You are Here : Home / വെളളിത്തിര

ശിഷ്യന്റെ ഗുരുദക്ഷിണ

Text Size  

Story Dated: Saturday, September 05, 2015 06:17 hrs UTC

കുറവിലങ്ങാട് ദേവമാതാ കോളജിലെ കെമിസ്ട്രി അധ്യാപകനും നടനുമായ ബാബുനമ്പൂതിരി, പ്രശസ്ത ശിഷ്യന്‍ തന്ന ഗുരുദക്ഷിണയെക്കുറിച്ച് ഓര്‍ത്തെടുക്കുകയാണ് ഈ അധ്യാപകദിനത്തില്‍...

 


കോട്ടയം സി.എം.എസ് കോളജിലാണ് ആദ്യം അധ്യാപകനായി ചേര്‍ന്നത്. ആറുമാസം കഴിഞ്ഞപ്പോള്‍ കുറവിലങ്ങാട് ദേവമാതാ കോളജിലെത്തി. കെമിസ്ട്രിയായിരുന്നു വിഷയം. €ാസില്‍ പൊതൂവെ ഞാന്‍ സ്ട്രിക്ടാണ്. തലേ ദിവസം പഠിപ്പിച്ച കാര്യം ആദ്യം ചോദിച്ചിട്ടേ അടുത്ത പാഠത്തിലേക്ക് കടക്കുകയുള്ളൂ. ചോദ്യങ്ങള്‍ക്ക് മിക്കപ്പോഴും ഉത്തരം നല്‍കാത്ത ഒരു വിദ്യാര്‍ത്ഥിയുണ്ട്. ഡെന്നീസ്. €ാസെടുക്കുമ്പോള്‍ ഡെന്നീസ് പോയിന്റുകള്‍ കുറിച്ചെടുക്കുന്നതുപോലെ തോന്നും. പക്ഷേ ഒന്നും എഴുതിവയ്ക്കുന്നില്ലെന്ന് പിന്നീടെനിക്ക് മനസ്സിലായി. ഡെന്നീസ് ഉത്തരം പറയാത്ത അവസരത്തിലൊക്കെ ഞാന്‍ അവനെ €ാസില്‍നിന്ന് ഗെറ്റൗട്ടടിക്കും. അതു കേള്‍ക്കേണ്ട താമസം ഡെന്നീസ് പുറത്തിറങ്ങും. നേരെ പോകുന്നത് കോട്ടയം നഗരത്തിലേക്കാണ്. അവിടുത്തെ തിയറ്ററില്‍ റിലീസായ പുതിയ സിനിമകള്‍ കാണാനുള്ള പോക്കാണത്. കൂടെ ചില കൂട്ടുകാരുമുണ്ടാവും. പിന്നീട് ഞാന്‍ സിനിമയിലെത്തി. കുറെനാളുകള്‍ കഴിഞ്ഞപ്പോഴാണ് ഞാന്‍ ആ വാര്‍ത്ത അറിഞ്ഞത്. ജോഷി സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രത്തിന് തിരക്കഥയെഴുതുന്ന ഡെന്നീസ് ജോസഫ് താന്‍ പണ്ട് പുറത്താക്കിയ ഡെന്നീസാണെന്ന്. കോളജില്‍ നിന്ന് വിട്ടുപിരിഞ്ഞാല്‍ തന്നെ ശിക്ഷിച്ച അധ്യാപകരോടാണ് പൊതുവെ വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹമുണ്ടാവുക. ഡെന്നീസും അങ്ങനെതന്നെയായിരുന്നു. ഒരു ദിവസം ഡെന്നീസ് എനിക്കൊരു കത്തെഴുതി.
''പ്രിയപ്പെട്ട നമ്പൂതിരി സാര്‍, എന്റെ തിരക്കഥയില്‍ ജോഷിസാര്‍ പുതിയൊരു സിനിമ ചെയ്യുന്നു. നിറക്കൂട്ട്. സാറിന് നല്ലൊരു റോള്‍ കണ്ടുവച്ചിട്ടുണ്ട്.  സാറൊന്ന് കൊച്ചിയില്‍ പോയി സംവിധായകന്‍ ജോഷി സാറിനെ കാണണം.''
അന്ന് ഞാന്‍ ചെറിയ ചെറിയ സിനിമകളില്‍ അഭിനയിച്ച കാലമാണ്. എറണാകുളം ഗ്രാന്‍ഡ്‌ഹോട്ടലില്‍ ജോഷിയുടെ മുറിയിലെത്തുമ്പോള്‍ ഒപ്പം നിര്‍മ്മാതാവ് ജോയ്‌തോമസുമുണ്ടായിരുന്നു. മമ്മൂട്ടി നായകനായ ചിത്രത്തില്‍ വില്ലനായി പുതിയൊരാളെ അന്വേഷിക്കുന്ന സമയമാണത്. ബാലന്‍.കെ.നായര്‍, ടി.ജി.രവി, കെ.പി.ഉമ്മര്‍ തുടങ്ങിയവരാണ് അന്നത്തെ കേമന്മാരായ വില്ലന്‍മാര്‍. ഇവരെ സ്‌ക്രീനില്‍ കാണുമ്പോള്‍ത്തന്നെ ആളുകള്‍ പറയും, ഇയാളാണ് വില്ലനെന്ന്. ആ ഒരവസ്ഥ മാറാനാണ് പുതിയ ആളെ ആലോചിച്ചത്. എന്നെ കണ്ട് സംസാരിച്ചയുടന്‍ തന്നെ ജോഷിയും ജോയ്‌തോമസും തീരുമാനിച്ചു, ഇനി വില്ലനെ അന്വേഷിക്കേണ്ടതില്ല.  
''ബാബു നമ്പൂതിരിയാണ് നിറക്കൂട്ടിലെ വില്ലന്‍. ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ അറിയിക്കാം.''
ലൊക്കേഷനിലെത്തുമ്പോള്‍ ഡെന്നീസ് ജോസഫുണ്ടവിടെ. എന്നെ കണ്ടയുടന്‍ എഴുന്നേറ്റ് സ്വീകരിച്ചു.
''എഴുത്തില്‍ ഇത്രയും താല്‍പ്പര്യമുണ്ടായിട്ടും കോളജ് മാഗസിന് പോലും ഡെന്നീസിന്റെ പേരെന്തേ കണ്ടില്ലാ?'' ഞാന്‍ ഡെന്നീസിനോട് ചോദിച്ചു.
''എഴുതാറുണ്ടായിരുന്നു സാര്‍. പക്ഷേ പേടികൊണ്ട് ആരെയും കാണിച്ചില്ല. അതു കണ്ടുകഴിഞ്ഞ് വേറെ വല്ല പണിയും പോയി നോക്ക് എന്ന് സാറെങ്ങാനും പറഞ്ഞാല്‍ ഞാന്‍ നിരാശനാവും. അതുകൊണ്ടുതന്നെ മിണ്ടാതിരുന്നു. ഈ സിനിമ സാറിനുള്ള എന്റെ ഗുരുദക്ഷിണയാണ്.''
ഡെന്നീസ് എന്റെ കൈപിടിച്ചപ്പോള്‍ കണ്ണു നിറഞ്ഞുപോയി. ആ ശിഷ്യനെയോര്‍ത്ത് ഞാന്‍ അഭിമാനിച്ച നിമിഷം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.