You are Here : Home / വെളളിത്തിര

ലാലിൻറെ സ്നേഹം ക്യാപ്റ്റന്റെ വാക്കുകളിൽ ....

Text Size  

Story Dated: Tuesday, September 18, 2018 02:26 hrs UTC

മലയാളത്തിന്റെ തീരാനഷ്ടമാണ് ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗം. മലയാളസിനിമയില്‍ വില്ലന്‍വേഷങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നല്ല നടനായിരുന്നു അദ്ദേഹം. സിനിമയിലെ കഥാപാത്രങ്ങളേക്കാള്‍ ക്യാപ്റ്റനെ വ്യത്യസ്ഥനാക്കിയത് മാനുഷിക മൂല്യങ്ങളില്‍ അടിയുറച്ച നിലപാടുകളായിരുന്നു. ക്യാപ്റ്റന്റെ വിയോഗത്തെ ഞെട്ടലോടെയാണ് മലയാള സിനിമാലോകം സ്വീകരിച്ചതും. ഇതില്‍ എല്ലാവരുടേയും കണ്ണിനെ ഈറനണിയിച്ചത് മോഹന്‍ലാലിന്‍റെ പ്രതികരണമായിരുന്നു. തന്റെ അനുശോചന കുറിപ്പില്‍ പലയിടങ്ങളിലായി മോഹന്‍ലാല്‍ "രാജുച്ചായാന്‍" എന്ന് ആദരവോടെയാണ് ക്യാപ്റ്റന്‍ രാജുവിനെ അഭിസംബോധന ചെയ്തത് . നല്ല നടന്‍മാര്‍ തമ്മിലുള്ള സൗഹൃദത്തെക്കാള്‍ ഉപരി സഹോദരതുല്യമായ ബന്ധമാണ് ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്.

ഈ ബന്ധത്തിന്റെ ആഴം എത്രത്തോളമാണെന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്മീഡിയയില്‍ തരംഗമാകുന്നത്. സംഭവം നടന്നത് ഇപ്പോഴല്ല കുറച്ചധികം വര്‍ഷങ്ങള്‍ പുറകിലേക്ക് സഞ്ചരിക്കണം. ചെന്നൈയിലെ സ്വാമീസ് ലോഡ്ജില്‍വച്ചാണ് ക്യാപ്റ്റന്‍ രാജു ആദ്യമായി മോഹന്‍ലാലിനെ പരിചയപ്പെടുന്നത്. സിനിമാക്കാരുടെ ഒരുകൂട്ടം തന്നെയായിരുന്നു ആ ലോഡ്ജില്‍ ഉണ്ടായിരുന്നത്. ആര്‍മിയിലെ ക്യാപ്റ്റന്‍ എന്ന റാങ്ക് ഉണ്ടായിരുന്നതുകൊണ്ട് പ്രത്യേക പരിഗണന തനിക്ക് അവിടെ കിട്ടിയിരുന്നെന്ന് ക്യാപ്റ്റന്‍ രാജു പറയുന്നു.

പത്തനംതിട്ടയില്‍ ലാല്‍ എന്റെ അയല്‍ക്കാരനാണ്. മാത്രമല്ല ലാലിന്റെ ബന്ധത്തില്‍പെട്ട കുടുംബവുമായും എനിക്ക് നല്ല ബന്ധമുണ്ട്. ഒന്നിച്ചുകൂടുമ്ബോഴൊക്കെ ഇക്കാര്യങ്ങള്‍ പറയാറുണ്ടായിരുന്നു. ഒന്നിച്ച്‌ അഭിനയിച്ച സിനിമകളിലൊക്കെ ഹോട്ടല്‍ റൂമില്‍ ഒരേറൂമുകളിലാകും ഞങ്ങള്‍ ഉറങ്ങുക.

ലാല്‍ എപ്പോഴും ചലിച്ചുകൊണ്ടിരിക്കും. അനുഗ്രഹീത ജന്മമാണ് മോഹന്‍ലാല്‍. ആയിരം യുഗങ്ങളില്‍ ഒരിക്കല്‍ വരാറുള്ള അവതാരമെന്ന് ദാസേട്ടന്‍ പണ്ട് പാടിയിട്ടുണ്ട്. അത് സത്യന്‍ മാഷിന്റെ സിനിമയായിരുന്നു. അങ്ങനെയുള്ള അവതാരങ്ങളില്‍ കുറച്ചുപേരെ നമുക്കൊപ്പമുള്ളൂ. മോഹന്‍ലാല്‍ അതിലൊരാളാണ്.

സ്വാമീസ് ലോഡ്ജില്‍ താമസിക്കുന്ന കാലം, അന്ന് പടങ്ങള്‍ ലഭിക്കുന്നത് വളരെ കുറവാണ്. ലാലിലെ നന്മയുള്ള കൊച്ചനിയനെക്കുറിച്ചാണ് ഞാന്‍ ഈ സംഭവത്തിലൂടെ പറയുന്നത്.

വീട്ടിലെ പ്രത്യേക സാഹചര്യത്തില്‍ സാമ്ബത്തിക ബുദ്ധിമുട്ട് എനിക്ക് ഉണ്ടായി. സത്യത്തില്‍ തകര്‍ന്നുപോയെന്ന് പറയാം. എന്റെ കയ്യില്‍ പത്തുപൈസയില്ല. പുറത്തുനിന്നു ആളുകള്‍ നോക്കുമ്ബോള്‍ എന്താണ്, ഇവന്‍ സിനിമാ നടനല്ലേ, മാതാപിതാക്കള്‍ പോലും അങ്ങനെയല്ലേ വിചാരിക്കുന്നത്. നമ്മുടെ ബുദ്ധിമുട്ട് നമുക്കല്ലേ അറിയൂ.

വണ്ടിച്ചെക്കുകള്‍ പ്രതിഫലമായി ലഭിക്കുന്ന കാലമാണ്. ലക്ഷങ്ങളുടെ ചെക്ക് ബാങ്കില്‍ ഇട്ടാല്‍ തന്നെയും ഒരിക്കലും പൈസയായി ലഭിക്കുകയില്ല. അങ്ങനെ ഓടിനടക്കുന്ന സമയത്താണ് ഇരുപത്തിയയ്യായിരം, അമ്ബതിനായിരം രൂപ എനിക്ക് ആവശ്യം വരുന്നത്.

ആരോട് ചോദിക്കുമെന്ന ആശങ്ക, മനസ്സില്‍ ആദ്യം വന്നത് ഒരു നിര്‍മാതാവിന്റെ മുഖമാണ്. അഞ്ചോ ആറോ പടം അദ്ദേഹത്തിന് വേണ്ടി ചെയ്തുകൊടുത്തതാണ്. മാത്രമല്ല അതൊക്കെ സൂപ്പര്‍ഹിറ്റായിരുന്നു. അദ്ദേഹം ഒരു മനഃസാക്ഷിയും ഇല്ലാതെ എന്നെ ഒഴിവാക്കി. ഞാന്‍ മനപ്രയാസപ്പെട്ട് അവിടുന്ന് ഇറങ്ങി.

പിന്നെ എന്റെ മനസ്സുപറഞ്ഞു മോഹന്‍ലാലിനെ കാണാന്‍. ചെന്നൈയില്‍ ഉള്ള പ്രിയന്റെ സെറ്റില്‍ പോയി. വളരെ നിരാശനായി സെറ്റിന്റെ ഒരു ഭാഗത്ത് കൈകെട്ടി നില്‍ക്കുകയാണ്. അതുകണ്ട് ദൂരെ നിന്നും ലാല്‍ ഓടിവന്ന് എന്റെ കയ്യില്‍ പിടിച്ചു ലാല്‍ ചോദിച്ചു, എന്താ രാജുച്ചായ മുഖം വല്ലാതെ ഇരിക്കുന്നെ, എന്താണേലും പറ.

അവിടെ നിന്നും പറയാന്‍ ബുദ്ധിമുട്ടായതിനാല്‍ സെറ്റിന്റെ െവളിയില്‍ പോയി നാലഞ്ച് മിനിറ്റ് എടുത്ത് കാര്യം പറഞ്ഞു. എത്ര പൈസ വേണമെന്ന് എന്നോട് ചോദിച്ചു. ചെറിയ തുകയാണെങ്കില്‍ പോലും അന്നത്തെ കാലത്ത് അതുവലിയ തുകയാണ്.

'രാജുച്ചായ ഇതിനാണോ, ഒരു ലക്ഷം വേണോ രണ്ടു ലക്ഷം വേണോ 3 വേണോ എത്ര വേണേലും പറ. രാജുച്ചായന്റെ വീട്ടിലെ നല്ലൊരുകാര്യം നടക്കാന്‍ വേണ്ടിയല്ലേ.' മോഹന്‍ലാല്‍ എന്നോടു പറഞ്ഞു. സഹോദരിയുടെ കാര്യത്തിനും കൂടിയാണെന്നുപറഞ്ഞുതോടെ 'ഇതിനാണോ ഇങ്ങനെ മൂകനായി നിന്നത്, ഞങ്ങളൊക്കെ ഇല്ലേ കൂടെ, രാജുച്ചായന് തിരുവനന്തപുരത്തോ ചെന്നൈയിലോ എവിടെ വേണം പൈസയെന്ന് ലാല്‍ ചോദിച്ചു.

തിരുവനന്തപുരത്ത് മതിയെന്നും അമ്മയെ ഒന്നുവിളിച്ച്‌ പറയണമെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ തന്നെ ലാല്‍ വീട്ടില്‍വിളിച്ച്‌ കാര്യം പറഞ്ഞു.

അന്ന് എന്റെ അനിയന്‍ ലാലിന്റെ വീട്ടില്‍ എത്തിയതും ലാലിന്റെ അമ്മ ഉടനെ തന്നെ ആ പണം പൊതിഞ്ഞു അവനെ ഏല്‍പ്പിച്ചു. അന്ന് ഈ പണം പലിശ അടക്കം തിരിച്ചു തരാം എന്ന് പറഞ്ഞപ്പോള്‍ ലാല്‍ എന്നെ കൊല്ലാതെ കൊന്നു. പലിശ എന്ന വാക്ക് ഉപയോഗിച്ചത് അദ്ദേഹത്തിന് ഒരുപാട് വിഷമമായി.

'ഇതാണോ മനുഷ്യപ്പറ്റ്, ഞാന്‍ അനിയന്‍ ആയി നില്‍ക്കുന്നത് പലിശ ഉണ്ടാക്കാനാണോ' എന്നു പറഞ്ഞ് എന്നെ കൊന്നു. ഇങ്ങനെയൊരു വലിയ അനിയന്‍ ലാലിന്റെ ഉള്ളിലുണ്ട്. പലരും പല വിധത്തിലാകും പലരെയും മനസ്സിലാക്കുന്നത്.

ഇങ്ങനെ എത്രയോ പേരെ ലാല്‍ സഹായിച്ചിരുന്നു. ഇരുചെവി അറിയില്ല. ലാല്‍ സാമ്ബത്തിക സഹായം കൊടുക്കുന്നത് ഒരിക്കലും പറയുകയുമില്ല. നമ്മള്‍ അത് പുറത്തു പറയുന്നത് പുള്ളിക്ക് ഇഷ്ടവുമല്ല. അതാണ് മോഹന്‍ലാല്‍, റിയല്‍ മോഹന്‍ലാല്‍, നിങ്ങള്‍ കാണുന്ന സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല, അതിനകത്ത് ഒരു വലിയ ആഴമുള്ള ഒരു മനുഷ്യന്‍ ഇരിപ്പുണ്ട്. നന്മയുടെ ഉറവിടം ആണ് മോഹന്‍ലാല്‍ എന്ന വ്യക്തി. മരണം വരെയും എനിക്ക് മോഹന്‍ലാല്‍ കുഞ്ഞനുജന്‍ തന്നെയാണ്.'-ക്യാപ്റ്റന്‍ രാജു പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.