You are Here : Home / വെളളിത്തിര

സൂപ്പർസ്റ്റാറുകൾ ഒരുമിച്ചു പാര വെച്ചു

Text Size  

Story Dated: Sunday, April 08, 2018 02:38 hrs UTC

ത്യം തുറന്ന് പറയുന്നതാണ് തനിക്ക് ശത്രുക്കളുടെ എണ്ണം കൂടാന്‍ കാരണമെന്ന് സംവിധായകനു ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്ബി. മാതൃഭൂമി ന്യൂസിലെ ചോദ്യം ഉത്തരം പരിപാടിയില്‍ അതിഥിയായി വന്നതായിരുന്നു ജെ.സി.ഡാനിയല്‍ പുരസ്‌കാര ജേതാവായ ശ്രീകുമാരന്‍ തമ്ബി. താരാധിപത്യം മലയാള സിനിമയെ തകര്‍ത്തുവെന്നും മമ്മൂട്ടിയും മോഹന്‍ലാലും തന്നെക്കൊണ്ട് പാട്ടെഴുതിക്കേണ്ട എന്ന് പറഞ്ഞുവെന്നും ശ്രീകുമാരന്‍ തമ്ബി പറഞ്ഞു.

ശ്രീകുമാരന്‍ തമ്ബിയുടെ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍

സത്യം പറയാന്‍ എനിക്ക് മടിയില്ല. സിനിമയില്‍ താരാധിപത്യം ഉണ്ടായപ്പോള്‍ ഞാന്‍ സിനിമ വിട്ട് സീരിയല്‍ രംഗത്തേക്ക് വന്നു. മലയാള സിനിമയെ തകര്‍ത്ത് തരിപ്പണമാക്കിയത് താരാധിപത്യമാണ്. പ്രേം നസീറിന്റെ കാലത്ത് അദ്ദേഹം തന്റെ ക്യാമറാമാന്‍ ആ വ്യക്തിയാകണം എന്നൊന്നും ആവശ്യപ്പെട്ടിട്ടില്ല. എന്നാല്‍ താരാധിപത്യം ശക്തമായപ്പോള്‍ പലനടന്‍മാരും സിനിമയെ പൂര്‍ണമായി നിയന്ത്രിക്കാന്‍ തുടങ്ങി. ഇവിടുത്തെ സൂപ്പര്‍താരങ്ങള്‍ക്കും മെഗാസ്റ്റാറുകള്‍ക്കും നല്ല പങ്കുണ്ട്. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കൈവശം സിനിമ എത്തിയതിനുശേഷം ഞാന്‍ അവരുടെ ശത്രുവായി. എന്നെക്കൊണ്ട് പാട്ടെഴുതിക്കേണ്ടെന്ന് അവര്‍ തന്നെ പറഞ്ഞു. പല സംവിധായകരും അവരെ ഭയന്ന് എന്നെ വിളിച്ചില്ല. മോഹന്‍ലാല്‍ സെക്കന്റ് ഹീറോ ആയി വന്ന എനിക്ക് ഒരു ദിവസം എന്ന സിനിമയും നായകനായ യുവജനോത്സവവും സംവിധാനം ചെയ്തത് ഞാനാണ്. മോഹന്‍ലാലിനെ നായകപദവിയിലേക്ക് ഉയര്‍ത്താന്‍ ഒരുപാട് സഹായിച്ച സിനിമയാണിത്. മോഹന്‍ലാല്‍ ഈയിടെ ഒരു വേദിയില്‍ ആയിരക്കണക്കിന് ആളുകളുടെ മുന്‍പില്‍ വച്ച്‌ എന്നോട് കടപ്പാട് പറഞ്ഞു. പക്ഷേ യുവജനോത്സവത്തിന് ശേഷം എനിക്ക് ഒരു കോള്‍ ഷീറ്റ് അദ്ദേഹം തന്നില്ല. യുവജനോത്സവം അന്നത്തെ കാലത്ത് സൂപ്പര്‍ഹിറ്റായിരുന്നു. മോഹന്‍ലാല്‍ എന്നെ മനപൂര്‍വം നിരാകരിച്ചു.

മമ്മൂട്ടിയെ നായക സ്ഥാനത്തേക്കുയര്‍ന്നത് എന്റെ സിനിമയിലാണ്. മുന്നേറ്റത്തില്‍. ഐ.വി ശശി മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ തൃഷ്ണയാണ് മമ്മൂട്ടിക്ക് ബ്രേക്ക് നല്‍കിയതെന്ന് പറയുന്നത് കേട്ടു. അതല്ല സത്യം. മുന്നേറ്റത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുമ്ബോള്‍ ഐ.വി ശശി എന്നെ വിളിച്ചു ചോദിച്ചു. ആ പയ്യന്‍ കൊള്ളാമോ എന്ന്. ഞാന്‍ പറഞ്ഞു ധൈര്യമായി കാസ്റ്റ് ചെയ്‌തോളാന്‍. പിന്നീട് മമ്മൂട്ടിയെ നായകനാക്കി വിളിച്ചു വിളി കേട്ടു എന്ന സിനിമ എടുത്തു. തോപ്പില്‍ ഭാസിയായിരുന്നു സ്‌ക്രിപ്റ്റ്. അഭിനയിക്കാന്‍ എത്തിയപ്പോള്‍ മമ്മൂട്ടി ചോദിച്ചു 'ആരാ ക്യാമറാമാന്‍'. ഞാന്‍ പറഞ്ഞു മുന്നേറ്റത്തിലെ ധനഞ്ജയന്‍ ആണെന്ന്. അപ്പോള്‍ മമ്മൂട്ടി പറഞ്ഞു 'ധനഞ്ജയന്‍ വേണ്ട, അജയ് വിന്‍സന്റിനെയോ ബാലുമഹീന്ദ്രയേയോ മതി. ചെറിയ ആളുകള്‍ വേണ്ട'. ഞാന്‍ അങ്ങനെ നേരത്തേ വിചാരിച്ചെങ്കില്‍ മമ്മൂട്ടി നായകനാവില്ല. മമ്മൂട്ടി പിന്നീട് ആജ്ഞാപിക്കാന്‍ തുടങ്ങി- ശ്രീകുമാരന്‍ തമ്ബി പറഞ്ഞു.

കുട്ടിക്കാലം മുതല്‍ കവിത എഴുതുന്ന വ്യക്തിയാണ് ഞാന്‍. പത്തിലധികം കവിതാ സമാഹാരങ്ങള്‍ ഇറക്കിയിട്ടുണ്ട് എന്നാല്‍ എന്റെ ഒരു കവിത പോലും ടെക്‌സ്റ്റ് ബുക്കുകളില്‍ അച്ചടിച്ചു വന്നിട്ടില്ല. മഹാകവി അക്കിത്തം പോലും പുകഴ്ത്തിയ കവിതകളുണ്ട്. ഇന്ന് ഗദ്യത്തില്‍ എഴുതുന്ന ആളുകളുടെ കവിത ബി.എക്കാര്‍ക്കും എം.എക്കാര്‍ക്കും പഠിക്കാനുണ്ട്.

ഒരിക്കല്‍ ഒരു പുരോഗമനവാദിയായ ഒരാള്‍ കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി വന്നു. കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരത്തിനുള്ള അവസാന പട്ടികയില്‍ എന്റെ കവിത വന്നു. ഒരിക്കല്‍ ഞാന്‍ അദ്ദേഹത്തിനെ നേരിട്ടു കണ്ടപ്പോള്‍ എന്റെ പുസ്തകം അവസാന പട്ടികയില്‍ ഉണ്ടെന്ന് പറഞ്ഞു. അദ്ദേഹം പറഞ്ഞു 'അങ്ങനെ സിനിമയിലും സാഹിത്യത്തിലും സുഖിക്കേണ്ട. സിനിമയില്‍ ഒരുപാട് പുരസ്‌കാരം കിട്ടിയില്ലേ. അതുമതി'. ഞാന്‍ ഒന്നിലധികം രംഗങ്ങളില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമ്ബോള്‍ പലര്‍ക്കും ശത്രുത തോന്നും. അതില്‍ വിജയിക്കുക കൂടി ചെയ്തപ്പോള്‍. 270 സിനിമയ്ക്ക് ഞാന്‍ പാട്ടെഴുതി. 85 സിനിമകള്‍ക്ക് തിരക്കഥ എഴുതി. 30 സിനിമ സംവിധാനം ചെയ്തു. 20 സിനിമ നിര്‍മിച്ചു. ജീവിതത്തില്‍ ഞാന്‍ ഒരുപാട് ശത്രുക്കളെ നേരിടേണ്ടി വന്നു- ശ്രീകുമാരന്‍ തമ്ബി കൂട്ടിച്ചേര്‍ത്തു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.