ഗാസയില്‍ അന്താരാഷ്ട്ര സമ്മര്‍ദത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച 72 മണിക്കൂര്‍ വെടിനിര്‍ത്തലില്‍ നിന്ന് ഇസ്രായേല്‍ പിന്മാറി. ഗാസയെ ലക്ഷ്യമാക്കി വീണ്ടും ഷെല്ലാക്രമണം ആരംഭിച്ചു. ഇന്നു മാത്രം 40-ഓളം പേരാണ് ഗാസയില്‍ മരിച്ചത്. ഇതിനിടെ ഇസ്രേലി സൈനികനെ ഹമാസ് ബന്ദിയാക്കിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഹമാസാണ് വെടിനിര്‍ത്തല്‍ ലംഘിച്ചതെന്നാണ് ഇസ്രായേല്‍ ആരോപിക്കുന്നത്. പ്രാദേശികസമയം വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.
മാനുഷിക പരിഗണന മാനിച്ച് ഉപാധിരഹിത വെടിനിര്‍ത്തലിനാണ് ഇസ്രായേലും ഹമാസും തമ്മില്‍ ധാരണയായിരുന്നത്. അമേരിക്കയുടെയും ഐക്യരാഷ്ട്ര സഭയുടെയും ഇടപെടലിനെ തുടര്‍ന്നാണ് ധാരണ. വെടിനിര്‍ത്തിയതായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും ഇന്ത്യയിലുള്ള യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു.
ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായവും ഭക്ഷണവും എത്തിക്കുന്നതിനും കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനും സമയം നല്‍കിയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്.
Comments