ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബെന്നറ്റ് ഏബ്രഹാമിനെ തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാക്കിയ നടപടി സി.പി.ഐയില്‍ വന്‍ വിവാദത്തിലേക്ക്.
താന്‍ സ്ഥാനാര്‍ഥിയാകാന്‍ ആരുടെയും പിന്നാലെ നടന്നിട്ടില്ലെന്ന് പറഞ്ഞ് ബെന്നറ്റ് ഏബ്രഹാം രംഗത്തെത്തി. 'മാനത്ത് നിന്ന് പൊട്ടിവന്ന സ്ഥാനാര്‍ഥിയല്ല താന്‍. തിരഞ്ഞെടുപ്പിന് പണം നല്‍കിയത് ബന്ധുക്കളും പാര്‍ട്ടിപ്രവര്‍ത്തകരുമാണ്. സ്ഥാനാര്‍ഥിയാകാന്‍ താന്‍ ആര്‍ക്കും ഒരുകോടി രൂപ നല്‍കിയിട്ടില്ല. തന്റെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് ഒമ്പത് ലക്ഷം രൂപ ചിലവാക്കിയത്. പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വമാണ് സ്ഥാനാര്‍ഥിയാകണമെന്ന് ആവശ്യപ്പെട്ട് ആദ്യം സമീപിച്ചത്. പിന്നീട് ജില്ലാ നേതൃത്വവും സമീപിച്ചു. ഒടുവില്‍ പാര്‍ട്ടി സെക്രട്ടറി തന്നെ സമീപിച്ചു. മത്സരിക്കാന്‍ പന്ന്യന്‍ ആവശ്യപ്പട്ടു താന്‍ സമ്മതിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ പേരില്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെടുന്നത് തെറ്റ് ചെയ്യാത്തവരാണ്. തന്നെ സ്ഥാനാര്‍ഥിയാക്കാന്‍ സി.പി.എം സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നും ബെന്നറ്റ് പറഞ്ഞു.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ചപറ്റിയെന്ന സി.പി.ഐ. അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമസഭാ കക്ഷിനേതാവായ സി.ദിവാകരന്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. പി. രാമചന്ദ്രന് നായര്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശി എന്നിവരെ പേരെടുത്ത് വിമര്‍ശിച്ചിട്ടുണ്ട്.
ഇതിനിടെ ജില്ലയിലെ പ്രമുഖ നേതാവും ജനയുഗം സിഎംഡിയുമായ അഡ്വ. പി രാമചന്ദ്രന്‍നായര്‍ അവധിയില്‍ പ്രവേശിച്ചു.
മകനെ കാണാനായി അമേരിക്കയിലേക്ക് പോകുന്നതിനായിട്ട് മൂന്നു മാസത്തേക്കാണ് അദ്ദേഹം അവധിയില്‍ പ്രവേശിച്ചത്. ഒന്നരമാസം മുമ്പാണ് അവധിക്ക് അപേക്ഷിച്ചതെന്ന് രാമചന്ദ്രന് നായര്‍ പറഞ്ഞു.
അതേസമയം സിപിഐ ടിക്കറ്റില്‍ തിരുവനന്തപുരത്ത് മത്സരിച്ച ബെന്നറ്റ് ഏബ്രഹാമിനെ തോല്പിക്കാന് ഗൂഡാലോചന നടന്നതായി വിഎസ്ഡിപി ആരോപിച്ചു. എല്‍ഡിഎഫ് വോട്ടുകള്‍ കോണ്‍ഗ്രസിനും ബിജെപിക്കും നല്‍കുകയായിരുന്നു. ജില്ലയിലെ നാടാര്‍ മുന്നേറ്റം തടയുകയായിരുന്നു ലക്ഷ്യമെന്നും വിഎസ്ഡിപി ആരോപിച്ചു.
Comments