You are Here : Home / വെളളിത്തിര

കുപ്രസിദ്ധ പയ്യൻ വന്ന വഴി ....

Text Size  

Story Dated: Monday, November 19, 2018 04:04 hrs UTC

സമൂഹത്തിന്റെ മനസ്സാക്ഷിയ്ക്ക് മുന്നിലേക്ക് നീട്ടിപ്പിടിച്ച കണ്ണാടി പോലെയാണ് 'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന സിനിമ. മനസാ വാചാ അറിയാത്ത തെറ്റിന്റെ പേരില്‍ ക്രൂശിക്കപ്പെടുകയും, എത്ര മൂടി വെച്ചാലും സത്യം അതിന്റെ മറ നീക്കി പുറത്തു വരുമെന്ന് ജീവിതം കൊണ്ട് ബോധ്യപ്പെടുകയും ചെയ്ത അജയന്റെ കഥ നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടര്‍ന്നു കൊണ്ടിരിക്കുമ്ബോള്‍ 'ഒരു കുപ്രസിദ്ധ പയ്യന്റെ' അമരക്കാരന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് സംസാരിക്കുകയാണ്. കഥാപാത്രങ്ങള്‍ തന്നെ തേടിയെത്തിയ വഴികളെ കുറിച്ച്‌, തന്റെ നിലപാടുകളെ കുറിച്ച്‌ മധുപാല്‍ മനസ്സു തുറക്കുന്നു.
 
 
 
'തലപ്പാവും' 'ഒഴിമുറി'യുമെല്ലാം യഥാര്‍ത്ഥ ജീവിതസംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രങ്ങള്‍. 'ഒരു കുപ്രസിദ്ധ പയ്യന്‍' അതില്‍ നിന്നും വ്യത്യസ്ഥമാകുന്നുണ്ടോ?
 
'ഒരു കുപ്രസിദ്ധ പയ്യനും' കേരളത്തില്‍ നടന്നതോ, നടന്നു കൊണ്ടിരിക്കുന്നതോ ഇനിയും നടക്കാന്‍ സാധ്യതയുള്ളതുമായ ഒരു കഥയാണ്. ജീവന്‍ ജോബ്‌ തോമസ്‌ എഴുതിയ തിരക്കഥ ഞാനാദ്യം കാണിക്കുന്നത് സുഹൃത്തുക്കളായ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയാണ്.
പോലീസുകാര്‍ വ്യാപകമായി ഈ സിനിമയുടെ ഭാഗമായി വരുന്നു; ജുഡീഷ്യറി, ലോക്കല്‍ പോലീസ്, ക്രൈം ബ്രാഞ്ച്, കസ്റ്റഡി, പൊലീസുകാരുടെ ആറ്റിറ്റ്യൂഡ് അങ്ങനെ പല ഏരിയകളിലൂടെ കടന്നു പോകുന്ന ഒരു കഥ. ഇതൊക്കെ വരുമ്ബോള്‍ തിരക്കഥയില്‍ ഏതെങ്കിലും തരത്തിലുള്ള തെറ്റുകളോ കുറ്റങ്ങളോ കുറവുകളോ വന്നിട്ടുണ്ടോ എന്നൊരു പരിശോധന ആവശ്യമായിരുന്നു.
 
സ്ക്രിപ്റ്റ് വായിച്ച റിട്ടയേര്‍ഡ് ഐ ജി പറഞ്ഞത്, "നീ പോകുന്ന വഴി കണ്ടപ്പോ, എനിക്കിത് പരിചിതമാണല്ലോ, എന്താണ് നീ ഈ വഴികളിലൂടെ പോവുന്നത് എന്നൊക്കെയാണ് ഞാന്‍ ചിന്തിച്ചത്. ആ ക്യൂരിയോസിറ്റി വായന തീരും വരെ എനിക്കുണ്ടായിരുന്നു", എന്നായിരുന്നു. "നീ പോയ വഴിയൊക്കെ ശരിയാണ്. എന്നാല്‍ ഇതിലുള്ള ചില കാര്യങ്ങള്‍ ഫിക്ഷന്‍ ആണെന്ന് തോന്നും. കാരണം, എത്രത്തോളം റിയാലിറ്റി നമ്മള്‍ കൊണ്ടു വന്നാലും, ഏയ് ഇതൊന്നും ഉണ്ടാകില്ല എന്നു പറയുന്ന ഒരു ആറ്റിറ്റ്യൂഡ് പലപ്പോഴും ആളുകളുടെ മനസ്സില്‍ ഉണ്ടാകും". എന്നായിരുന്നു അദ്ദേഹത്തിന്റെ അടുത്ത കമന്റ്.
 
സ്ക്രിപ്റ്റ് പൂര്‍ത്തിയായി കഴിഞ്ഞാണ് ജിഷ കൊലപാതകം നടക്കുന്നത്. ആദ്യം തിരക്കഥയില്‍ ഞങ്ങളെഴുതിയ കുറേ കാര്യങ്ങളുമായി ജിഷ കൊലപാതക കേസിനു സാമ്യമുണ്ടായിരുന്നു. ആളുകള്‍ക്ക് ആ കഥയുമായി സാമ്യം തോന്നുമോ എന്ന ചിന്തയുടെ പുറത്ത് കുറച്ചു ഭാഗങ്ങള്‍ തിരക്കഥയില്‍ നിന്നും എടുത്തു കളയുകയായിരുന്നു പിന്നീട്.
 
സിനിമയില്‍ പൊലീസിന്റെ കയ്യില്‍ ആദ്യം തന്നെ തെളിവായി കിട്ടുന്ന ഒരു ചെരിപ്പുണ്ട്. ലോക്കല്‍ പോലീസ് ആ ചെരിപ്പ് സംശയമുള്ളവരുടെയൊക്കെ കാലില്‍ ഇടുവിച്ചു നോക്കുന്ന ഒരു സ്വീകന്‍സ് ആദ്യം ഞങ്ങള്‍ എഴുതിയിരുന്നു. ആ രംഗങ്ങളൊക്കെ അതു പോലെ തന്നെ ജിഷ കൊലപാതക കേസിന്റെ അന്വേഷണത്തില്‍ സംഭവിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.
 
ഇതൊക്കെ പൊലീസ് സാധാരണ ചെയ്യുന്നതാണെന്നായിരുന്നു സുഹൃത്തായ ഓഫീസറും പറഞ്ഞത്. ഇതു പോലുള്ള എന്തെങ്കിലും തെളിവുകള്‍ വീണു കിട്ടുമ്ബോള്‍ അതെവിടുന്നു വന്നു എന്നതിന്റെ സാധ്യതകള്‍ അവര്‍ അന്വേഷിക്കാറുണ്ട്. അത് ആരുടേതാണ് എന്നറിയാനായി ഒരു പ്രദേശം മുഴുവന്‍ അന്വേഷണമുണ്ടാകും. ശരീരത്തില്‍ കടിയുടെ പാടുകള്‍ ഉണ്ടെങ്കില്‍ കടിച്ച പല്ലിന്റെ പാടുകള്‍ എടുക്കാന്‍ പല്ലിന്റെ വീതിയൊക്കെ അളന്നെടുക്കും. അതിനായി ചിലപ്പോള്‍ മാങ്ങയോ പേരക്കയോ ഒക്കെ ഉപയോഗിക്കും. ഇത്തരം കാര്യങ്ങളൊക്കെ തിരക്കഥയുടെ ആദ്യ ഭാഗത്ത് ഉണ്ടായിരുന്നു, എന്നാല്‍ പിന്നീട് കുറേയൊക്കെ എടുത്തു മാറ്റി. എന്തു കൊണ്ടെന്നു ചോദിച്ചാല്‍, രണ്ടു സംഭവങ്ങളും തിരക്കഥയില്‍ വന്നപ്പോള്‍ നമുക്ക് ആ വഴികളല്ല വേണ്ടത് എന്ന് തോന്നി.
 
തിരക്കഥ പ്ലാന്‍ ചെയ്യുമ്ബോള്‍ ഇതുപോലെ കുറെ ഡീറ്റൈലിംഗ് ചെയ്തിരുന്നു. ആ ഡീറ്റൈലിംഗ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും സ്വീകാര്യമായിരുന്നു. 'വാട്ട് ഈസ് നെക്സ്റ്റ്?' എന്ന ഫീല്‍ ഉണ്ടാക്കാന്‍ ഉള്ള ശ്രമം നമ്മുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. അടുത്തതെന്ത് എന്ന ആകാംക്ഷ മാത്രമല്ല, സിനിമ കണ്ടു കൊണ്ടിരിക്കുമ്ബോള്‍ കഥാപാത്രങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കാന്‍ കൂടി പ്രേക്ഷകനു കഴിയണം. ശരിക്കും 'ഒരു കുപ്രസിദ്ധ പയ്യന്‍' പ്രേക്ഷകന്‍ വിചാരിക്കുന്ന വഴിയെ പോകുന്ന ഒരു കഥയല്ല, എന്നാല്‍ പ്രേക്ഷകനില്‍ നിന്നും വേറിട്ട് പോകാതെ അവനുമായി അടുപ്പിക്കുന്ന രീതിയിലാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.
 
അതു കൊണ്ടാക്കെയാണ് ഞാന്‍ പറഞ്ഞത്, ഈ കഥ എപ്പോ വേണമെങ്കിലും എവിടെ വേണമെങ്കിലും ആര്‍ക്കും സംഭവിക്കാവുന്ന ഒന്നാണെന്ന്. ഏതു നിമിഷം വേണമെങ്കിലും ഞാനോ നിങ്ങളോ കുറ്റവാളി ആക്കപ്പെടാം. അങ്ങനെയൊരു 'നിമിഷം' നമ്മുടെയെല്ലാം ജീവിതത്തിലുണ്ട്.
 
കോഴിക്കോട് ഇതു പോലൊരു കൊലപാതകക്കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ. ഇതേ രീതിയില്‍ കുറ്റാരോപിതനാവുകയും പിന്നീട് നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് കോടതി വെറുതെ വിടുകയും ചെയ്ത ജയേഷ് എന്ന ചെറുപ്പക്കാരന്‍, അത്തരം സംഭവങ്ങളും സിനിമയ്ക്ക് പ്രചോദനമായിട്ടുണ്ടോ?
 
സമൂഹത്തിലെ നിരവധി സംഭവങ്ങള്‍ ഫിക്ഷണലൈസ് ചെയ്തിരിക്കുകയാണ് 'ഒരു കുപ്രസിദ്ധ പയ്യനില്‍'. നമുക്ക് ചുറ്റും നടക്കുന്ന ഒരുപാട് ഹ്യൂമന്‍ സ്റ്റോറികളും ജീവിതകഥകളുമൊക്കെ നമ്മള് എടുത്തു ഉപയോഗിക്കുമ്ബോള്‍ അതിന് ഒരു ഫിക്ഷണലൈസേഷന്റെ സ്വഭാവമുണ്ടാവും. ജീവിതത്തില്‍ കാണുന്ന പല കാര്യങ്ങളും സത്യസന്ധ്യമായി അവതരിപ്പിക്കുമ്ബോള്‍ ഇങ്ങനെയൊക്കെ ജീവിതത്തിലുണ്ടാകുമോ എന്നാണ് പലരും ചോദിക്കുക. എന്നാല്‍, സിനിമയില്‍ കാണുന്നതിലും നൂറിരട്ടി കരുത്തുള്ള വിഷയങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉണ്ടാവാറുണ്ട്. അവിശ്വസനീയമായി തോന്നുന്ന ജീവിതാനുഭവങ്ങളെ വിശ്വാസത്തിന്റെ വഴിയിലേക്ക് കൊണ്ടു വരികയാണ് സിനിമ ചെയ്യുന്നത്.
 
 
 
ജയേഷിന്റെ കഥ മാത്രമല്ല, ജിഷ കൊലപാതകം നമ്മള്‍ കണ്ടതാണ്.​ അതു പോലുള്ള ഒരുപാട് ആളുകളുടെ കഥകളും ആ മുഖങ്ങളും വാര്‍ത്തകളില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. ഈ പറയുന്ന പല സംഭവങ്ങളും ഫിക്ഷനേക്കാള്‍ അവിശ്വസനീയമായ വലിയ യാഥാര്‍ത്ഥ്യങ്ങളല്ലേ? ജയേഷിന്റെ സംഭവവും നമ്മളെ ബാധിച്ചിട്ടുള്ളതാണ്. ഇതു കാണുമ്ബോഴും നമുക്ക് പറയണമെന്ന് തോന്നിയിട്ടുണ്ട്. ആരെയെങ്കിലുമൊക്കെ ഈ വിഷയങ്ങള്‍ അറിയിക്കണം, കാരണം സത്യമെവിടെയോ ഒളിഞ്ഞു കിടക്കുകയാണ്. ഒളിപ്പിച്ചു വച്ചിരിക്കുകയാണ്. സത്യം തിരിച്ചറിയപ്പെടണം എന്ന ആഗ്രഹം തന്നെയാണ് ഇത്തരം സിനിമകള്‍ ചെയ്യാന്‍ നമ്മളെ പ്രേരിപ്പിക്കുന്നത്.
 
പിന്നെ, ഫിക്ഷനില്‍ ആണല്ലോ 'സംഭവിക്കാം എന്ന സാധ്യത'കളുള്ളത്. ചില കാര്യങ്ങളൊക്കെ കൂടുതല്‍ ആലോചിക്കുമ്ബോള്‍ അതില്‍ പുതിയ സാദ്ധ്യതകള്‍ തെളിഞ്ഞു വരും. ഉദാഹരണത്തിന്, ഒരു ദിവസം ഞാന്‍ പത്രം വായിക്കുന്നു. കണ്ണൂരിലെ സൗമ്യയെന്ന സ്ത്രീയുടെ മകള്‍ മരണപ്പെട്ടു എന്ന വാര്‍ത്ത. ആ പരിസരത്ത് എന്റെ കുറച്ചു പൊലീസ് സുഹൃത്തുക്കള്‍ ഉണ്ട്. അവരോട് എനിക്ക് തോന്നിയൊരു ഇന്റ്യൂഷന്‍ ഞാന്‍ പങ്കുവെച്ചു. ആ വീട്ടിലുള്ള ആരോ ആണ് കൊലപാതകി, എന്നായിരുന്നു എന്റെ മനസ്സില്‍ ആദ്യം വന്ന തോന്നല്‍. ആദ്യം മരിക്കുന്നത് ആ വീട്ടിലെ കുട്ടിയാണ്. പിന്നെ അച്ഛന്‍ കൂടി മരിച്ചു എന്ന വാര്‍ത്ത വന്നു. അതോടെ ഞാന്‍ ഉറപ്പിച്ചു പറഞ്ഞു, ആ വീട്ടില്‍ തന്നെയുള്ള ഒരാളാണ് ഈ മരണങ്ങള്‍ക്കു കാരണം. എന്താ അങ്ങനെ തോന്നാന്‍ കാരണം? എന്നായിരുന്നു സുഹൃത്തിന്റെ ചോദ്യം. ആ വീട്ടില്‍ ആര്‍ക്കോ എന്തോ കാര്യം സാധിക്കാനുണ്ട്, ചിലപ്പോള്‍ സ്വത്താകാം, പണമാകാം അതുമല്ലെങ്കില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നമായിരിക്കാം എന്നായിരുന്നു എന്റെ നിഗമനം. ആ സ്ത്രീ തന്നെയായിരുന്നു എല്ലാ കൊലപാതകങ്ങളുടെയും പിറകിലെ കാരണമെന്ന് പിന്നെ തെളിയുകയും ചെയ്തല്ലോ.
 
ഒരു കഥ ആലോചിക്കുമ്ബോള്‍ ഈ കഥയുടെ വഴിയിതാണ് എന്ന ഒരു തോന്നല്‍ നമുക്ക് ഉണ്ടാകും. ആ തോന്നലുകള്‍ ചിലപ്പോ സത്യമാകാം. ചിലപ്പോള്‍ ഒരു ക്രീയേറ്റീവ് പാര്‍ട്ടിന്റെ സുഖം നമുക്കു കിട്ടും. ഈ സിനിമ ചെയ്തു കഴിഞ്ഞപ്പോള്‍ മ്യൂസിക് ഡയറക്ടര്‍ ഔസേപ്പച്ചനും എന്നോട് പറഞ്ഞത് അതാണ്. 'ഏതു വഴിക്കാണ് ഇതു പോകുന്നത് എന്നറിയാനായിട്ട് ഒരു ക്യൂരിയോസിറ്റി വര്‍ക്ക് ചെയ്തു പോകുന്നുണ്ട്. ഒരൊറ്റ സീന്‍ മാത്രമാണ് പതിവു പാറ്റേണില്‍ ബാക്കി എല്ലാ സീനുകളും കണ്ടപ്പോള്‍ വേറൊരു തരത്തില്‍ എന്നെയിങ്ങനെ പ്രചോദിപ്പിക്കുന്നുണ്ടായിരുന്നു, വര്‍ക്ക് ചെയ്യാന്‍ എന്റെ സംഗീതത്തിനും മോട്ടിവേറ്റ് ചെയ്തിരുന്നു', എന്നൊക്കെ.
 
 
 
എന്താണ് ടൊവിനോ എന്ന നടനില്‍ കാണുന്ന പ്ലസ് പോയിന്റ്?
 
ടോവിനോ ഒരു ബെസ്റ്റ് ആക്ടര്‍ ആണ്. ശരിക്കും പറഞ്ഞാല്‍ അയാള്‍ ആളുകളെ വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്, അത്തരമൊരു കരിസ്മ അയാള്‍ക്കുണ്ട്. സിനിമയോട് വല്ലാത്തൊരു പാഷനുണ്ട്. അതാകട്ടെ, ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും വരുന്നതുമാണ്. അയാള്‍ ഒരിക്കലും കള്ളത്തരത്തിന്റെ വഴിയിലേക്ക് പോകുന്നത് കണ്ടിട്ടില്ല. അയാള്‍ പറയുന്നതിലും പ്രവര്‍ത്തിക്കുന്നതിലുമെല്ലാം അയാളുടേതായ ഒരു മാച്ച്‌ ഉണ്ട്. ഒപ്പം അയാള്‍ക്ക്‌ ശരിയല്ല എന്ന് തോന്നുന്ന കാര്യങ്ങള്‍ തുറന്നു പറയാനുള്ള അവകാശത്തെയും അയാള്‍ നല്ല രീതിയില്‍ ഉപയോഗിക്കുന്നുണ്ട്.
 
എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും ഒരു തെറ്റുണ്ടാകുമ്ബോള്‍ അത് ശരിയല്ല എന്ന് പറയാനും അതു പോലെ അയാളുടെ ഭാഗത്തു നിന്നും ഉണ്ടാകുന്ന ഒരു തെറ്റ് തിരുത്താനുമുള്ള ഒരു സ്‌പെയ്സ് ഞങ്ങള്‍ക്കിടയില്‍ എപ്പോഴുമുണ്ടായിരുന്നു. തെറ്റുകള്‍ തിരുത്താന്‍ അയാള്‍ തയ്യാറാണ് എന്നതാണ് ഇതിന്റെ പോസിറ്റീവായ വശം. 'അത് ശരിയല്ല/നല്ലതല്ല' എന്നൊക്കെ പറയുന്നതില്‍ ഒരു ബോള്‍ഡ്നെസ്സ് ഉണ്ട്, അത് ജെന്യുവിനിറ്റിയാണ്. ആ ജെന്യുവിനിറ്റി നമ്മള്‍ മനസ്സിലാക്കി കഴിഞ്ഞാല്‍ ആശയവിനിമയം എളുപ്പമാകും. ഞാനും അയാളുമൊക്കെ ഒരേ ലെവലില്‍ പോകുന്ന, ഒന്നിച്ചു സഞ്ചരിക്കുന്ന ആള്‍ക്കാരാണ്.
 
പിന്നെ, തിരുത്തി എന്നത് കൊണ്ട് മൊത്തത്തില്‍ സിനിമക്ക് തന്നെയാണ് ഗുണം. സിനിമയുടെ ഔട്ട്പുട്ട് നന്നാകും, അല്ലാതെ വ്യക്തിപരമായ താല്പര്യങ്ങള്‍ക്കു വേണ്ടിയോ അവരുടെ പ്ലഷറിനു വേണ്ടിയോ അല്ല. ആ ഒരു രീതിയില്‍ വളരെയധികം സപ്പോര്‍ട്ടീവ് ആയിട്ടുള്ള ഒരു ആക്ടര്‍ ആണ് ടൊവിനോ.
 
 
 
'ഒരു കുപ്രസിദ്ധ പയ്യന്‍' എന്ന ചിത്രം സമ്മാനിച്ച അനുഭവങ്ങള്‍? വിസ്മയിപ്പിച്ച താരങ്ങള്‍ ?
 
സ്‌ക്രീനില്‍ ഒരു പ്രസന്‍സ് ഉണ്ടാക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. ചില സിനിമകളില്‍ ഒറ്റ സീനിലൊക്കെ അഭിനയിച്ചു പോകുന്ന ചില അഭിനേതാക്കള്‍ ഉണ്ട്. മലയാളത്തില്‍ എനിക്ക് അങ്ങനെ തോന്നിയ ആക്റ്റര്‍മാരില്‍ ഒരാള്‍ മുരളി ചേട്ടനും മറ്റെയാള്‍ ഒടുവില്‍ ഉണ്ണിക്കൃഷ്ണന്‍ ചേട്ടനുമാണ്. 'ദേവാസുരം' എന്ന സിനിമ ആലോചിച്ചു നോക്കൂ, അതില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്ന നടന്‍ ഇല്ല,ആ കഥാപാത്രമേയുള്ളൂ. 'ദേവാസുര'ത്തിന്റെ സെക്കന്റ് പാര്‍ട്ട് ആയ 'രാവണപ്രഭു'വില്‍ ആ കഥാപാത്രത്തിന്റെ മകനായി ഞാന്‍ അഭിനയിച്ചു, ഒരൊറ്റ സീനിലേ ഞാനുമുള്ളൂ. പക്ഷേ, ഇന്നും ഒരുപാടു പേര് 'രാവണപ്രഭു' എന്ന സിനിമയേക്കുറിച്ചു സംസാരിക്കാറുണ്ട്. ഞാന്‍ മോഹന്‍ലാലിന്റെ കൂടെ കുറെ പടങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്, എന്നിട്ടും 'ദേവാസുര'ത്തിലെ കഥാപാത്രത്തെ ആളുകള്‍ ഓര്‍ക്കുന്നത് എന്റെ അഭിനയം ഗംഭീരമായതു കൊണ്ടൊന്നുമല്ല. 'ദേവാസുര'ത്തില്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചെയ്തു വച്ച കഥാപാത്രത്തിന്റെ തുടര്‍ച്ചയായതു കൊണ്ടാണ്, ഈ സ്വീകന്‍സ് കാണുമ്ബോ എല്ലാവരും ഉണ്ണിയേട്ടന്റെ കഥാപാത്രത്തെയാണ് ഓര്‍ക്കുക. എന്നെക്കാള്‍ പതിനായിരം ഇരട്ടി കഴിവുള്ള ഒരു മനുഷ്യന്‍ അവിസ്മരണീയമാക്കി ചെയ്തു പോയതു കൊണ്ട് എനിക്ക് കിട്ടിയ ഒരു ഗ്രേസ് മാത്രമാണ് അത്. അതുപോലെ, തന്നെ മുരളിച്ചേട്ടന്‍ 'സൂസന്ന' എന്ന സിനിമയില്‍ ഒരൊറ്റ സീനില്‍ വന്നു പോകുന്നുണ്ട്, ഒരൊറ്റ വരവില്‍ അഞ്ചു ഡയലോഗുകള്‍. അസാധ്യമായ പെര്‍ഫോമന്‍സ് ആണ്. ആ ലെവലില്‍ ഉള്ള ആക്ടേഴ്സിനെ നമ്മള്‍ കണ്ടു പോയിട്ടുണ്ട്. അതിന്റെ ഒരു സുഖം ഒന്ന് വേറെയാണ്.
 
 
 
അതു പോലെ കുറച്ചു ആക്ടേഴ്സിനെ എനിക്കും ഈ ചിത്രത്തിനായി ലഭിച്ചു എന്നുള്ളതാണ്. വേണുച്ചേട്ടന്‍, സിദ്ദിഖ്, അലന്‍സിയര്‍, സുധീര്‍ കരമന, ബാലു, ടോവിനോ, നിമിഷ, അനു, ശരണ്യ എന്നു തുടങ്ങി ഈ സിനിമയില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു പോയിട്ടുള്ള ആളുകളില്‍ വരെ അവരുടേതായ ഒരു ശ്രമം ഉണ്ടായിട്ടുണ്ട്. തങ്ങളുടെ കഥാപാത്രങ്ങള്‍ ബെറ്റര്‍ ആക്കാന്‍ വേണ്ടി അവരുടെ ഭാഗത്തു നിന്നു തന്നെ നല്ല ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. പടം കാണുമ്ബോള്‍ അത് വളരെ വ്യക്തമായി മനസ്സിലാകും. വേണുച്ചേട്ടനൊക്കെ പത്തു നാല്‍പ്പതു വര്‍ഷമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന മനുഷ്യനാണ്, പുള്ളി തന്നെ ഒരു കൗതുകത്തോടുകൂടി ഈ വേഷത്തെ നോക്കി നിന്നിട്ടുണ്ട്. അപ്പിയറന്‍സ് വൈസ് പോലും വേണു ചേട്ടന്‍ വളരെ വേറിട്ടു നില്‍ക്കുകയാണ് സിനിമയില്‍. ഔസേപ്പച്ചന്‍ എന്ന മ്യൂസിക് ഡയറക്ടര്‍ ഭരതേട്ടന്റെ ഒപ്പം നിരവധി ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തിട്ടുള്ള ആളാണ്, വേണു ചേട്ടനും ഭരതേട്ടന്റെ ചിത്രങ്ങളിലെ നിരവധി മികച്ച റോളുകള്‍ ചെയ്തിട്ടുണ്ട്. 'കുപ്രസിദ്ധ പയ്യന്‍' കണ്ടിട്ട് ഔസേപ്പച്ചന്‍ പറഞ്ഞത്, ഇതിനകത്തു നെടുമുടി വേണുവിനെ കാണാനേ പറ്റുന്നില്ല എന്നാണ്.
 
അലന്‍സിയറിന്റെ കഥാപാത്രമൊക്കെ നമ്മുടെ നാട്ടില്‍ എവിടെയും കാണുന്ന ഒരു കള്ളു കുടിയന്‍ ആണ്. പ്ലംബിങ് ജോലിയൊക്കെ ചെയ്യുന്ന ഒരു മനുഷ്യനാണ്. ഇത്തരം ആളുകളുടെ മനസ്സ് നമുക്ക് റിവീല്‍ ചെയ്യാന്‍ കഴിയില്ല. നന്നായി കള്ളു കുടിച്ചു എല്ലാവരെയും ചീത്ത വിളിച്ചു നടക്കുന്ന ഒരു കഥാപാത്രമാണ്. ഇവരുടെ ഒറിജിന്‍ എന്നുള്ളത് നമുക്ക് പിടുത്തം കിട്ടാറില്ല. അത് ചിലപ്പോള്‍ പെട്ടെന്ന് തിരിച്ചറിയുന്ന ചില ആള്‍ക്കാര്‍ ഉണ്ടാകും. അവര്‍ കൃത്യമായിട്ട് ഇയാളെ വീഴ്ത്തും. അതില്‍ അവര്‍ വീഴുകയും ചെയ്യും. അല്ലാതെ അവരെ വീഴ്ത്താന്‍ ആവില്ല. അത്രേം നന്നായിട്ടു കഥാപാത്രങ്ങളെ നിരീക്ഷിക്കുന്നവര്‍ക്കു മാത്രമേ ഇങ്ങനെ അഭിനയിക്കാന്‍ കഴിയൂ.
 
കള്ളു കുടിക്കുന്നവരുണ്ടാകാം, കുടിക്കാത്തവരുണ്ടാകാം. അവര്‍ പക്ഷെ റഫ് ആണ്, അതിനിടയിലും അവര്‍ ആലോചിക്കുന്നത് കുടുംബത്തെക്കുറിച്ചു ആയിരിക്കാം. അതിനകത്തു ഒരു ഏരിയ മറ്റാര്‍ക്കും തുറന്നു കൊടുക്കാത്ത ഒരവസ്ഥ അവര്‍ക്കുണ്ട്. തുറക്കണമെങ്കില്‍ ഭാസ്കരന് എന്തെങ്കിലും കൊടുക്കണം എന്ന് പറയുന്നപോലെ ചില കഥാപാത്രങ്ങളുണ്ട്. ഭാസ്കരന് ആവശ്യമുള്ള സാധനം കൊടുത്തപ്പോ ആ കഥാപാത്രമായി മാറി എന്ന് വേണം പറയാന്‍. ചില സീനുകളില്‍ അലന്‍സിയറിന്റെ പെര്‍ഫോമന്‍സ് അസാധ്യമായി തോന്നി.
 
അതു പോലെ, നമുക്ക് നന്നായി അറിയാവുന്ന ചില ആള്‍ക്കാരുടെ മാനറിസങ്ങള്‍, ചില ആള്‍ക്കാരുടെ സ്വഭാവങ്ങള്‍ ഒക്കെ സിനിമയ്ക്ക് ഗുണകരമാവുന്ന രീതിയില്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും. ഉദാഹരണത്തിന് സുരേഷേട്ടന്‍. എനിക്ക് വളരെ വ്യക്തിപരമായി അറിയുന്ന ആളാണ്.
 
സുരേഷേട്ടന്റെ ബേസിക് കാര്യം എന്താന്ന് വച്ചാല്‍, ചില കാര്യങ്ങള്‍ പരിഹരിക്കാനുള്ള ഒരു കഴിവാണ്. രണ്ടു വശവും കേട്ടു കൊണ്ട് കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു മനസ്സുണ്ട് അദ്ദേഹത്തിന്. അദ്ദേഹത്തിനുള്ളില്‍ തന്നെ ഒരു ന്യായാധിപന്‍ ഉണ്ട്. ഈ വേഷം ആര് ചെയ്യും എന്ന് ആലോചിച്ചു വന്നപ്പോഴാണ് ഞാന്‍ സുരേഷേട്ടനിലേക്കു എത്തുന്നത്. അന്ന് പുള്ളി അഭിനയിച്ചിട്ടില്ല എവിടെയും. അത് ശരിയാകില്ല എന്ന് പറഞ്ഞു. നിങ്ങള്‍ അഭിനയിച്ചാല്‍ നന്നാവും എന്ന് ഞാന്‍ സമാധാനിപ്പിച്ചു. അന്നേരവും പുള്ളി സമ്മതിച്ചില്ല.
 
അതിനു ശേഷമാണ് പുള്ളി 'രാമലീല'യില്‍ അഭിനയിച്ചത്. അപ്പൊ ധൈര്യമായി. ഇപ്പൊ അതിനേക്കാള്‍ പ്രധാനപ്പെട്ട വേഷം ടി കെ രാജീവ് കുമാറിന്റെ 'കോളാമ്ബി' എന്ന സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അത് കൂടാതെ 'ഇരുപത്തൊന്നാം നൂറ്റാണ്ടി'ലും ഒരു വേഷം ചെയ്യുന്നുണ്ട്, ഒരു വലിയ റോള്‍ ആണ് അതും.
 
സുരേഷേട്ടന്റെ കസിന്‍ എന്റെ ഒരു സുഹൃത്ത് ആണ്, പുള്ളി പറഞ്ഞത് നിന്നെ അഭിനയിപ്പിച്ചല്ലോ അപ്പൊ നിനക്കും അഭിനയിപ്പിക്കാം എന്നാണ്. എന്റെ ആദ്യചിത്രം 'കാശ്മീര'ത്തിന്റെ നിര്‍മാതാവായിരുന്നു പുള്ളി. ഇതൊരു മധുരമുള്ള പകവീട്ടലാണെന്നു വേണമെങ്കില്‍ പറയാം. (ചിരിക്കുന്നു)
 
 
ഈ ചിത്രം സമൂഹത്തോട് എങ്ങനെയായിരിക്കും സംവദിക്കുക, ഒരു സംവിധായകന്റെ കാഴ്ചപ്പാടില്‍ അതിനെ എങ്ങനെ നോക്കി കാണുന്നു?
 
ഈ സിനിമ കാണുമ്ബോള്‍ പ്രേക്ഷകര്‍ക്ക് കൃത്യമായിട്ട് മനസ്സിലാകും. നിങ്ങളുമായിട്ട് ഏതൊക്കെയോ മോമെന്റില്‍ ചിത്രം തീര്‍ച്ചയായും റിലേറ്റ് ചെയ്യും. നമ്മള്‍ ജീവിച്ചു പോകുന്ന ഈ ചുറ്റുപാടില്‍ എപ്പോ വേണമെങ്കിലും നടക്കാന്‍ സാധ്യതയുള്ള ചില സംഭവങ്ങള്‍. ചിലപ്പോള്‍ നിങ്ങള്‍ അതിന്റെ ഭാഗമായി പോകാം, അല്ലെങ്കില്‍ ട്രാപ്പ് ചെയ്യപ്പെടാം. അതുമല്ലെങ്കില്‍ കാഴ്ചക്കാരനായിട്ടെങ്കിലും നോക്കി നില്‍ക്കേണ്ടി വരും. നിങ്ങള്‍ അതിനകത്തു പെട്ടിട്ടുണ്ടാകില്ല, പക്ഷേ നിങ്ങളുടെ സുഹൃത്ത് ചിലപ്പോള്‍ പെട്ടുപോയിട്ടുണ്ടാകും. നമ്മുടെ ചുറ്റുവട്ടത്തെ, നമുക്കൊപ്പം നില്‍ക്കുന്ന ആളുകളുടെ ഒരു കഥയാണിത്. അത് കൊണ്ട് തന്നെ ഈ കഥ പ്രേക്ഷകരെ വേദനിപ്പിക്കും, സങ്കടപ്പെടുത്തും ഒപ്പം സന്തോഷിപ്പിക്കും ചെയ്യും.
 
എങ്ങനെയാണ് ഇത്തരമൊരു കഥ കണ്ടെടുക്കുന്നത്?
 
ജീവന്‍ പച്ചക്കുതിരയില്‍ എഴുതിയ ഒരു ലേഖനത്തില്‍ നിന്നുമാണ് ഈ സിനിമയിലേക്ക് എത്തുന്നത്. ആ ലേഖനം വായിച്ചപ്പോഴാണ് ഇങ്ങനെ ഒരു മൂവിക്കു സാധ്യതയുണ്ട് എന്ന തോന്നലുണ്ടാവുന്നത്. അങ്ങനെയാണ് ജീവനുമായി സംസാരിക്കുന്നത്. ജീവനെ നേരത്തെ അറിയാമായിരുന്നു, കോഴിക്കോട് ആയതു കൊണ്ട് മാത്രമല്ല, എഴുതുന്ന ആള് കൂടി ആയിരുന്നല്ലോ. പരിചയമില്ലാത്ത ആള്‍ക്കാരുമായി വര്‍ക്ക് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടാണ്. പരിചയമുള്ള ആളുകളാകുമ്ബോള്‍ ഒരു കംഫോര്‍ട്ട് സോണ്‍ കാണുമല്ലോ. ശരിയല്ലെങ്കില്‍ ശരിയല്ല എന്നും തെറ്റാണെകില്‍ അതും ചൂണ്ടിക്കാട്ടാം. അപരിചിതത്വം ഉണ്ടാകുമ്ബോള്‍, രണ്ടാമന്‍ എങ്ങനെയാണ് പെരുമാറുകയെന്ന് നമുക്കറിയില്ല. ഈ സിനിമയ്ക്ക് വേണ്ടി ഒത്തിരി സമയം എടുത്തിട്ടുണ്ട് . 2015 ലാണ് ഐഡിയ കിട്ടുന്നത്, ചിത്രത്തിന്റെ പേരൊക്കെ പിന്നീട് വന്നതാണ്. ഒരുപാടു തവണ സ്ക്രിപ്റ്റ് മാറ്റിയെഴുതിയിട്ടുണ്ട്. ഇത്രയും ചെയ്തിട്ടും വീണ്ടും മാറ്റിയെഴുതണം എന്ന് തോന്നിയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.
 
 
മുന്‍ ചിത്രങ്ങളേക്കാള്‍ കുറച്ചു കൂടി കച്ചവടചേരുവകള്‍ ഉള്ള ചിത്രമാണല്ലോ 'ഒരു കുപ്രസിദ്ധ പയ്യന്‍'?
 
2008 ല്‍ 'തലപ്പാവ്' ചെയ്ത സമയത്ത് ഒരു സിനിമയുടെ ഫ്ലാഷ് ബാക്ക് ഒറ്റയടിക്ക് നോണ്‍ ലീനിയര്‍ ആയി പറഞ്ഞു വന്ന ഒരു സിനിമ ഉണ്ടായിട്ടില്ല. പിന്നെയും രണ്ടു മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അങ്ങനെയുള്ള സിനിമകള്‍ മലയാള സിനിമയില്‍ വരുന്നത്. 2008 ല്‍ ആ സിനിമ ചെയ്തപ്പോള്‍ ഒരുപാടു പേര് ഇതെന്താ ഇങ്ങനെ എന്ന് ചോദിച്ചു. പലര്‍ക്കും അന്നത് മനസിലായില്ല.
 
ബാബു ആണ് അതിന്റെ തിരക്കഥയെഴുതിയത്. നാട്ടുകാര്‍ക്ക് മുഴുവന്‍ അറിയാവുന്ന ഒരു കഥ, അതിനകത്തു പിന്നെ ക്രാഫ്റ്റില്‍ മാത്രമേ എന്തെങ്കിലും ചെയ്യാനുള്ളൂ. ആ ക്രാഫ്റ്റ് എത്രയും പെര്‍ഫെക്റ്റ് ആക്കുക എന്നു മാത്രമായിരുന്നു അന്ന് നമ്മള്‍ ആഗ്രഹിച്ചത്. സിനിമ പുറത്തു വന്നപ്പോള്‍, സിനിമ എന്നുള്ള രീതിയില്‍ അത് ഗംഭീരമായി. ആ സിനിമക്ക് എനിക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടി, ലാലിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടി. പല ടെക്‌നിഷ്യന്‍മാര്‍ക്കും സ്റ്റേറ്റ് അവാര്‍ഡും നാഷണല്‍ അവാര്‍ഡും കിട്ടി. പക്ഷെ തീയേറ്ററില്‍ അങ്ങനെ ഒരു വിജയം ഉണ്ടായില്ല. ഓഡിയന്‍സ് അന്നതിന് പാകമായിരുന്നില്ല.
 
അങ്ങനെ തന്നെയേ ഞാന്‍ പറയൂ. കാരണം അവര്‍ക്കിത് പുതിയ സംഭവമാണ്. ആദ്യം കാണിച്ചത് അവസാനം കാണിക്കുന്നു, അവസാനം കാണിച്ചത് ആദ്യം കാണിക്കുന്നു, വീണ്ടും ഇടയ്ക്കുള്ള സംഭവങ്ങള്‍ കാണിക്കുന്നു. അവര്‍ക്കു പരിചയമില്ലാത്ത ഒരു ട്രീറ്റ്മെന്റ്. ആ ട്രീറ്റ്മെന്റ് പക്ഷെ പാശ്ചാത്യ രാജ്യങ്ങളിലൊക്കെ ധാരാളം അപ്ലൈ ചെയ്തതാണ്, ഇവിടെയുള്ള ആളുകള്‍ക്ക് പുതിയതായിരുന്നു എന്നു മാത്രം. പക്ഷെ ഇന്നും റോഡിലേക്കിറങ്ങുമ്ബോഴോ അല്ലാത്തപ്പോഴോ എവിടെ വച്ച്‌ കണ്ടാലും 'തലപ്പാവി'നെക്കുറിച്ചു സംസാരിക്കുന്ന ഒരാളെയെങ്കിലും ഞാന്‍ കാണാറുണ്ട്.
 
 
'ഒഴിമുറി' എടുത്തപ്പോള്‍ ജനങ്ങള്‍ കുറച്ചുകൂടി അതിലേക്കു പാകപ്പെട്ടു. 'ഒഴിമുറി' കൂടുതല്‍ ആള്‍ക്കാര്‍ കാണുകയും ചെയ്തു. ഇപ്പോഴും പലരും അത് കണ്ട് അതിനെക്കുറിച്ചു സംസാരിക്കുന്നു. വേറൊരു തരത്തിലുള്ള രീതികളും ട്രീറ്റ്മെന്റുമാണ് നമ്മള്‍ അപ്ലെ ചെയ്തത്. പത്തു വര്‍ഷം കൊണ്ട് പ്രേക്ഷകന്‍ നമ്മളെക്കാള്‍ മുകളിലേക്ക് പോയിട്ടുണ്ട്.
പിന്നെ സിനിമയിലെ പാട്ടുകള്‍ പോലുള്ള ചേരുവകളെ കുറിച്ച്‌ പറയുകയാണെങ്കില്‍, പാട്ട് ഒരു മെറ്റഫെര്‍ ആണ്. അതൊരു യാത്രയാണ്, ഒരു ട്രാന്‍സ്ഫോര്‍മേഷന്‍ ആണ്.
 
നമ്മള്‍ ചിലപ്പോ ഒരു സിനിമയില്‍ കഥ പറയുന്നത് ഒരാളുടെ ജീവിതത്തിലെ അഞ്ചു വയസ്സ് മുതല്‍ അമ്ബത് വയസ്സ് വരെ പറയുന്നുണ്ടാവും. ഇത് രണ്ടു മണിക്കൂറിനുള്ളില്‍ പറഞ്ഞു തീര്‍ക്കാന്‍ പറ്റില്ല. എഴുത്തില്‍ നമുക്കതു പറ്റും. 'പത്തു വയസിലാണ് ഗോവിന്ദന്‍ നാട് വിട്ടത്. പാലത്തിനടിയിലൂടെ പമ്ബയാര്‍ പലവട്ടം ഒഴുകി', എന്ന് സാഹിത്യത്തില്‍ എഴുതിവയ്ക്കുമ്ബോള്‍ 50 വര്‍ഷക്കാലം ഒറ്റവരിയില്‍ ഒതുക്കാന്‍ കഴിഞ്ഞു. അത്തരം സാധ്യതകള്‍ സിനിമയിലും കൊണ്ടു വരാമെന്ന് കാണിച്ചു തന്നത് പോള്‍ കോക്സ് എന്ന സംവിധായകനാണ്. അദ്ദേഹത്തിന്റെ 'ഇന്നസെന്‍സ്' എന്ന ചിത്രത്തില്‍ സ്കൂള്‍ കുട്ടികളായ പ്രണയിതാക്കള്‍ പല സമയങ്ങളിലായി, പല പ്രായത്തില്‍ ഒരു കലുങ്കിനു മുകളിലൂടെ സൈക്കിള്‍ ചവിട്ടി പോകുകയാണ്. പിന്നെ കാണിക്കുന്നത്, അറുപതുകളോട് അടുത്ത​ അവരുടെ വാര്‍ധക്യകാലത്ത് അവര്‍ റെയില്‍വേ സ്റ്റേഷനിലിരിക്കുന്നതാണ്. സിനിമയില്‍ വിഷ്വല്‍ കൊണ്ടും കാലം കടന്നുപോകുന്നത് കൊണ്ടു വരുന്ന കാഴ്ചയായിരുന്നു അത്. ഇത് നമുക്കും കൊണ്ടു വരാന്‍ പറ്റും.
 
ഓരോ സിനിമയ്ക്കും ഓരോ തരത്തിലുള്ള ക്രാഫ്റ്റ് ആണ്. ഒരു പാട്ട് സിനിമയില്‍ ഉപയോഗിക്കപ്പെടുന്നത്, ഒരു ഫൈറ്റ് സീന്‍ ഉപയോഗിക്കപ്പെടുന്നത് ഒക്കെ ആ ക്രാഫ്റ്റിന്റെ ഭാഗമാണ്. ഇതൊക്കെയാണല്ലോ നമ്മള്‍ പറയുന്ന ചേരുവകള്‍. ജീവിതത്തിലും അതൊക്കെയുണ്ട്. പാട്ടുകള്‍ ജീവിതത്തിന്റെ ബാക്ക്ഗ്രൗണ്ടായി എപ്പോഴുമുണ്ട്. വിവാഹം, റിസപ്ഷന്‍, നമ്മുടെ സങ്കടങ്ങള്‍, സന്തോഷങ്ങള്‍ ഇതൊക്കെ പാട്ടുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട് പലപ്പോഴും.
 
 
സിനിമയ്ക്ക് അകത്ത് ഉള്‍പ്പോരുകള്‍ നടക്കുന്നു, പലരും ശത്രുക്കളാവുന്നു. മലയാള സിനിമയില്‍ മാത്രമല്ല, മറ്റു ഇന്‍ഡസ്ട്രികളിലും മീടൂ പോലുള്ള ആരോപണങ്ങള്‍. ഇതിനെയെല്ലാം എങ്ങനെ നോക്കി കാണുന്നു?
 
നമുക്ക് ഇഷ്ടമില്ലാതെ ഒരാളെപ്പോലും നമ്മളിലേക്ക് അടുപ്പിക്കരുത് എന്നാണ് ഞാന്‍ പറയുക. ചില ആളുകളുടെ ഉദ്ദേശം കാണുമ്ബോഴേ എന്താണ് അവരുടെ ശ്രമമെന്ന് നമുക്ക് മനസ്സിലാകും. നമുക്കു ചുറ്റുമുള്ള മുഴുവന്‍ മനുഷ്യന്മാരെയും തിരുത്താന്‍ നമുക്കു കഴിയില്ല. അവഗണിക്കേണ്ടതിനെ മുഴുവനായിട്ടു തന്നെ അവഗണിക്കുക.
 
ഓരോ പ്രശ്നങ്ങള്‍ക്കും പല ഘട്ടങ്ങളുണ്ട്; എവിടെ, എപ്പോള്‍ എങ്ങനെയാണ് തുടങ്ങിയത്, നിലവില്‍ എന്താണ് അവസ്ഥ അങ്ങനെ പലഘട്ടങ്ങള്‍. പലരും ചോദിക്കും, അന്ന് എന്തു കൊണ്ട് നീ ഇതു പറഞ്ഞില്ല എന്നൊക്കെ. ഓരോ ഘട്ടത്തിലും ചെയ്യേണ്ടത് ചെയ്യുക.
ഒരു മനുഷ്യനെന്ന രീതിയില്‍ നമ്മുടെ ശരീരത്തിലേക്ക് അനുവാദമില്ലാതെ മറ്റൊരാള്‍ സ്പര്‍ശിക്കുമ്ബോള്‍ ആ നിമിഷം തന്നെ അരുത് എന്ന് പറയാന്‍ ധൈര്യം കാണിക്കണം. അതു പോലെ ചിലതൊക്കെ വേണ്ട എന്നു പറയാനുള്ള മനസ്സും ഉണ്ടാവണം.
 
ഏതൊരു പ്രവൃത്തി നിങ്ങള്‍ ചെയ്യുമ്ബോഴും മറ്റുള്ളവര്‍ക്ക് ഉപദ്രവം ആകാതിരിക്കാന്‍, മറ്റുള്ളവരെ നശിപ്പിക്കുന്ന രീതിയിലുള്ളതാവാതിരിക്കാന്‍​ ശ്രദ്ധിക്കുക എന്നതാണ് പ്രധാനം. എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. എന്റെ അച്ഛന്‍ എന്നെ ഒരിക്കല്‍ മാത്രമേ തല്ലിയിട്ടുള്ളൂ. അത് ഒരു പൂ പറിച്ചതിനാണ്. സത്യത്തില്‍ പൂ പറിച്ചതല്ല അച്ഛനെ ചൊടിപ്പിച്ചത്, പൂ പറിച്ചപ്പോള്‍ ഒപ്പം ആ ചെടി കൂടെ പിഴുതെടുത്തതാണ്. അന്നെന്നോട് അച്ഛന്‍ പറഞ്ഞ ഒരു വാചകമുണ്ട്, ആ ചെടിയ്ക്കും ജീവിക്കാനുള്ള അവകാശമുണ്ട്. അത് നീയായിട്ടു ഇല്ലാതാക്കരുത്. അതു വെച്ചാണ് ഞാന്‍ എല്ലാ കാര്യവും ചെയ്യുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.