You are Here : Home / News Plus

മി.ഫ്രോഡ്: സിനിമാമേഖലയില്‍ ആക്ഷനും കട്ടും

Text Size  

Story Dated: Monday, April 28, 2014 11:41 hrs UTC

ബി. ഉണ്ണിക്കൃഷ്ണന്റെ പുതിയ മോഹന്‍ലാല്‍ ചിത്രമായ മി.ഫ്രോഡ് മെയ് എട്ടിന് റിലീസ് ചെയ്യാന്‍ തിയേറ്ററുകള്‍ തയാറായില്ലെങ്കില്‍ ഒരു ചിത്രവും റിലീസിന് നല്‍കില്ലെന്ന് ഫെഫ്ക. കൊച്ചിയില്‍ ചേര്‍ന്ന ഫെഫ്ക അടിയന്തര ജനറല്‍ ബോഡി യോഗമാണ് കടുത്ത നിലപാടെടുക്കാന്‍ തീരുമാനിച്ചത്. ഏകപക്ഷീയമായി വിലക്ക് പ്രഖ്യാപിച്ചതിനാല്‍ തിയേറ്റര്‍ ഉടമകളുമായി ഇനി ഒരു ചര്‍ച്ചയ്ക്കുമില്ലെന്ന് സിബി മലയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രൊഡ്യൂസേഷ്‌സ്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനുകളുമായി വിഷയം ചൊവ്വാഴ്ച ചര്‍ച്ച ചെയ്യുമെന്നും സംയുക്ത തീരുമാനം ഇക്കാര്യത്തില്‍ എടുക്കുമെന്നും ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു.

മിസ്റ്റര്‍ ഫ്രോഡ് റിലീസിന് തീരുമാനിച്ചിരിക്കുന്ന മേയ് എട്ടിന് ചിത്രം പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ സിനിമ മേഖല പൂര്‍ണമായും സ്തംഭിപ്പിക്കും. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ ധാര്‍ഷ്ട്യം അനുവദിക്കേണ്‌ടെന്ന് ഫെഫ്ക യോഗത്തില്‍ മുതിര്‍ന്ന സംവിധായകര്‍ ഉള്‍പ്പടെ നിലപാടെടുത്തു.

എന്നാല്‍ സിനിമകള്‍ റിലീസ് ചെയ്യാന്‍ നല്‍കില്ലെന്ന് പറയാന്‍ ഫെഫ്കയ്ക്ക് അവകാശമില്ലെന്നു ലിബര്‍ട്ടി ബഷീര്‍ പ്രതികരിച്ചു. ഇത് പറയേണ്ടത് നിര്‍മ്മാതാക്കളും വിതരണക്കാരുമാണ്. ധൈര്യമുണ്‌ടെങ്കില്‍ ഫെഫ്ക സിനിമ നിര്‍മ്മാണം നിര്‍ത്തിവയ്ക്കട്ടയെന്നും ബഷീര്‍ വെല്ലുവിളിച്ചു.

ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെ കൊച്ചിയിലെ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ നിന്ന് അമ്മ, ഫെഫ്ക സംഘടനകളുടെ ഭാരവാഹികള്‍ വിട്ടുനിന്നിരുന്നു. ഇത് സംവിധായകന്‍ ഉണ്ണികൃഷ്ണന്റെ പ്രേരണ മൂലമാണെന്ന് ആരോപിച്ചാണ് മിസ്റ്റര്‍ ഫ്രോഡ് പ്രദര്‍ശിപ്പിക്കേണ്‌ടെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടന തീരുമാനിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.