You are Here : Home / News Plus

ഇന്ത്യക്കാരനായ കൈലാസ് സത്യാര്‍ഥിക്കും മലാലയ്ക്കും സമാധാന നൊബേല്‍

Text Size  

Story Dated: Friday, October 10, 2014 09:58 hrs UTC

ഇന്ത്യക്കാരനായ ബാലാവകാശ പ്രവര്‍ത്തകന്‍ കൈലാസ് സത്യാര്‍ഥിക്കും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ പാക് ബാലിക മലാല യുസുഫ്‌സായിക്കും സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചവരാണ് ഇത്തവണ സമാധാന നൊബേല്‍ പങ്കിട്ടതെന്നത് ശ്രദ്ധേയമാണ്.

മദര്‍ തെരേസയ്ക്കു ശേഷം സമാധാനത്തിനുള്ള നൊബേല്‍ നേടുന്ന ഇന്ത്യക്കാരനാണ് കൈലാഷ്. ഡല്‍ഹി സ്വദേശിയായ കൈലാഷ് ഇന്ത്യയിലെ കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്തിയ വ്യക്തിയാണ്. ബാലാവകാശ സംഘടനയായ ബച്ച്പന്‍ ബച്ചാവോ അന്ദോളന്‍ സ്ഥാപകനാണ് അദ്ദേഹം. എണ്‍പതിനായിരത്തോളം കുട്ടികളെ ബാലവേലയില്‍ നിന്നു രക്ഷിച്ച അദ്ദേഹം കുട്ടികളുടെ പുനരധിവാസം, വിദ്യാഭ്യാസം എന്നിവയ്ക്കു വേണ്ടി സജീവമായി പ്രവര്‍ത്തിക്കുന്നു. തനിക്കു ലഭിച്ച പുരസ്‌കാരം ബാലാവകാശ പ്രവര്‍ത്തകരുടെ വിജയമാണെന്നും ഒരു ഇന്ത്യന്‍ പ്രസ്ഥാനത്തിനു ലഭിച്ച ആഗോള അംഗീകാരമാണെന്നും കൈലാഷ് പ്രതികരിച്ചു. നൊബേല്‍ പുരസ്‌കാരം ലഭിക്കുന്ന ഏഴാമത്തെ ഇന്ത്യക്കാരനാണ് കൈലാഷ്. നൊബേലിന് അര്‍ഹയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. മഹാത്മാഗാന്ധിയുടെ പാത പിന്തുടര്‍ന്ന് നിസ്വാര്‍ഥമായ സാമൂഹ്യസേവനം നടത്തുന്ന വ്യക്തിത്വമാണ് കൈലാഷിന്റേത് എന്ന് പുരസ്‌കാരം അറിയിച്ചുള്ള സ്വീഡിഷ് അക്കാഡമിയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

പാക്കിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയതിന്റെ പേരില്‍ താലിബാന്‍ തീവ്രവാദികളുടെ വെടിയേറ്റ 16-കാരിയായ മലാല യുസുഫ്‌സായി പിന്നീട് ലോകമെമ്പാടുമുള്ള കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള അംബാസഡറായി മാറുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സമാധാന നൊബേല്‍ സാധ്യതാ പട്ടികയിലും മലാലയുടെ പേര് ഉള്‍പ്പെട്ടിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.