You are Here : Home / Readers Choice

ഇവിടെ നില്‍ക്കണോ അതോ പോകണോ?

Text Size  

Story Dated: Tuesday, May 09, 2017 11:44 hrs UTC

(അമേരിക്കയുടെ മാറുന്ന മുഖങ്ങള്‍) വാല്‍ക്കണ്ണാടി : കോരസണ്‍

 

‘ഇവിടെ നില്‍ക്കണോ,അതോ പോകണോ?’ (For Here Or To Go) അമേരിക്കയില്‍ പഠനത്തിനും,അതിനുശേഷംഉള്ള താത്കാലിക ജോലിക്കും ഇടയില്‍ ജീവിതം കരുപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ടെക്കികളുടെ കഥ പറയുന്ന ഒരു ചലച്ചിത്രം 2017 മാര്‍ച്ചുമാസം അമേരിക്കയില്‍ റിലീസ് ചെയ്തു. ഋഷി ഭിലാവഡേക്കര്‍ എന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എഞ്ചിനീയര്‍, 2007ല്‍ ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്തശേഷം തന്റെയും മറ്റു ഇന്ത്യന്‍ടെക്കികളുടെ ആത്മസംഘര്‍ഷങ്ങളുടെയും, കഷ്ടപ്പാടുകളുടെയും, സന്നിഗ്ദ്ധതകളുടെയും കഥപറയുകയാണീ ചലചിത്രത്തിലൂടെ അദ്ദേഹം. അമേരിക്കയില്‍ ഇപ്പോഴുള്ള കുടിയേറ്റ ചര്‍ച്ചകളെ മനുഷ്യത്വപരമാക്കാന്‍ ഈ ചലച്ചിത്രത്തിനായേക്കും. ഇന്ത്യയിലെ സമര്‍ത്ഥരും മിടുക്കരും അമേരിക്കന്‍ കമ്പനികളെ സമ്പന്നമാക്കുമ്പോള്‍, അവര്‍ നേരിടുന്ന വര്‍ണ്ണവര്‍ഗ്ഗവിദ്വേഷങ്ങള്‍, വിവേചനങ്ങള്‍, ഒറ്റപ്പെടുത്തലുകള്‍, കുറ്റപ്പെടുത്തലുകള്‍, മാനസീക സംഘര്‍ഷങ്ങള്‍ ഒക്കെ കോറിയിടുന്ന ഒരു ചിത്രം, അത് ഉദീദിപ്പിക്കുന്ന ചോദ്യവും ‘നില്‍ക്കണോ അതോ, പോകണോ?’

 

തമാശയിലൂടെ ആണെങ്കിലും, സംവിധായകന്‍ രുച ഹംബടേക്കര്‍, ഗൗരവപരമായ ഒരു ചോദ്യമാണ് നമ്മുടെ മുന്‍പില്‍ കൊണ്ടുവരുന്നത്. നൂറു ദിവസം കൊണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കയില്‍ വലിയ മാറ്റങ്ങള്‍ ആണ് ഉണ്ടായത് . അതേ, അദ്ദേഹത്തിന്റെ നേതൃത്വത്തിലേക്കുള്ള ആഗമനഉദ്ദേശ്യവും അതുതന്നെയായിരുന്നു, " അമേരിക്കയെ അതിന്റെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരിക " . ഓരോ ഞെട്ടലിനും നടുക്കത്തിനും മുന്‍പുതന്നെ പുതിയ വാര്‍ത്തകളുമായി അമേരിക്കയുടെ മണിയാശാന്‍ വാര്‍ത്തകളില്‍ വന്ന് നിറയുകയാണ്. ഇഷ്ടമില്ലാത്തവരെയും ഇഷ്ടമില്ലാത്തതിനെയും യാതൊരു ഉളിപ്പും പുളിപ്പുമില്ലാതെ കടന്നാക്രമിക്കാന്‍ അദ്ദേഹത്തിനുള്ള വൈഭവം ആയിരിക്കാം അദ്ദേഹത്തിന്റെ വിജയകാരണവും. പൂര്‍ണ്ണമായ ഒരു വിലയിരുത്തലിനല്ല എന്റെ ശ്രമം, എന്നാല്‍ അമേരിക്കയില്‍ ജീവിക്കുന്ന ഒരു സൗത്ത് ഏഷ്യന്‍ വംശജന്‍ എന്ന നിലയില്‍, നമ്മുടെ സമൂഹം നേരിടുന്ന ഒരു വിപത്തിനെ ആണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. 2017 ഏപ്രില്‍ 24 നു, യു .എന്‍ . സെക്യൂരിറ്റി കൗണ്‍സില്‍ അംബാസ്സഡറന്മാര്‍ക്കുള്ള ഡട സ്‌റ്റേറ്റ് വിരുന്നില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് , അമേരിക്കയുടെ യു .എന്‍ അംബാസ്സഡര്‍ ആയ നിക്കി ഹെയ്‌ലിയെ പരാമര്‍ശിച്ചത് വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടു.

 

 

 

"നിക്കിയെ നിങ്ങള്‍ക്കെല്ലാം ഇഷ്ടമായോ ? ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവരെ എടുത്തു മാറ്റാനും എനിക്ക് മടിയില്ല" തമാശയായാണ് അത് പറഞ്ഞെങ്കില്‍ത്തന്നെ ഒരു സൗത്ത് ഏഷ്യന്‍ വംശജയായ, ഇന്ത്യന്‍ മാതാപിതാക്കളുള്ള നിക്കി ഹെയ്‌ലി , മറ്റുള്ള അംബാസിഡറന്മാരുടെ മുന്‍പില്‍ വിളറിയത്, അവരുടെ നേരേയുള്ള വംശീയ വിരല്‍ ചൂണ്ടല്‍ ആയി കരുതിയവര്‍ ഏറെയുണ്ട്. രണ്ടു തവണ സൗത്ത് കരോലിന ഗവര്‍ണ്ണര്‍ ആയി തിരഞ്ഞെടുക്കപ്പെട്ട , റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉയര്‍ന്നു വരുന്ന ദേശീയ താരം. 2015 ല്‍ സൗത്ത് കരോലിനയിലെ ഇമ്മാനുവേല്‍ ആഫ്രിക്കന്‍ മെതഡിസ്റ്റ് പള്ളിയില്‍ നടന്ന വര്‍ഗ്ഗീയ കൂട്ടക്കൊലയും, അതിനെ തുടര്‍ന്ന് സ്‌റ്റേറ്റ് ക്യാപിറ്റല്‍ ബില്‍ഡിങ്ങിനു മുകളില്‍ പറന്നിരുന്ന വംശീയതുടെയും വിഘടനത്തിന്റെയും ഓര്‍മ്മ വിളിച്ചുപറയുന്ന കോണ്‍ഫെര്‍ഡൈറ്റ് യുദ്ധ പതാക എടുത്തുമാറ്റാനും ധൈര്യം കാട്ടിയ ധീരവനിത എന്ന് ഒട്ടാകെ ഘോഷിക്കപ്പെട്ട മാന്യയോടാണ് ഈ പരാമര്‍ശം എന്ന് ഓര്‍ക്കണം.

 

 

 

ഇത് അമേരിക്കയുടെ മാറുന്ന മുഖമാണ് കാട്ടുന്നത്. എതിരാളികള്‍ പോലും അതി സമര്‍ത്ഥന്‍ എന്ന് പരസ്യമായി പറയുന്ന, ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ നൂറു പേരില്‍ ഒരാളായി തിരഞ്ഞെടുത്ത അമേരിക്കയുടെ യു. എസ് . അറ്റോര്‍ണിയായിരുന്ന പ്രീത് ബരാരയെ പിരിച്ചു വിടാന്‍ ട്രംപിന് യാതൊരു മടിയുമുണ്ടായില്ല. ന്യൂ യോര്‍ക്കിലെ ഏറ്റവും ശക്തരായിരുന്ന രണ്ടു രാഷ്ട്രീയ നേതാക്കളെ, ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലി സ്പീക്കര്‍ ഷെല്‍ഡണ്‍ സില്‍വര്‍, സെനറ്റ് ലീഡര്‍ ഡീന്‍ സ്കീലോസ് എന്നിവരെ ജയിലില്‍ അടക്കാന്‍ കാട്ടിയ ധൈര്യവും അമേരിക്ക മുഴുവന്‍ കണ്ടതാണ്. അദ്ദേഹവും ഒരു ഇന്ത്യന്‍ വംശജന്‍ ആയിരുന്നതാണോ ഒരു കുറ്റമായിപ്പോയത്? അമേരിക്കയുടെ 19 )മത് സര്‍ജന്‍ ജനറല്‍ ആയി വിശിഷ്ട സേവനം അനുഷ്ഠിച്ച ഡോക്ടര്‍ വിവേക് മൂര്‍ത്തിയോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടത് മുന്‍ പ്രസിഡന്റ് ഒബാമയുടെ നിയമനത്തില്‍ നിന്നും മാറ്റം വരുത്തിയതാകാമെങ്കിലും, അതും പ്രമുഖനായ മറ്റൊരു സൗത്ത് ഏഷ്യന്‍ ഇന്ത്യന്‍ വംശജന്‍ എന്ന രീതിയിലും കാണാവുന്നതാണ്. യു. എസ്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മിഷന്‍ ചെയര്‍മാന്‍ അജിത് വരദരാജ പൈ, ഇതിനു ഒരു അപവാദമായി ട്രംപ് ഭരണത്തില്‍ തുടരുന്നു എന്നത് മറച്ചുപിടിച്ചല്ല ഈ നിരീക്ഷണം.

 

 

 

 

ചിക്കാഗോയിലെ ഒഹാരേ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ വച്ച് യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്നും 69 വയസ്സുള്ള വിയറ്റ്‌നാമീസ് അമേരിക്കന്‍ ഡോക്ടര്‍, ഡേവിഡ് ദൊയിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ വലിച്ചിഴച്ചു പുറത്തു എടുത്തിട്ട സംഭവം, ലോകമാകെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നല്ലോ. അതും ഒരു സൗത്ത് ഏഷ്യന്‍ വംശജനായ ആള്‍ ആയിപ്പോയതെന്നത് സ്വാഭാവിക സംഭവമായി എന്നും കരുതാനാവില്ല. അമേരിക്കന്‍ കോര്‍പറേഷനുകളുടെ മാറുന്ന മറ്റൊരു മുഖമാണ് അവിടെ കണ്ടത്. ട്രംപ് ഭരണകൂടം വളരെ കൊട്ടിഘോഷിച്ച H 1 -B വിസ നിയത്രണം ഇന്ത്യയില്‍ നിന്നും കുറഞ്ഞ വേതനത്തില്‍ കൊണ്ടുവരുന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ജീവനക്കാരെ കാര്യമായി ബാധിക്കും. ഇത്തരം വിസ കൊടുക്കുന്നതില്‍ 70 ശതമാനവും ഇന്ത്യാക്കാരാണ് ഉപയോഗപ്പെടുത്താറുള്ളത്. കുറഞ്ഞ വേതനത്തില്‍ ജോലിചെയ്യുന്ന ബ്രൗണ്‍ നിറക്കാരോടുള്ള അതൃപ്തിയും മറനീക്കി പുറത്തുവരികയാണ്. അമേരിക്കയില്‍ പഠനത്തിനായി എത്തുന്ന കുട്ടികളിലും ചൈനക്കാര് കഴിഞ്ഞാല്‍ ഇന്ത്യന്‍ കുട്ടികളാണ് കൂടുതല്‍. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍നിന്നും അഭ്യസ്തവിദ്യരല്ലാത്ത തോട്ടം തൊഴിലാളികള്‍ അമേരിക്കയില്‍ എത്തിയിരുന്നു, എന്നാല്‍ 1917 ലെ നിയന്ത്രിത കുടിയേറ്റ നിയമമനുസരിച്ചു ഏഷ്യയില്‍ നിന്നുള്ളവരെ തടഞ്ഞു. 1960 ല്‍ അമേരിക്കയിലാകെ 12,000 ഇന്ത്യക്കാര്‍ ഉണ്ടായിരുന്നത്, 2013 ആയപ്പോഴേക്കും 2 മില്യണില്‍ അധികമായതു തുറന്ന കുടിയേറ്റ നിയമം കൊണ്ടായിരുന്നു.

 

 

U A E കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ളത് അമേരിക്കയിലാണ്. അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ വിദ്യാഭ്യാസ നിലവാരം സ്വദേശികളേക്കാള്‍ കൂടുതലായതിനാല്‍ വരുമാനവും ജീവിത നിലവാരത്തിലും ഒരു പടി മുന്നില്‍ തന്നെയാണ്അവര്‍. ഇതായിരിക്കണം സ്വദേശികളില്‍ അസൂയ ഉണ്ടാക്കാനുള്ള കാരണവും. സ്കൂള്‍ മത്സരങ്ങളിലും പഠനത്തിലും ഇന്ത്യന്‍ കുട്ടികള്‍ മികവ് കാട്ടുകയും, തൊഴില്‍ മേഖലയില്‍ ഇന്ത്യക്കാര്‍ പടി പടിയായി കയറിപ്പോകുന്നതും അസഹിഷ്ണത വിളിച്ചു വരുത്തി. വീട്ടിലും മറ്റും കൂടുതല്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനാല്‍ ജോലിയില്‍ മറ്റുള്ള കുടിയേറ്റക്കാരെ അപേക്ഷിച്ചു ഉയരാനുള്ള സാധ്യതയും കൂടി. 73 ശതമാനം ഇന്ത്യന്‍ കുടിയേറ്റക്കാരും മാനേജ്‌മെന്റ്, ബിസിനസ് , സയന്‍സ് , ആര്‍ട്‌സ് എന്നീ മേഖലകളിലാണ് ജോലി ചെയ്യുന്നത്. 2013 ലെ U S സെന്‍സസ് ബ്യുറോ കണക്കുപ്രകാരം 3.8 മില്യണ്‍ ഇന്ത്യന്‍ ഒറിജിന്‍ പ്രവാസികള്‍ അമേരിക്കയില്‍ ഉണ്ട് , അവര്‍ 70 ബില്യണ്‍ ഡോളര്‍ ആണ് ഓരോ വര്‍ഷവും ഇന്ത്യയിലേക്കു അയച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ടെക് കമ്പനിയായ ഇന്‍ഫോസിസ് അമേരിക്കയില്‍ പതിനായിരം തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കും എന്ന് പറഞ്ഞു. അമേരിക്കയില്‍ സോഫ്‌റ്റ്വെയര്‍ ഭാഷ അറിയാവുന്നവര്‍ കുറവായതിനാലാണ് ഇന്ത്യയിലേക്ക് അവര്‍ നോക്കിയത്.

 

 

 

 

കുറഞ്ഞ വേതനത്തില്‍ ഇന്ത്യക്കാര്‍ ഇത്തരം ജോലികള്‍ അടിച്ചു മാറ്റുന്നതില്‍ വലിയ പരിഭവം അമേരിക്കന്‍ തൊഴില്‍ മേഖലയില്‍ ഉണ്ട്. എന്നാല്‍ ഈയിടെ ഇന്ത്യയില്‍ നടത്തിയ ഒരു സര്‍വ്വേ പ്രകാരം, അഞ്ചു ശതമാനം പോലും ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ എഞ്ചിനീയര്‍ മാര്‍ക്ക് ശരിയായി സോഫ്‌റ്റ്വെയര്‍ ഭാഷ എഴുതാന്‍ അറിയില്ല എന്നാണ്. നാഷണല്‍ ഫൌണ്ടേഷന്‍ ഓഫ് അമേരിക്കന്‍ പോളിസി സ്റ്റഡിയുടെ അഭിപ്രായത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ തൊഴില്‍ അവസരണങ്ങള്‍ അമേരിക്കയില്‍ ഉണ്ടാക്കുന്നുണ്ട്. വാള്‍സ്ട്രീറ്റ് പത്രത്തിന്റെ കണക്കു പ്രകാരം ബില്യണ്‍ ഡോളര്‍ സ്റ്റാര്‍ട്ടപ്പ് ക്ലബ്ബില്‍, പതിനാറു ശതമാനവും ഇന്ത്യന്‍ കമ്പനികളാണ്. ന്യൂയോര്‍ക്കിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ വച്ച് നടന്ന കൂട്ടായ്മയില്‍ സംബന്ധിക്കാന്‍ പോയിരുന്നു. അല്പം താമസിച്ചാണ് എത്തിയത് , അവിടെ ചെന്നപ്പോള്‍ ഒരു ആള്‍കൂട്ടം വീടിനു പുറത്തു നില്‍ക്കുന്നു . ഒരു സുഹൃത്ത് പറഞ്ഞു, വണ്ടി കുറച്ചു മാറ്റി പാര്‍ക്ക് ചെയ്തുകൊള്ളൂ.

 

 

 

കാര്യം പിന്നെ പറയാം, വീട്ടില്‍ ചെന്നപ്പോള്‍ സ്ഥിതിഗതികള്‍ അത്ര പന്തിയായിട്ടല്ല കണ്ടത്. ആരോ ഒരാള്‍ അയിലത്തെ വീടിനു സമീപം വണ്ടി പാര്‍ക്ക് ചെയ്തത് വെള്ളക്കാരായ അയല്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടില്ല, നിങ്ങളൊക്കെ ഇന്ത്യയിലേക്ക് തിരിച്ചുപോകൂ, തുടങ്ങി വര്‍ഗ്ഗീയ ചുവയുള്ള കടുത്ത പരാമര്‍ശങ്ങള്‍ നടത്തി, അതില്‍ പ്രകോപിതരായ ചില സുഹൃത്തുക്കള്‍ കുറെ വണ്ടികള്‍ കൂടി അവിടേയ്ക്ക് കൊണ്ട് പാര്‍ക്ക് ചെയ്തു പ്രതിക്ഷേധിക്കാനുള്ള പരിപാടി ആയിരുന്നു. ആരോ സംയമനം പാലിക്കാന്‍ ഉപദേശിച്ചതുകൊണ്ടു അത് വലിയ സംഭവമായി മാറിയില്ല. വര്ഷങ്ങളായി അവിടെ താമസിച്ചിരുന്ന സുഹൃത്തു സംബ്രഹ്മത്തോടെ പറഞ്ഞു, ഇതുവരെ ഇങ്ങനെ ഒരു അനുഭവം അദ്ദേഹത്തിന് ഉണ്ടായിട്ടില്ലത്രെ , അതും മാറിവരുന്ന അസ്ഹണുതകളുടെ തുടക്കം മാത്രം ആയിരിക്കാം. ഇത്തരം അനുഭവങ്ങള്‍ അവിടവിടെയായി ഇടയ്ക്കു അനുഭവപ്പെടാറുണ്ടായിരുന്നെങ്കിലും, വര്‍ഗ്ഗീയ വിദ്വേഷം മറനീക്കി പുറത്തുവരാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോളും നിലനില്‍ക്കുന്നുണ്ട്. രാവിലെ ജോലിക്കു പോകുന്ന വഴി ന്യൂ യോര്‍ക്കിലെ പെന്‍സ്‌റ്റേഷനലില്‍ ട്രെയ്‌നുവേണ്ടി കാത്തുനില്‍ക്കുമ്പോള്‍ ഒരു കൂട്ടം ചൈനീസ് കുട്ടികള്‍, പ്ലാറ്റ്‌ഫോമിന്റെ മഞ്ഞ വരച്ച തിട്ടയില്‍ കയറിനിന്നു ചൈനീസ് ഭാഷയില്‍ ഉച്ചത്തില്‍ സംസാരിക്കുന്നു.

 

 

 

 

മഞ്ഞ വരച്ച തിട്ടയില്‍ നില്‍ക്കരുതെന്നാണ് നിയമം. വേഷത്തില്‍ അമേരിക്കന്‍ കുട്ടികള്‍ ആണെങ്കിലും പറയുന്നത് ചൈനീസ് ഭാഷയും, കൈയ്യില്‍ ഇടയ്ക്കു ഇടയ്ക്കു ഉയര്‍ത്തിനോക്കുന്ന കണക്കു പുസ്തകങ്ങളും , കൂട്ടത്തില്‍ "F" ചേര്‍ത്ത് പറയുന്ന വാക്കുകളും കൊണ്ട് അവിടം ശബ്ദ മുഖരിതമായാക്കി. ദൂരെനിന്നും ഒരു വെള്ളക്കാരന്‍ , തലയില്‍ ഒരു അമേരിക്കന്‍ കൊടി തൂവാലയായി കെട്ടിയിട്ടുണ്ട്, താടിമീശയും പച്ചകുത്തിയ ശരീരവും; അയാള്‍ നടന്നടുത്തു, മഞ്ഞ തിട്ടയില്‍ കൂടിത്തന്നെ അയാള്‍ വേഗത്തില്‍ കടന്നു വന്നു കുട്ടികളുടെ അടുത്തെത്തി, “ മാറി നില്‍ക്കൂ” എന്ന് ഉച്ചത്തില്‍ പറഞ്ഞിട്ട് ദേഷ്യ ഭാവത്തോടെ കടന്നു പോയി. ട്രെയിന്‍ എത്തി, ഒരുവിധം അതില്‍ കയറിക്കൂടി, കുട്ടികള്‍ നിര്‍ത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു, കണ്ണോടിച്ചുനോക്കിയപ്പോള്‍ ട്രെയിനില്‍ തൊണ്ണൂറു ശതമാനവും കറുത്തവര്‍ഗക്കാരും സ്പാനിഷ് വംശജരും ഏഷ്യക്കാരും ഒക്കെ കുടിയേറ്റക്കാര്‍ തന്നെ. “നില്‍ക്കണോ അതോ പോകണോ?” എന്ന ഒരു ചോദ്യം അറിയാതെ മനസ്സിനെ നോവിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.