You are Here : Home / News Plus

ചെങ്ങന്നൂരില്‍ ചെങ്കൊടിയേറ്റം; സജി ചെറിയാന് 20956 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷം

Text Size  

Story Dated: Thursday, May 31, 2018 07:09 hrs UTC

ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ചരിത്ര ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് ഉജ്ജ്വലവിജയം നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 20,956 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടത്. സജിക്ക് 67,303 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ യു.ഡി.എഫിന്റെ ഡി.വിജയകുമാറിന് 46347 വോട്ടേ കിട്ടിയുള്ളൂ. കഴിഞ്ഞ തവണ 42,?682 വോട്ട് നേടിയ ബി.ജെ.പിയുടെ പി.എസ്.ശ്രീധരന്‍ പിള്ളയ്ക്ക് ഇത്തവണ 35,270 വോട്ട് മാത്രമെ ലഭിച്ചുള്ളൂ. 2016ല്‍ 7983 ആയിരുന്നു എല്‍.ഡി.എഫിന്റെ അന്തരിച്ച കെ.കെ.രാമചന്ദ്രന്‍ നായര്‍ക്ക് ലഭിച്ച ഭൂരിപക്ഷം. ചെങ്ങന്നൂരിലെ തന്നെ എക്കാലത്തേയും മികച്ച ഭൂരിപക്ഷമാണ് ഇപ്പോള്‍ ലഭിച്ചത്. 40 പോസ്റ്റല്‍ വോട്ടുകളും സജി ചെറിയാന് തന്നെ ലഭിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ലീഡ് നിലനിറുത്തിയായിരുന്നു സജി ചെറിയാന്റെ മുന്നേറ്റം. യു.ഡി.എഫിന്റെ പരന്പരാഗത പഞ്ചായത്തുകളില്‍ പോലും സജി ചെറിയാന്‍ അനായാസം പിടിച്ചു കയറി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലാകുമെന്ന് കരുതിയ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഭരണത്തെ അംഗീകരിച്ചു എന്ന സൂചനയാണ് ഈ തിരഞ്ഞെടുപ്പ് നല്‍കുന്നത്. ഉപതിരഞ്ഞെടുപ്പാണെന്ന സാങ്കേതികം പറഞ്ഞൊഴിയാമെങ്കിലും യു,ഡി.എഫിനെ ഈ തോല്‍വി ഇരുത്തിച്ചിന്തിപ്പിക്കുമെന്ന് ഉറപ്പാണ്. സര്‍ക്കാരിനെതിരായ വികാരം മുതലാക്കാന്‍ കഴിയാതെ പോയതും പ്രചാരണ പരിപാടികളില്‍ വേണ്ടത്ര മുന്നേറാനാകാതെ പോയതും യു.ഡി.എഫിന് ക്ഷീണമായി. ആദ്യ റൗണ്ട് മുതല്‍ ലീഡ് വിട്ടുകൊടുക്കാതെയാണ് സജി ചെറിയാന്‍ കടുത്ത രാഷ്ട്രീയപോരാട്ടം നടന്ന ചെങ്ങന്നൂരില്‍ തിളക്കമാര്‍ന്ന വിജയത്തിലെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.