വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പരീക്ഷണാർഥം തുടങ്ങുന്ന ‘മുള ഇന്ധനം’ ക്രമേണ രാജ്യമെമ്പാടും വ്യാപിപ്പിക്കും. മുളയിൽനിന്ന് എഥനോൾ ഉൽപാദിപ്പിച്ച് അതു നിലവിലെ വാഹന ഇന്ധനവുമായി കൂട്ടിക്കലർത്തി ഉപയോഗിക്കുകയാണു ലക്ഷ്യം. അസം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പൊതുമേഖലാ കമ്പനി നുമലീഗഡ് റിഫൈനറി ലിമിറ്റഡും (Numaligarh Refinery) ഫിന്നിഷ് ടെക് കമ്പനി ചെംപൊലിസ് ഒയിയും (Chempolis Oy) ഇതിനായി 20 കോടി ഡോളറിന്റെ സംയുക്ത സംരംഭത്തിൽ ഒപ്പുവച്ചു. അസമിൽ ധാരാളമുള്ള മുള സംസ്കരിച്ചു പ്രതിവർഷം 60 കോടി ലീറ്റർ എഥനോൾ ഉൽപാദിപ്പിക്കുകയാണ് ആദ്യപടി. ഇതു നിലവിലെ വാഹന ഇന്ധനവുമായി കൂട്ടിക്കലർത്തി ഉപയോഗിക്കുകയാണു ലക്ഷ്യം. ഇന്ത്യ ആകെ ഉൽപാദിപ്പിക്കുന്ന മുളയുടെ മൂന്നിൽ രണ്ടും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നാണ്. ‘വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഇഷ്ടം പോലെ മുളയുണ്ട്. രാജ്യത്തെവിടെയും വളരുന്നതാണ് മുള. മുളയെ ജൈവ ഇന്ധനമാക്കി മാറ്റുന്നതു രാജ്യത്തിനു വലിയ അവസരങ്ങൾ തുറക്കും. ഇന്ത്യയുടെ ഇന്ധന സുരക്ഷയിൽ മുളയ്ക്കു ശ്രേഷ്ഠ സ്ഥാനം ലഭിക്കും. ഇത് ആദ്യ പരീക്ഷണമാണ്. എന്നാൽ സങ്കീർണതകളില്ലാത്ത പദ്ധതിയാണ്’– നുമലീഗഡ് റിഫൈനറി ലിമിറ്റഡ് മാനേജിങ് ഡയറക്ടർ എസ്.കെ.ബറുവ പറഞ്ഞു.
Comments