തിരുവനന്തപുരം : ഇന്നു അനന്തപുരിയും ഭക്തരും വീണ്ടും ആറ്റുകാൽ പൊങ്കാലയുടെ സുകൃതമറിയും. രാവിലെ 9.45 നു ശുദ്ധപുണ്യാഹത്തോടെയാണു പൊങ്കാല സമർപ്പണ ചടങ്ങുകൾക്കു തുടക്കം. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിനെയും പണ്ടാര അടുപ്പിനെയും അഗ്നി ജ്വലിപ്പിക്കുന്നതോടെ ചെണ്ടമേളം മുഴങ്ങും. 10.15 നാണ് ഈ അടുപ്പുവെട്ട് ചടങ്ങ്. ഉച്ചയ്ക്ക് രണ്ടരയ്ക്കു നൈവേദ്യം. ശേഷം സങ്കടങ്ങളൊഴിഞ്ഞ മനസ്സുമായി ഭക്തർ മടങ്ങുമ്പോൾ നഗരം ആ പ്രവാഹത്തിൽ സ്തംഭിക്കും. രാത്രി 7.45 ന് കുത്തിയോട്ട വ്രതക്കാരുടെ ചൂരൽകുത്ത്. ഇതു പൂർത്തിയായ ശേഷം മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കു ദേവി എഴുന്നെള്ളും. നാളെ രാത്രി ഒൻപതിന് കാപ്പഴിച്ചു കുടിയിളക്കിയ ശേഷം കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിനു സമാപനമാകും.
Comments