ഥിനി ഖുലഹ് നൊമാനാണ് തന്റെ ഹിജാബ് മുറിക്കാന്‍ പിന്നില്‍ നിന്നും വന്ന ആരോ ഒരാള്‍ ശ്രമിച്ചുവെന്ന് പരാതി നല്‍കിയത്. രാവിലെ സ്കൂളിലേക്ക് പോകുമ്പോള്‍ യുവാവ് രണ്ടു തവണ ഹിജാബില്‍ പിടിച്ചു വലിയ്ക്കുകയും,മുറിച്ചു മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്‌തെന്നു പതിനൊന്നുകാരിയായ ഖുലഹ് പൊലീസിന് മൊഴി നല്‍കിയത്.. വളരെ ഭയപ്പെട്ടുവെന്നും എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ലെന്നും ഖുലഹ് പോലീസിനോടും പത്രക്കാരോടും പറഞ്ഞു. ഇളയ സഹോദരനായ മൊഹമ്മദ് സകാരിയയോടൊപ്പം സ്കൂളിലേക്ക് പോകുമ്പോള്‍ ആരോ പിന്നില്‍ നിന്നും ഹിജാബില്‍ വലിക്കുന്നതായി അനുഭവപ്പെടുകയും , സഹോദരന്‍ ആണ് എന്ന് കരുതുകയും ചെയ്തു..
വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തിരിഞ്ഞുനോക്കി. തല്‍ക്കാലം പിന്മാറിയ അക്രമി അല്‍പ സമയത്തിനു ശേഷം വീണ്ടും ആക്രമിച്ചു ഹിജാബ് മുറിക്കുവാന്‍ ശ്രമം നടത്തി എന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞു. സഹോദരന്‍ ഇതിനു സാക്ഷി ആണെന്നും ഖുലഹ് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. കുട്ടികള്‍ പ്രതികരിച്ചപ്പോള്‍ ആക്രമി ചിരിച്ചു കൊണ്ട് ഓടി മറയുക ആയിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും സ്കൂള്‍ അധികൃതരുടെയും ,സമീപ വാസികളുടെയും മൊഴിയെടുക്കയും ,പ്രധാന മന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.കുട്ടിയുടെ അമ്മയുടെ മൊഴിയും,പരാതിയും പോലീസ് റദ്‌ചെയ്തു കഴിഞ്ഞു.
Comments