You are Here : Home / News Plus

നയതന്ത്രത്തിലെ പലതന്ത്രങ്ങള്‍

Text Size  

Story Dated: Thursday, December 26, 2013 01:06 hrs UTC

Cherian Jacob

 

ഇൻഡ്യയുടെ നയതന്ത്രത്തിലെ പിഴവുകളെ സംബന്ധിച്ച് പലരും ലേഖനങ്ങൾ എഴുതുകയും വിമർശനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഈ ലേഖനത്തിന്റെ ഉദ്ദേശം സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ നിലപാടുകളും, തീരുമാനങ്ങളും,എങ്ങനെ നമ്മുടെ പുരോഗതിയെ ബാധിച്ചു എന്നതിനോടൊപ്പം കാലാ കാലങ്ങളിലെ അമേരിക്കൻ നിലപാടുകളുടെ അനന്തര ഫലവും പരിശോധിക്കുക എന്നതാണ്. എല്ലാ രാജ്യങ്ങളും അവരവരുടെ രാജ്യം ഏറ്റവും ഉന്നതിയിൽ നില്ക്കണമെന്ന് ആഗ്രഹമുള്ളവരാണ്. മിക്കപ്പോഴും മറ്റ് രാജ്യങ്ങളെ സഹായിക്കാനും അവരെ ഉദ്ധരിക്കാനും ഉള്ള പല തീരുമാനങ്ങളും അവരവരുടെ സ്വാർത്ഥ താല്പ്പര്യങ്ങൽക്കാണ് . പലപ്പോഴും ഈ സത്യം ആളുകൾ മനസ്സിലാക്കാറില്ല, തങ്ങളുടെ ദൈനംദിന ജീവിതത്തെ ബാടിക്കതിടത്തോളം കാലം സാധാരണ ജനങ്ങൾ ഇത്തരം കാര്യങ്ങളിൽ താല്പ്പര്യം കാണി ക്കാറില്ല.

 

യുദ്ധങ്ങൾ

 

 

 

 

സ്വതന്ത്ര ഇന്ത്യ സ്വന്തം നിലനിൽപ്പിനു പല പ്രതിബന്ദങ്ങളും നേരിടേണ്ടി വന്നു. അതിൽ പ്രധാനമായും അയൽ രാജ്യങ്ങളുമായുള്ള യുദ്ധങ്ങൾ (മറ്റു രാജ്യങ്ങളുടെ സഹായത്തിനും സ്വയ രക്ഷക്കും)

1948 - പാക്കിസ്ഥാനുമായി ആദ്യ യുദ്ധം - ജമ്മു കാശ്മീരിന് വേണ്ടി

1962 - ചൈനയുമായി അതിർത്തി യുദ്ധം

1965 - പാക്കിസ്ഥാനുമായി രണ്ടാമത്തെ യുദ്ധം - വെടി നിർത്തലിൽ കലാശിച്ചു.

1971 - പാക്കിസ്ഥാനുമായി മൂന്നാമത്തെ യുദ്ധം - ബംഗ്ലാദേശിനെ മോചിപ്പിച്ചു. 1984 - ഇന്ത്യൻ ആഭ്യന്തര യുദ്ധം - ഖാലിസ്ഥാൻ തീവ്രവാദികളുമായി. 1987- ശ്രീലങ്കയിലെ ആഭ്യന്തര യുദ്ധത്തിന് -തമിഴ് തീവ്ര വാദികളുമായി.

1999 - പാകിസ്താനുമായി നാലാമത് യുദ്ധം - കാർഗിൽ യുദ്ധം ഇത്രയേറെ യുദ്ധങ്ങളും ആഭ്യന്തര കലഹവും നേരിട്ട ഒരു രാജ്യം, തങ്ങളുടെ സ്വാതന്ത്ര്യം ഇപ്പോഴും കാത്ത് സൂക്ഷിക്കുന്നത് അഭിമാനാർഹമാണ്. ഇന്ത്യക്കൊപ്പം ഒരേദിവസം സ്വാതന്ത്ര്യം കിട്ടിയ പാക്കിസ്താൻ ഇന്നും പുരോഗതിയുടെ പാതയിൽ വളരെ പുറകിലാണെന്നതും വളരെ ശ്രദ്ധേയമാണ്. ഇന്ത്യ കൈവരിച്ച നേട്ടങ്ങളൊക്കെ ഈ ബുദ്ധിമുട്ടുകൾ എല്ലാം സഹിച്ചാണെന്നതും എടുത്തു പറയപ്പെടേണ്ടതാണ്.

 

ഇന്ത്യയും അമേരിക്കൻ ശൂന്യാകാശ പര്യവേഷണവും

 

 

 

 

 

 

 

 

1969 ജൂലൈ 20 ന് അമേരിക്കൻ ശൂന്യാകാശ സഞ്ചാരികൾ ആദ്യമായി ചന്ദ്രനിൽ കാല് കുത്തിയപ്പോൾ, ഇന്ത്യക്ക് ശൂന്യാകാശ ഗവേഷണ രംഗത്ത് പ്രതീക്ഷക്ക് ഒരു വകയുമില്ലയിരുന്നു. വളരെ കുറഞ്ഞ ബജറ്റ് മാത്രം ഉണ്ടായിരുന്ന ഇസ്രോ (ISRO) തങ്ങളുടെ ചുരുങ്ങിയ പരിധിയിൽ ഒതുങ്ങി നിന്ന് പല ഗവേഷണങ്ങളും നടത്തി. പലതും അവഗണിക്കപ്പെട്ടപ്പോളും നിരാശപ്പെടാതെ തങ്ങളുടെ ജീവിതം തന്നേ രാജ്യത്തിന്‌ വേണ്ടി ഉഴിഞ്ഞ് വച്ച് പരിശ്രമിച്ച പല ശാസ്ത്രജ്ഞന്മാരും ചെയ്ത ത്യാഗത്തിന്റെയും അർപ്പണ ബോധത്തിന്റെയും ഫലമാണ് ഇന്ത്യയെ ലോകത്തെ വികസിത രാജ്യങ്ങളുടെ ഒപ്പം എത്തിച്ചത്. ഇന്ത്യയുടെ ചേരി ചേരാ നയവും, അതോടൊപ്പം റഷ്യൻ കൂട്ടുകെട്ടും 1959 മുതൽ 1971 വരെയുള്ള മൂന്ന് യുദ്ധങ്ങളും ഇന്ത്യയെ സാമ്പത്തികമായി വളരെ പുറകോട്ടടിച്ചു. വിവര സാങ്കേതിക വിദ്യയിൽ മുന്നിട്ട് നിന്ന അമേരിക്ക മേൽപ്പറഞ്ഞ കാരണങ്ങളാൽ പാക്കിസ്ഥാന് സഹായവുമായി നിന്നു. അമേരിക്കയും റഷ്യയും ആയി നിന്നിരുന്ന ശീത സമരവും നമ്മുടെ ഉപ ഭൂഖണ്ഡത്തിൽ അലയടിച്ചപ്പോൾ ഇന്ത്യയുടെ ഗവേഷണ രംഗത്തെ കുതിപ്പിനും വലിയൊരു മുരടിച്ച നേരിട്ടു . 1970 കാലഘട്ടത്തിൽ ഖര ഇന്ധനം ഉപയോഗിച്ച് സ്പേസ് റോക്കറ്റ് എഞ്ചിൻ ഇന്ത്യയുടെ മുൻ പ്രസിഡന്റ്‌ ആയിരുന്ന Dr. എ. പി ജെ അബ്ദുൽ കലാമും കൂട്ടരും ചേർന്ന് വികസിപ്പിച്ചപ്പോൾ, ആദ്യമായി ദ്രവ ഇന്ധനം ഉപയോഗിച്ച്‌ പ്രവർത്തിപ്പിക്കുന്ന സ്പേസ് റോക്കറ്റു എഞ്ചിൻ ഡോക്ടർ നന്പി നാരായണനും കൂട്ടരും വികസിപ്പിച്ചെടുത്തു.

 

 

ഡോക്ടർ സതീഷ് ധവാന്റെ മേൽനോട്ടതിലുണ്ടായിരുന്ന ഈ ടീം ലോക ശ്രദ്ധ ആകർഷിക്കാൻ തുടങ്ങി. ഇവരുടെ ഗവേഷണ ഫലങ്ങൾ യാഥാർത്ഥ്യം ആണെന്ന് കണ്ട അമേരിക്ക, ഇന്ത്യയുടെ ഈ മുന്നേറ്റങ്ങളെ കുറയ്ക്കാൻ വളരെ ശ്രമിച്ചു. അമേരിക്കയുടെ അടവുനയം ഇന്ത്യയുമായി ചങ്ങാത്തം കൂടുന്നതിലായി. ഇന്ത്യയെ മാറ്റി നിർത്തിയാൽ അവർ ലോക ശക്തി ആകുമെന്ന് അമേരിക്കക്ക് നന്നായി ബോധ്യപ്പെട്ടു. 73-77 കാലഘട്ടങ്ങളിൽ ഉണ്ടാക്കിയ സൌഹൃദം 77 ലെ മൊറാർജി ദേശായിയുടെ ഭരണ സമയത്ത് അകന്നു. കൊക്കക്കൊളയെയും കാഡ്‌ബറിയെയും തുരത്തിയത് അമേരിക്കക്ക് മാത്രമല്ല യുറോപ്പിനും ഇഷ്ടമായില്ല. ചുരുക്കത്തിൽ ഇന്ത്യ അമേരിക്കയുടെ കണ്ണിലെ കരടാകാൻ തുടങ്ങി. തൊണ്ണൂറുകളിൽ ഇന്ത്യ ക്രയോജനിക് എഞ്ചിൻ ഉണ്ടാക്കാൻ ശമിച്ചപ്പോൾ നന്പി നാരായണനെ ഒരു ചാരക്കേസിൽ പെടുത്തി ആ ദൗത്യ സംഘത്തെ മൊത്തം ചിതറിച്ചു. ആ കേസും നന്പി നാരായണന്റെ അവസ്ഥയും നമ്മൾ നേരിൽ കണ്ടതാണ്. അന്ന് എല്ലാവരും നന്പി നാരായണനെയും, അവരുടെ ആത്മാർതതയെയും അടിമുടി വിമർശിച്ചവരാന്. അന്ന് ശ്രീമാൻ കെ കരുണാകരൻ പറഞ്ഞത് ആരെങ്കിലും കേട്ടിരുന്നെങ്കിൽ ഒരു പക്ഷേ ഇന്ത്യയുടെ ഇന്നത്തെ സ്ഥിതി വെറൊന്നാകുമായിരുന്നു.

 

 

ഇന്ത്യയും വിവര സാങ്കേതിക വിദ്യയിലേക്കുള്ള കാൽവയ്പ്പും

 

 

 

 

 

 

 

 

 

84 തൊട്ട് 89 വരെ ഭരിച്ച രാജീവ് ഗാന്ധിയുടെ കാലത്താണ് ഇന്ത്യ വിവര സാങ്കേതിക വിദ്യയിലേക്ക് ശ്രദ്ധ തിരിച്ചത്. ആ സമയത്തും ആവുന്ന രീതിയിലൊക്കെ കോലാഹലങ്ങൾ ആഭ്യന്തരമായി ഉണ്ടായി. പക്ഷെ രാജീവിന്റെ ഇഛാശക്തിയും ഇറക്കുമതി നയങ്ങളിലെ ഇളവുകളും പരിഷ്കാരങ്ങളും ഇന്ത്യയുടെ വിവര സാങ്കേതിക വിദ്യയിലെ വളർച്ചക്ക് ആക്കം കൂട്ടി, അഭ്യന്തര വളർച്ചയോടൊപ്പം ഇന്ത്യയുടെ സൈനിക സുരക്ഷയും കൂടെയിണങ്ങാതെ ഇന്ത്യയിൽ വിദേശ നിക്ഷേപം ആകർഷിക്കാൻ സാധിക്കില്ലെന്നറിഞ്ഞ രാജീവ്, സൈനിക പരിഷ്കരണത്തിനും ഊന്നൽ കൊടുത്തു. ഇറ്റലിയിലെ ബോഫോര്സ് കന്പനിയുമായി ഉണ്ടാക്കിയ കരാറിനെചൊല്ലി രാജീവിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ഗവണ്‍മെന്റ് അഴിമതി ആരോപണം നേരിടുകയും, ആ കേസ് ആളി കത്തിച്ച് ആ ഗവർന്മെന്റിനെ താഴെ ഇറക്കുവാൻ ശ്രമിക്കുകയും ചെയ്തു. പകരം എല്ലാ അഴിമതിയും വെളിച്ചത്ത് കൊണ്ടുവരാമെന്ന് ഉറപ്പു പറഞ്ഞു അധികാരത്തിൽ കയറിയ വീ പീ സിങ്ങിന് ഒന്നും ചെയ്യാൻ പറ്റിയില്ല. ബോബോര്സ് പീരങ്കികൾ ഒന്നും ഒന്നിനും കൊള്ളില്ല എന്നുള്ള ആരോപണം അഴിമതി കഥകളോടൊപ്പം പ്രചരിപ്പിച്ചു. പിന്നീടു 1999 ൽ പാക്കിസ്ഥാനുമായി നടന്ന കാർഗിൽ യുദ്ധത്തിന് ഇന്ത്യയുടെ വിജയത്തിന് സഹായകമായത് ആ ബോഫോര്സ് പീരങ്കികൾ ആയിരുന്നുവെന്ന് അന്നത്തെ പ്രതിരോധ മന്ത്രി ജോർജ് ഫെർന്ണാണ്ടസ് തന്നെ പറഞ്ഞിട്ടുണ്ട് എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടാതാണ്.

 

 

 

അന്ന് ഇറ്റലിയിൽ നിന്ന് ആയുധം വാങ്ങാതെ, അമേരിക്കയിൽ നിന്ന് വാങ്ങിയിരുന്ന്നെങ്കിൽ ഒരു പ്രശ്നവും ഉണ്ടാകില്ലായിരുന്നു. ആ കേസിന് ഇന്ത്യ മുടക്കിയ പൈസയും അതിന്റെ പേരിൽ ആരോപിച്ച 6 കോടി രൂപയും തട്ടിച്ച് നോക്കിയാൽ, ആരാണ് കലക്ക വെള്ളത്തിൽ മീൻ പിടിച്ചതെന്ന് പകൽ പോലെ വ്യക്തമാണ്. ഇന്ത്യയും വിവര സാങ്കേതിക വിദ്യയിലെ കുതിപ്പും 70 കളിൽ അമേരിക്കയിൽ വന്ന നരേൻ പട്നിയാണ് ആദ്യമായി ഇന്ത്യയിൽ നിന്ന് കുറഞ്ഞ ചിലവിൽ കംപ്യുട്ടർ ജോലികൾ വ്യാവസായിക അടിസ്ഥാനത്തിൽ ചെയ്യാമെന്ന് തെളിയിച്ചത്. ഇന്നത്തെ ഇൻഫോസിസ് ചെയർമാൻ ശ്രീ നാരായണ മൂർത്തി ആദ്യം ജോലി ചെയ്തത് നരേന്റെ കന്പനിയിലായിരുന്നു. അവിടുന്ന് രാജി വച്ച് അദ്ദേഹവും കൂട്ടുകാരും ചേർന്ന് 1981 ൽ തുടങ്ങിയ Infosys, ടാറ്റാ യുടെ TCS, ശിവ് നാടാരുടെ HCL, അസിം പ്രേംജിയുടെ Wipro, രാജേന്ദ്ര പവാറിന്റെയും വിജൈയ്‌ തണ്ടാനിയുടെയും NIIT തുടങ്ങിയ സ്ഥാപനങ്ങൾ വിവര സാങ്കേതിക വിദ്യയുടെ രംഗത്തേക്ക് കടന്നു വന്നപ്പോൾ, ഇന്ത്യയെ അവഗണിക്കുവാൻ അമേരിക്കക്കും മറ്റു വികസിത രാജ്യങ്ങൾക്കും കഴിയാതെയായി. ഇന്ത്യയുടെ കുതിപ്പ് ഇവിടെനിന്ന് തുടങ്ങി, 1995 കാലഘട്ടത്തിൽ ഇന്ത്യയിൽ ഇന്റർനെറ്റ്‌ സാധാരക്കാരന് വേണ്ടി തുറന്നു കൊടുത്തതും, ടെലികോം മേഖലയിലെ വൻ കുതിപ്പും, ഇന്ത്യയുടെ ഇൻസാറ്റ്‌ സീരീസ് ഉപഗ്രഹങ്ങളുടെ വിജയകരമായ വിക്ഷേപണവും അവയുടെ പ്രവർത്തനവും, ഈ രംഗത്ത് മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നതിൽ നിന്നും ഇന്ത്യക്ക് മോചനമേകി. 2000 ലെ ഇന്റർനെറ്റ്‌ ഡോട്ട് കോം വിപ്ലവവും, Y2K പ്രതിസന്ധിയും, ഇന്ത്യയെ വിവര സാങ്കേതിക വിദ്യയുടെ വിജയ പാതയിലേക്ക് നയിച്ചു.

 

ആഗോളവൽക്കരണവും അമേരിക്കൻ സാന്പത്തിക മാന്ദ്യവും

 

ഇന്ത്യ പുരോഗതിയുടെ പാതയിൽ യാത്ര തുടങ്ങിയപ്പോൾ അമേരിക്കക്ക് തങ്ങളുടെ പല മേഖലകളിലും പരാജയം നേരിട്ടു. വിവര സാങ്കേതിക വിദ്യയിൽ ഒട്ടു മിക്ക ജോലികളും ഇന്ത്യ കൈയ്യടക്കിയപ്പോൾ ഉല്പ്പാദന രംഗത്തെ എല്ലാ കരാർ ജോലികളും ചൈന ഏറ്റെടുത്തു. കഴിഞ്ഞ വർഷം ചൈന ലോകത്തിലെ രണ്ടാമത്തെ വലിയ സാന്പത്തിക രാജ്യമായി ജപ്പാനെ പിൻതള്ളിയപ്പോൾ മുതൽ, മറ്റ് വികസിത രാജ്യങ്ങൾ ഇനി ഇന്ത്യക്ക് കടിഞ്ഞാണിട്ടില്ലെങ്കിൽ, അവരുടെ സ്ഥാനം പോകുമെന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു. സാന്പത്തിക ഞെരുക്കവും ആഭ്യന്തര പ്രശ്നങ്ങളും മൂലം നേരിട്ടൊരു ഏറ്റുമുട്ടലിന് അവരെ പ്രേരിപ്പിക്കില്ല എന്നിരുന്നാലും മാനസികമായി തളർത്താം എന്നുള്ള കാര്യം അവർക്ക് നന്നായറിയാം. കഴിവോ അറിവോ ഇന്ത്യാക്കാരുടെ അടുത്തില്ലെങ്കിലും അതുള്ളതായി അഭിനയിക്കാൻ സായിപ്പിന് നന്നായി അറിയാം. എന്നും സായിപ്പിനെ കാണുന്പോൾ കവാത്ത് മറക്കുന്ന ഇന്ത്യാക്കാരന്റെ പൊതു വികാരം ആളി കത്തിച്ച് അത് മുതലെടുക്കുന്ന സായിപ്പും അതിനു കുടപിടിക്കുന്ന ഏറാനും ചേരുന്പോൾ പിന്നെ കഥ പറയുകയും വേണ്ട.

 

ശൂന്യാകാശ്യ പര്യവേക്ഷ്നത്തിലെ പുതിയ മാനങ്ങൾ

 

 

അമേരിക്കയും വിരലിലെന്നാവുന്ന രണ്ടു മൂന്നു രാജ്യങ്ങൾ മാത്രം അനുഭവിച്ചിരുന്ന അപ്രമാദിത്യത്തിന് തിരിച്ചടിയായി ഇന്ത്യയും ചൈനയും കടന്നു വന്നത് അത്ര സന്തോഷതോടെയൊന്നുമല്ല അമേരിക്കയും മറ്റു രാജ്യങ്ങളും കണ്ടത്. വളരെ കുറഞ്ഞ ചിലവിൽ ഉപഗ്രഹ വിക്ഷേപണം ഇന്ത്യയുടെ സഹായത്താൽ മറ്റു പല വികസ്വര രാജ്യങ്ങളും ഇന്ന് സ്വായത്തമാക്കി കൊണ്ടിരിക്കുകയാണ്. ലോകത്തിന്റെ ഗതി തന്നെ മാറ്റി മറിക്കുന്ന തരത്തിലുള്ള പുരോഗതിയാണ് വിവര സാങ്കേതിക വിദ്യയിലും മെഡിക്കൽ മേഖലയിലും ഇന്ത്യ കൈവരിക്കുന്നത്. ഇതൊന്നും അമേരിക്കക്കോ അതോ യുറോപ്പ്യൻ രാജ്യങ്ങൾക്കോ പിടിക്കില്ല, കാരണം അവരുടെ നിലനിൽപ്പിനെ ബാധിക്കുന്ന പ്രശ്നമാണ്‌ അമേരിക്ക പറഞ്ഞു ചന്ദ്രനിൽ വെള്ളമില്ലെന്ന് , ഇന്ത്യക്കാര് പറഞ്ഞു "നേരാ, നിങ്ങൾ നോക്കിയ വെളിച്ചമുള്ള ഭാഗത്ത്‌ വെള്ളമില്ല, പക്ഷെ അപ്പുറത്ത് ഇരിട്ടുള്ള ഭാഗത്ത്‌ വെള്ളമുണ്ട്". അമേരിക്കക്ക് മനസ്സില്ലാ മനസ്സോടെ ഇത് അംഗീകരിക്കേണ്ടി വന്നു. അമേരിക്ക 2008-2009 കാലഘട്ടത്തിൽ വൻ സാന്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ഇന്ത്യ ഈ വിജയം കൈവരിച്ചത് എന്നുള്ളത് ശ്രദ്ധേയമാണ്. നല്ല കാലത്തായിരുന്നെങ്കിൽ അവിടെയും പാര പണിതേനെ. read more വെറും 59 മില്യൻ അമേരിക്കൻ ഡോളർ മാത്രമാണ് ഇന്ത്യ ചിലവഴിച്ചത് എന്ന് കൂടെ ഓർത്താൽ കൊള്ളാം. ചൊവ്വയിൽ വെള്ളമില്ലെന്നായിരുന്നു അമേരിക്കയും നാസായും പറഞ്ഞ് കൊണ്ടിരുന്നത്. ഇന്ത്യ ചൊവ്വയിലേക്ക് ഉപഗ്രഹം വിടുന്നു എന്ന് പറഞ്ഞപ്പോൾ അമേരിക്ക ഉൾപ്പെടെ പലരും അതിന് പുല്ലു വിലപോലും കല്പ്പിച്ചില്ല. പക്ഷെ ഇന്ത്യ അതും സാധിച്ചു, read more അമേരിക്ക പുറകേ ഒരു വിക്ഷേപണം കൂടെ നടത്തി, ഇനി ഇന്ത്യാക്കാർ വേറെ എന്തെങ്കിലും കണ്ടു പിടിച്ചാലോ? read more

 

ചതിയുടെ പുതിയ മുഖങ്ങൾ

 

 

 

 

 

 

ഇനി ഇന്ത്യക്ക് കൂച്ചു വിലങ്ങിടണമെങ്കിൽ വേറെ എന്തെങ്കിലും ഒരു പൊതു വികാരം ആളി കത്തിക്കണം, നല്ല ഒരുഅഴിമതി മുഖം ഇന്ത്യക്ക് വെളിയിൽ വേണം. 

എങ്കിലേ കെട്ടിപ്പൊക്കി കൊണ്ടുവന്നതെല്ലാം ഒറ്റയടിക്ക് കളയാൻ പറ്റു. ന്യൂ യോർക്കിൽ ആണ് അനധികൃത കുടിയേറ്റക്കാർ ഏറെയും, ഇത് എന്റെ അഭിപ്രായമല്ല കണക്കുകൾ നോക്കുക. read more 2005 ലെ കണക്ക് പ്രകാരം 18% ആളുകൾ ന്യൂ യോർക്ക് സിറ്റിയിൽ മാത്രം അനധികൃത കുടിയേറ്റക്കാരാണ്. ന്യൂയോർക്കിലെ ഭീമമായ ടാക്സ് മുഴുവനും ഇത്തരക്കാരെ പോറ്റാൻ മാത്രമാണ് ഉപയോഗിക്കുന്നത്. ഏകദേശം 645,000 ആളുകൾ. ഇത്തരം കുടിയേറ്റത്തിനു ഫ്രീ പാസ് കൊടുക്കുന്നത് ഇന്നത്തെ അമേരിക്കൻ ഭരണകൂടമാണെന്നുള്ളതാണ് പ്രീത് ഭാരാരയുടെ മൂക്കിന് താഴെയാണ് ഇത് നടക്കുന്നത്. എന്തേ അവരെ അറസ്റ്റ് ചെയ്യാത്തത്? ഇവരിൽ എത്ര പേർക്ക് ശരിയായ വേതനം കിട്ടുന്നുണ്ട്‌? അവരോട് കാണിക്കുന്നത് നീതി ആണോ? ഇവരെ ഒക്കെ വിട്ടിട്ടാണ് നമ്മുടെ ഇന്ത്യക്കാരൻ എന്നഭിമാനിക്കുന്ന പ്രോസികുട്ടെർ ഇന്ത്യുടെ പ്രധിനിധിയെ പരസ്യമായി അറസ്റ്റു ചെയ്ത് വിവാദവു ഉണ്ടാകിയത്.

 

എന്നാൽ തെറ്റ് തെറ്റ് തന്നെയാണ്, പക്ഷെ അത് നടപ്പാക്കിയ രീതി വളരെ കാ ടത്തരമായി എന്ന് മാത്രമേ ഈ അറസ്റ്റിനെ എതിർത്തവർ പറഞ്ഞുള്ളൂ. ഒരു വിസാ രേഖയുടെ പിഴവ് വലിയ അന്താരാഷ്‌ട്ര പ്രശ്നമായി. ഇന്ത്യയിൽ നിന്ന് അനധികൃത കുടിയേറ്റത്തിന്റെ കണക്കെടുത്താൽ 0.001% മാത്രമാണുള്ളത്. അങ്ങനെയുള്ള ഒരു രാഷ്ട്രത്തെയായിരുന്നോ ഇത്തരം കെണിയിൽ പെടുത്താൻ? ഭൂരിഭാഗം ഇന്ത്യാക്കാരും നികുതി കൊടുത്ത് മാന്യമായി നിയമത്തിന് വഴിപെട്ട് നടക്കുന്നവരാണ് ലക്ഷത്തിൽ ഒരുവനെ പിടിച്ച് ഒരു നാടിനെ മുഴുവൻ അപമാനിക്കാൻ ശ്രമിക്കുന്നതിലെ സത്യം ആത്മാര്തത ആണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു ഇത് കണ്ടാൽ തോന്നും അമേരിക്കയുടെ കുടിയേറ്റ ബിൽ ഇനി പസ്സാക്കേണ്ട കാര്യമില്ല, കാരണം ഇപ്പോൾ പ്രീത് ഭാരാരയുടെ കണക്കു പ്രകാരം അവസാനത്തെ ആളാണ്‌ ഇപ്പോൾ അറസ്റ്റ് ചെയ്യ്യപ്പെട്ടിരിക്കുന്നത്!! സത്യം വേറെ യായിരിക്കാം,.പക്ഷെ എല്ലാം കൂട്ടി വായിച്ചാൽ ഒന്നും വെറുതേ അല്ലായിരുന്നുവെന്നു ആർക്കും മനസ്സിലാകും.

 

 

ആരോ എഴുതി കണ്ടു വേലക്ക് കൊണ്ടുവന്ന സ്ത്രീയുടെ ഭർത്താവ് വേറൊരു എംബസ്സിയിലെ ഡ്രൈവർ ആയിരുന്നുവെന്ന് അമ്മയിഅപ്പനും അമ്മയിഅമ്മയും അമേരിക്കൻ എംബസ്സിയിലെ വേലക്കരായിരുന്നെന്നും! ശരിയായാൽ, അവരുടെ ചരിത്രവും കൂടെ നമ്മുടെ മാധ്യമങ്ങൾ അന്വേഷിക്കേണ്ടതല്ലേ? എന്നാലല്ലേ വൃത്തം പൂർത്തിയാകൂ? ചിലപ്പോൾ ഒന്നുമില്ലായിരിക്കം, ചിലപ്പോൾ ചില പൂച്ചകൾ പാല് കുടിക്കുന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അത്ര മാത്രം. അമേരിക്ക തെറ്റൊന്നും ചെയ്യില്ല എന്നുള്ള വിശ്വാസം നല്ലതാണ്. അങ്ങനെ തന്നെയാകട്ടെയെന്നാണ് എന്റെയും പ്രാര്ത്ഥന. നമ്മുടെ പലരുടെയും ഓഫീസ് ജീവിതം നോക്കിയാൽ അവിടുത്തെ വിവേചനം കാണാവുന്നതാണ്. പക്ഷേ ആ വിവേചനം ഒക്കെ നമ്മൾ സഹിക്കും, പക്ഷേ നമ്മുടെ സ്വന്തം സഹോദരന്മാരിൽ നിന്ന് ഒരു ചെറിയ വാക്കുപോലും നമ്മെ വളരെ വൃണപ്പെടുതും

 

നാടിന്റെ കുറവുകൾ

നാട്ടില് നിന്ന് മാറി നിന്ന് നാടിനെ നോക്കുന്പോൾ കുറവുകൾ പലതാണ്. ഒരു പക്ഷെ അമേരിക്ക ഇസ്രായേലിനു കൊടുത്തതുപോലെ ഇന്ത്യയെ കരുതാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഈ പല അപവാദങ്ങളും ഉണ്ടാകാതിരുന്നെങ്കിൽ ഇന്ത്യ ഇന്ന് ലോകത്തെ ഒന്നാമത് രാഷ്ട്രം ആയി മാറിയേനേ. നമ്മളെ ഭിന്നിപ്പിക്കാൻ വളരെ എളുപ്പമാണ്. അതിന്റെ ഒന്നാമത്തെ കാരണം നമ്മുടെ വിവിധ ഭാഷകളാണ്. ആ തുറുപ്പു ചീട്ടിൽ തന്നെയാണ് പണ്ട് മുതൽ നമ്മളെ തളച്ചിട്ടിരിക്കുന്നതും. അത് നമുക്ക് ഒഴിവാക്കാൻ പറ്റുന്ന ഒന്നല്ല. പക്ഷെ നമ്മുടെ ബലഹീനത എവിടെയാണെന്ന് മനസ്സിലാക്കുന്നതിലാണ് നമ്മുടെ വിജയം. ഇന്ത്യയുടെ വികസനം ഇന്ന് മെട്രോ സിറ്റികളിൽ നിന്ന് സാധാരണ നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും മാറാൻ തുടങ്ങി, പക്ഷെ ഇന്ത്യയുടെ രാഷ്ട്രീയക്കാർ മാത്രം മാറിയില്ല, ഇന്നും ഇന്ത്യയുടെ കുതിപ്പിന് വിലങ്ങുതടി രാഷ്ട്രീയ രംഗത്ത് വരാത്ത പരിവർത്തനങ്ങളാണ്. ഇതിന് നാമെല്ലാവരും ഒരു കൈ കൊടുത്താലേ സാധ്യമാകുകയുള്ളൂ. എല്ലാത്തിനെയും കുറ്റം പറഞ്ഞതുകൊണ്ട് മാത്രം പ്രത്യേകിച്ച് മാറ്റമൊന്നും വരാൻ പോകുന്നില്ല. നമ്മളെ കരുതി നമ്മളാക്കിയ നാടിന് ഒരു കൈ തിരിച്ച് കൊടുക്കാനുള്ള സമയമാണ്. അത് വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്താകരുത് മറിച്ച് നന്മയുടെയും സമാധാനത്തിന്റെയും വിത്താകണം. സൂക്ഷ ബുദ്ധിയോടെ മുന്നിൽ വരുന്ന വഞ്ചന തിരിച്ചറിയാൻ പറ്റണം. എല്ലാ കുത്തുകളും യോജിപ്പിക്കുംപോൾ കിട്ടുന്നത് വളരെ വ്യത്യസ്തമായ ചിത്രമായിരിക്കും. ലോകത്ത് വളരെ കുറച്ച് മാത്രം പേർക്കേ ജ്ഞാനം (wisdom) കൊടുത്തിട്ടുള്ളു, മറ്റു പലർക്കും അറിവ് (knowledge) മാത്രമാണുള്ളത്. മലയാളിക്ക് പലർക്കും ഇതിൽ ആദ്യത്തേത് അനവധിയായി കിട്ടിയിട്ടുണ്ട്. അത് മനസ്സിലാക്കി നല്ല രീതിയിൽ ഉപയോഗിക്കുക, അത് മാത്രമേ ഈ ലോകത്തിന് കൊടുത്തിട്ട് പോകാനുള്ളൂ. നമ്മൾ എല്ലാത്തിനെയും കണ്ണടച്ച് പ്രതികരിക്കുന്നതോടൊപ്പം എങ്ങനെ ഒരു കൈ സഹായിക്കാം എന്നും കൂടെ ചിന്തിക്കണം . ഒരു പത്ത് മിനിട്ട് ഓരോ വിദേശ മലയാളിയും കൊടുക്കാൻ തയ്യാറായാൽ തീരാവുന്ന പ്രശ്നമേ നമ്മുടെ മുന്നിലുള്ളൂ. കുറവുകളെ പെരുപ്പിച്ചു കാണിക്കാം, എല്ലാ വകുപ്പിനെയും കുറ്റം പറയാം. അല്ലെങ്കിൽ നമുക്കെല്ലാം ചേർന്ന് തോളോട് തോൾ ചേർന്നു ഒരു പുതിയ സംസ്കാരം ഉണ്ടാക്കിയെടുക്കാം. ചിലപ്പോൾ നിങ്ങളുടെ ഒരു വാക്കും പ്രവർത്തിയും ലോകത്തിന്റെ ഗതി തന്നേ മാറ്റാം. നമ്മുടെ വിഭിന്ന ചിന്താഗതികൾ മാത്രമാണ് നമ്മേ നല്ലൊരു സംസ്കാരത്തിന്റെ ഉടമയക്കുന്നത്. അതിനെയെല്ലാം വെറുപ്പോടെ കാണാതെ അതിലെ നന്മ സ്വീകരിച്ച് മുന്നോട്ട് പോകുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.