You are Here : Home / എഴുത്തുപുര

നമുക്ക് ചുറ്റും നിറയെ കഥകള്‍

Text Size  

Story Dated: Friday, October 06, 2017 11:53 hrs UTC

നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍

 

ജീവിതത്തിനു ദോഷകരമായിട്ടുള്ളത് എല്ലാം കഥകള്‍ക്ക് നല്ലതാണെന്നു കഥാക്രുത്തുക്കള്‍ പറയാറുണ്ടു. ശരിയാണുനമുക്ക് ചുറ്റും എന്തെല്ലാം അനിഷ്ട സംഭവങ്ങള്‍, ദുഃഖപൂര്‍ണ്ണമായ ജീവിത രംഗങ്ങള്‍ അരങ്ങേറുന്നു. ഒരു നിമിഷം നമ്മളില്‍ ചിലര്‍ അതുനോക്കി ഒന്നു നെടുവീര്‍പ്പിട്ടുനമ്മുടെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. എന്നാല്‍ എഴുത്തുകാരനു അതുവെറുതെനോക്കി കണ്ടുമറക്കാന്‍ കഴിയില്ല. അദേഹം അവര്‍ക്കൊപ്പംദുഃഖിക്കുന്നു, അവരുടെ വേദനകള്‍പങ്കിടുന്നു. അവര്‍ക്ക് ആശ്വാസം കൊടുക്കുന്നു. അതെക്ലാം കലാസ്രുഷ്ടികളാക്കുന്നു.നമ്മള്‍ക്ക് ആകഥകളുംകഥാപാത്രങ്ങളും നേരിയതോതില്‍ പരിചയമുള്ളവരെങ്കിലും അതുവായിക്കുന്നനമ്മള്‍ അതിശയിച്ചുപോകുന്നു.നമുക്ക് ചുറ്റും നിറയെ കഥകള്‍ എന്നുപറഞ്ഞുപോകുന്നു. "മനസ്സില്‍സൂക്ഷിച്ച കഥകള്‍'' എന്ന പേരില്‍ പ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ ശ്രീ ബാബുപാറക്കല്‍ പ്രസിദ്ധീകരിച്ച പതിനെട്ടുകഥകള്‍ അടങ്ങുന്ന കഥാസമാഹാരം വായിച്ചപ്പോള്‍ വായനകാരന്‍ എന്ന നിലക്ക് എന്റെ മനസ്സിലേക്കും ഒത്തിരി സംഭവങ്ങളുടെ ഒരു ചിത്രം നിവര്‍ന്നുവന്നു.

 

 

 

 

ശ്രീ പാറക്കലിനെ പ്രവാസി എഴുത്തുകാരന്‍ എന്ന തെറ്റായ വിശേഷണത്തിനുവിധേയനാക്കുന്നില്ല.മലയാളത്തില്‍ എഴുതുന്നത്‌കൊണ്ട് മലയാളി എഴുത്തുകാരന്‍ എന്നുവിളിക്കുന്നതാണുശരി. അദ്ദേഹം അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ വ്യക്തിയാണു. അതേസമയം സ്വന്തം നാടുമായ്ബന്ധമുള്ള ആളാണു. തന്മൂലം ഒരു പ്രവാസിയുടെ കാഴ്ചപ്പാടുകളും, സ്വന്തം നാടുമായ്ബന്ധം പുലര്‍ത്തുന്നത്‌കൊണ്ട് അവിടെ നടക്കുന്ന സംഭവങ്ങളും ഉള്‍കൊള്ളുന്നതിലൂടെ രണ്ടുദേശത്തിലുമുള്ള ജീവിതങ്ങള്‍ നല്‍കിയ അനുഭവങ്ങളുടെ വിവരണമാണുകഥകളില്‍.നേരത്തെ സൂചിപ്പിച്ചപോലെ നമുക്ക്പരിചയമുള്ള കഥാപാത്രങ്ങള്‍ അല്ലെങ്കില്‍ നമ്മള്‍ കണ്ടിട്ടുണ്ടെങ്കിലും ശ്രദ്ധിക്കാതെപോയവര്‍. അവരുടെ ഉള്ളില്‍നിറഞ്ഞ് കവിയുന്നവേദനകളുടെ, മോഹങ്ങളുടെ, മോഹഭംഗങ്ങളുടെ വിവരണം കഥാക്രുത്ത് നല്‍കുമ്പോള്‍ ആ കഥാപാത്രം അങ്ങനെയൊക്കെ ഉള്ളില്‍ ഒതുക്കി നടന്നിരുന്നു എന്നു നമ്മള്‍ അതിശയത്തോടെ മനസ്സിലാക്കുന്നു. ഒരു ചരിത്രകാരനും എഴുത്തുകാരനും തമ്മിലുള്ള വ്യത്യാസം എഴുത്തുകാരനു ഒരു സംഭവത്തെക്കുറിച്ച് ധാരാളം പറയാനുണ്ടെന്നാണു.

 

 

 

 

 

 

കാരണം അയാള്‍ മനുഷ്യമനസ്സില്‍ ഓളം തല്ലുന്ന വികാരങ്ങളുടെ, അതില്‍നടക്കുന്ന സംഘര്‍ഷങ്ങളുടെ, ജീവിതത്തിലെ വൈവിധ്യമാര്‍ന്ന ഭാവങ്ങളുടെ ഒക്കെ വിവരണങ്ങള്‍നല്‍കുന്നു. കൂടാതെമനുഷ്യന്റെ അധാര്‍മ്മികതയുടെ ക്രൂരതയുടെ മുഖങ്ങളും പുറത്തുകൊണ്ടുവരുന്നു.ശ്രീപാറക്കലും കഥകള്‍ കണ്ടെത്തിയത് അദ്ദേഹത്തിന്റെ ചുറ്റുപാടില്‍നിന്നാണു. എന്നാല്‍ അതു ഒരു ചരിത്രം പോലെരേഖപ്പെടുത്തുകയല്ല മറിച്ച് നിരവധി കഥാപാത്രങ്ങളിലൂടെ ജീവിതത്തിന്റെ സത്യസന്ധമായമുഖം പ്രദര്‍ശിപ്പിക്കയാണു ചെയ്യുന്നത്. അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുത്തുകാര്‍ എഴുതണമെന്നു നിര്‍ബന്ധം പിടിക്കുന്ന ഏതോകൊടികെട്ടിയവന്‍ പറഞ്ഞതിന്റെ വാലില്‍തൂങ്ങിക്രുത്രിമമായി ഒരു കഥ സങ്കല്‍പ്പിച്ച് അതിനെനാട്ടില്‍ ഇപ്പോള്‍വരുന്ന കഥകളുടെ മൂശയില്‍ ഇട്ടുപുറത്തെടുക്കുന്ന കഥകളല്ല ബാബുപാറക്കല്‍ എഴുതുന്നത്. ജീവിക്കുന്ന ചുറ്റുപാടുകളെ സുസൂക്ഷ്മം വീക്ഷണം ചെയ്ത്‌ലഭിക്കുന്ന അറിവുകളെ കലാപരമായി ആവിഷ്ക്കരിക്കുകയാണു.പ്രവാസിക്ക് ഒരു സ്വദേശമുണ്ട്. അവന്റെ മനസ്സ് അവിടേക്കും ഇടക്കൊക്കെപറക്കും. അതുകൊണ്ട് കഥകള്‍ അവിടെനിന്നും വരും.അമേരിക്കയില്‍ ജീവിക്കുന്നത്‌കൊണ്ട് അമേരിക്കന്‍ പശ്ചാത്തലത്തില്‍മാത്രമെ എഴുതാവൂ എന്നു ഇവിടെ പലരും മുറുമുറുക്കുന്നത് കേള്‍ക്കാം.അതിന്റെ ശരിതെറ്റുകള്‍ ഇവിടെ അന്വേഷിക്കുന്നില്ല.

 

 

 

 

 

 

 

എന്നാല്‍ എഴുത്തുകാര്‍ അത്തരം പ്രവണതകള്‍ക്ക് അടിമയാകരുതെന്ന അഭിപ്രായം രേഖപ്പെടുത്തുന്നു. ബാബുപാറക്കലിന്റെ രചനകളില്‍ അമേരിക്കയിലെ സമൂഹത്തില്‍നിന്നും, കേരളത്തിലെ സമൂഹത്തില്‍നിന്നു, ഈ രണ്ടുസമൂഹങ്ങളിലും ജീവിക്കുന്നവരുടെ സമൂഹത്തില്‍നിന്നുമുള്ള കഥകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. വായനകാരന്റെ മുന്‍ധാരണകളെതകിടം മറിക്കുന്ന രചനാകൗശലം ഇദ്ദേഹം ഉപയോഗിക്കുന്നത് ചില കഥകളില്‍ കാണാം. തെരുവില്‍ ജീവിക്കുന്ന ഒരാളെക്കുറിച്ച് ഒരു സാധാരണമനുഷ്യന്‍ സങ്കല്‍പ്പിക്കുന്നതിലുപരി അദ്ദേഹം ഒരു മനുഷ്യനാണു, അദ്ദേഹത്തിനും ഒരു കുടുംബമുണ്ടായിരുന്നു, സ്‌നേഹിക്കപ്പെട്ടിരുന്നു, ജീവിതം ആസ്വദിച്ചിിരുന്നുവെന്നൊക്കെ ശ്രീ പാറക്കല്‍ പരിചയപ്പെടുത്തുമ്പോള്‍ നമ്മള്‍ ഒരു നിമിഷം വികാരഭരിതരാകുന്നു. അസ്ഥിരമായ ജീവിതത്തിന്റെ നേര്‍ക്ക്‌നോക്കാന്‍ നാം ഭയക്കുന്നു. ജീവിതത്തിലെ ഓരോ സംഭവങ്ങളും അതിനു യോജിച്ച കഥാപാത്രങ്ങളിലൂടെ ആവിഷ്ക്കരിക്കുമ്പോള്‍ അത്തരം കഥകള്‍ക്ക് ശക്തിവര്‍ദ്ധിക്കുന്നു എന്നുനല്ല ബോദ്ധ്യമുണ്ട് ശ്രീ പാറക്കലിന്. ഇസ്രായേല്‍, ഈജിപ്റ്റ്, ഗ്രീസ്, ഇന്ത്യതുടങ്ങിയ രാജ്യങ്ങളിലെപുരാണകഥകള്‍ ശ്രദ്ധിച്ചാല്‍ അവയില്‍ കൂടുതലായും ധര്‍മ്മോപദേശപരമായ കഥകള്‍ ഉള്‍കൊണ്ടിരുന്നു എന്നു കാണാം.

 

 

 

 

 

അതെഴുതിയവര്‍ ഉദ്ദേശിച്ചത് ആ കഥകളിലൂടെ വായനക്കാര്‍ക്ക് ഒരു ആദര്‍ശം നല്‍കുക എന്നതായിരുന്നു. നന്മയുടെ വിജയം ഉദ്‌ഘോഷിക്കുകയും തിന്മയുടെ പരാജയം വ്യക്തമാക്കുകയും ചെയ്യുന്ന പ്രമേയങ്ങള്‍ അവര്‍ കൈകര്യം ചെയ്തു.ചരിത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഹെരൊഡോട്ടസ് ചരിത്രം എഴുതുന്നതിനിടയിലും കെട്ടുകഥകള്‍ ചേര്‍ത്തിരുന്നു. അതില്‍ പ്രേമമുണ്ടായിരുന്നു, സാഹസിക സംഭവങ്ങള്‍ ഉണ്ടായിരുന്നു. അവിശ്വസനീയമായ സംഭവങ്ങള്‍ ഉണ്ടായിരുന്നു. വായനക്കാരുടെ ശ്രദ്ധകിട്ടണമെന്ന ആഗ്രഹത്തോടെ എഴുത്തുകാരെല്ലാം അവരുടെ രചനയില്‍ പല തന്ത്രങ്ങളും പരീക്ഷിച്ചു. നമുക്ക്പരിചയമുള്ള ഒരു സംഭവം പറയുമ്പോഴും നമ്മള്‍ ചിന്തിക്കാത്ത, കാണാത്ത അല്ലെങ്കില്‍ അതിന്റെപരിണാമം എങ്ങനെയാകുമെന്ന അറിയാത്ത കാര്യങ്ങള്‍ പാറക്കലിന്റെ കഥകളിലും സൂക്ഷ്മതയോടെ അവതരിപ്പിച്ചിരിപ്പിക്കുന്നു.തന്റെ കലാവാസനയെ നിരന്തരം ചിന്തയിലിട്ട് പാകപ്പെടുത്തിയെടുക്കുന്നതിനാലാണ് അതിനു അദ്ദേഹത്തിനു കഴിയുന്നത്.അപ്പോള്‍ വായനക്കാരന്‍ ആലോചിക്കുന്നു.

 

 

 

 

 

കഥകള്‍ സാധാരണ സംഭവങ്ങളായി ചിത്രീകരിക്കുന്നതൊ അതോസാധാരണ സംഭവങ്ങള്‍ കഥകളാകുന്നതോ എന്നു. അങ്ങനെവായനകാരനു തോന്നിയാല്‍ കഥാക്രുത്തുതന്റെ രചനാതന്ത്രങ്ങളില്‍ വിജയിക്കുകയാണെന്നു അനുമാനിക്കാം. അതേസമയം ചിലസാധാരണസംഭവങ്ങളെ പ്രതിമാനങ്ങള്‍കൊണ്ട്ഹ്രുദയ സ്പര്‍ശിയാക്കാന്‍ അദ്ദേഹത്തിനു കഴിയുന്നത് കാണാം. വാതില്‍പ്പടിയിലെ കാക്ക എന്ന കഥ പിത്രുസ്‌നേഹത്തിന്റെ ആര്‍ദ്രതയില്‍ മുഴുകിനില്‍ക്കുന്നു.വാര്‍ദ്ധക്യത്തിലെത്തി നില്‍ക്കുന്നമാതാപിതാക്കള്‍ മക്കളുടെ സാമീപ്യം ആഗ്രഹിക്കുമ്പോള്‍മക്കള്‍ക്ക് അതുനിര്‍വ്വഹിക്കാന്‍ കഴിയാതെപോകുന്നു. ശ്രീപാറക്കലിന്റെ കഥകളില്‍ ഈ വിഷയംപല തലത്തില്‍ ആവിഷ്ക്കരിക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ അതിഭാവുകത്വമില്ലാത്തവിവരണങ്ങള്‍വായനക്കാരില്‍ ഒരു വിശ്വസ്ഥത ജനിപ്പിക്കുന്നു. കഥ പറയാന്‍കൊച്ചു വാചകങ്ങള്‍ ഉപയോഗിക്കുക എന്ന അദ്ദേഹത്തിന്റെ രീതിപ്രശംസനീയമാണ്. മകനെകാണാന്‍ കൊതിയോടെ കാത്തിരിക്കുന്ന ഒരു അച്ഛന്റെ മനോവികാരങ്ങള്‍ വാതില്‍പ്പടിയിലെ കാക്ക എന്ന കഥയില്‍ വിവരിക്കുന്നത് വായിക്കുമ്പോള്‍ സ്‌നേഹസമ്പന്നനായ ഒരു അച്ഛന്റെ രൂപം നമ്മുടെ മനസ്സില്‍തെളിയുന്നു.

 

 

 

 

 

 

ഓരോ തവണയും അഛനെ കാണാനുള്ള അവസരം മകന്‍ നീട്ടിവയ്ക്കുമ്പോള്‍ ആ അച്ഛന്റെ മനസ്സില്‍ മകന്റെ ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ചിന്തയാണു. "ഇതിപ്പൊ എത്രവട്ടമായി എന്ന വേലക്കാരിയുടെ പരിഭവം കലര്‍ന്ന ചോദ്യത്തിനു''അല്ല സുമതീ, അവന്റെ സാഹചര്യം അങ്ങനെയായിട്ടല്ലേ'' എന്നാണു ആ അച്ഛന്‍ മറുപടിപറയുന്നത്. മകന്റെ കുട്ടിക്കാലത്തെ പടം എപ്പോഴും നോക്കിയിരിക്കുന്ന, അവനെ കുറിച്ചുള്ള ഓര്‍മ്മകളില്‍ മുഴുകി കഴിയുന്നുച എന്നാല്‍ മകനോട് അല്‍പ്പം പോലും നീരസം തോന്നാത്ത ആ അച്ഛന്‍ തനിക്കായിവേലക്കാരിയുണ്ടാക്കിയ ഭക്ഷണം കഴിക്കാതെദൂരത്തേക്ക് നോക്കിയിരുന്നുവെന്നു കഥാക്രുത്ത്പറയുന്നു.പിന്നെഭക്ഷണം തണുക്കയാണ്. ഇനി ആ ഭക്ഷണം അദ്ദേഹത്തിനുവേണ്ട. അതു കാക്കകള്‍ക്കുള്ളതാണു. ഒരു കാക്ക വന്നു, പിന്നാലെ കാക്കകള്‍ വന്നു.പിതാക്കള്‍ക്ക് മക്കള്‍ ബലിച്ചോറു നല്‍കാറുണ്ടു. അവധികള്‍നീട്ടിവരാന്‍ മടിക്കുന്നമകനുവേണ്ടി ആ അച്ഛന്‍ കാക്കകള്‍ക്ക് ബലിചോറുപോലെതന്റെ പ്രാതല്‍ നല്‍കി. ശാന്തമായി അദ്ദേഹം ഈ ഭൂമിവിട്ടുപോകുന്നു.അയാള്‍ മരിച്ചുവെന്ന് കഥാക്രുത്ത് പറയുന്നില്ല.

 

 

 

 

 

 

 

ശ്രാദ്ധമൂട്ടുവാന്‍ എത്തുന്ന കാക്കകളെപ്പോലെന്അവിടെ കാക്കകള്‍ വന്നു. ഒരെണ്ണം വന്നു.പിന്നെധാരാളം കാക്കകള്‍വന്നു. അയാള്‍ക്കായി വേലക്കാരി തയ്യാറാക്കിയ പ്രഭാതഭക്ഷണം അയാളുടെ ബലിച്ചോറായി. ഇത്രയും കാര്യങ്ങള്‍ കഥക്രുത്ത് പ്രതീകത്മകമായി എന്നാല്‍ ദുരൂഹതകളില്ലാതെ എഴുതി. ഇങ്ങനെ എത്രയോമരണങ്ങള്‍ ഇപ്പോള്‍ സംഭവിക്കുന്നു. വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയില്‍ മനുഷ്യര്‍ അനുഭവിക്കുന്ന പ്രയാസങ്ങളിലേക്ക് കഥാക്രുത്ത് വായനകാരുടെ ശ്രദ്ധതിരിക്കുന്നുണ്ട്. സമൂഹത്തിന്റെ നന്മതിന്മകള്‍ മനസ്സിലാക്കിമനുഷ്യരെ പ്രബുദ്ധരാക്കുക എന്ന എഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധതശ്രീപാറക്കല്‍തന്റെ കഥകളിലൂടെ സൂചിപ്പിക്കുന്നു.ഓരോ കഥകളും നമ്മോട് ചിലചോദ്യങ്ങള്‍ ചോദിക്കുന്നു. നമ്മള്‍ ചെയ്യുന്ന ഒരു പ്രവര്‍ത്തി അല്ലെങ്കില്‍ചെയ്തുപോയ ഒരു പ്രവര്‍ത്തി അതെക്കുറിച്ച് ഒരു പുനര്‍ചിന്തനം നടത്താന്‍ കഥാക്രുത്ത്് ഉപയോഗിച്ച പ്രമേയങ്ങളും ഭാഷയും പര്യാപ്തമാകുമ്പോള്‍ അവിടെ കലയുടെ സ്പര്‍ശനമുണ്ടായിട്ടുണ്ട് അതു വിജയകരമായി കലാകാരന്‍ നിര്‍വ്വഹിച്ചിട്ടുണ്ട് എന്നു നമ്മള്‍ മനസ്സിലാക്കുന്നു. കുറുക്കനു ആമയെകിട്ടിയപോലെ ചില കഥകള്‍ വായിച്ച് വായനകാരന്‍ നിസ്സഹായനാകുന്നത് ആധുനികതയുടെ വെല്ലുവിളിയായി കരുതുന്നെങ്കില്‍ അവിടെ കല പൂര്‍ണ്ണമായി പരാജയപ്പെടുകയാണു. ശ്രീപാറക്കല്‍മനുഷ്യമനസ്സുകളെ സ്പര്‍ശിക്കുന്നവിധത്തില്‍ എഴുതുന്നു.മാനുഷിക മൂല്യങ്ങളുടെ വില ഇടിയുന്ന ഇന്നത്തെസമൂഹത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലൂടെ അവരുടെ സംഭാഷണങ്ങളിലൂടെ അതുപ്രകടിപ്പിക്കുകയാണു ശ്രീ പാറക്കല്‍. പ്രായമെത്തിയ മാതാപിതാക്കളുടെ അരക്ഷിതാവസ്ഥയും മക്കളുടെ മാനസികാധഃപതനവും ശ്രീ പാറക്കല്‍ കഥകളില്‍പരാമര്‍ശിക്കുന്നുണ്ട്.

 

 

 

 

 

അതിനായി ഒരു കഥ സങ്കല്‍പ്പിച്ച് അതില്‍വായനകാരനു മനസ്സിലാകാത്തബിംബങ്ങളും, പൂജയും വെടിക്കെട്ടും ഒക്കെ കലര്‍ത്തി ആധുനികത എന്ന പ്രതിഷ്ഠയുടെ ബലത്തില്‍വിക്രുതമാക്കാതെവളരെ ലളിതമായിനമ്മുടെ ചുറ്റ്പ്പാടില്‍നിന്നും കണ്ടെടുത്ത ഒരു കഥ പറയുകയാണുശ്രീപാറക്കല്‍.കൊച്ചുകൊച്ചു വാചകങ്ങളിലൂടെ' 'ഈ സാരി അമ്മച്ചിരിക്കട്ടെ'' എന്നും "ഈ പെട്ടിക്കെങ്കിലും അവന്‍ മൂടികാണുമോ'' എന്നും പറഞ്ഞുകൊണ്ട്‌നമ്മെ അദ്ദേഹം ചിന്താധീനനാക്കുന്നു. ആശയക്കുഴപ്പത്തിലാക്കുകയല്ല. കുടിശ്ശികയെന്ന കഥയിലെ മന്ദബുദ്ധിക്കരന്റെ ചോദ്യത്തിനുമുന്നില്‍ വികാരിയച്ചനു ഉത്തരമില്ല. ഒരു പക്ഷെ മന്ദബുദ്ധികള്‍ ബുദ്ധിരാക്ഷസന്മാരെക്കാള്‍ വിവേകമുള്ളവര്‍ എന്നു കഥക്രുത്ത്പറയുന്നു. കാപട്യങ്ങളില്ലാത്തവരെ മന്ദബുദ്ധിയെന്നു വിളിക്കുന്ന അതിബുദ്ധിമാന്മാര്‍ക്ക് മന്ദബുദ്ധികള്‍ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്മറുപടിയില്ല.

 

 

 

 

പള്ളിക്കാരും പട്ടക്കാരും നിയമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അവരിലെ ഹ്രുദയശുദ്ധിചോര്‍ന്നു പോകുന്നു അപ്പോള്‍ പിന്നെ അവര്‍ എങ്ങനെ മനുഷ്യര്‍ക്കായി നിസ്വാര്‍ത്ഥസേവനമനുഷ്ഠിക്കുമെന്ന ഒരു വിപ്ലവ ചിന്ത ഈ കഥയിലുണ്ടു.നമ്മുടെ നാട്ടിലെ രാഷ്ട്രീയാധഃപതനത്തിന്റെ ഒരു നേര്‍ചിത്രം നോക്കുകൂലി എന്ന കഥയില്‍ കാണാം. നിലവിലെസമ്പ്രദായങ്ങള്‍ക്കെതിരെ പ്രതികരിക്കുന്ന ഒരു എഴുത്തുകാരന്റെ ധാര്‍മ്മിക രോഷം അതില്‍പ്രകടമെങ്കിലും ഒരു ദൂഷിതവലയത്തില്‍ ബന്ധനസ്ഥരാക്കപ്പെട്ട ജനങ്ങളുടെ നിസ്സഹായത ഈ വരികളിലൂടെ കഥാക്രുത്ത്പറയുമ്പോള്‍ സാഹിത്യത്തിലെറിയലിസം (“The faithful representation of reality”) അദ്ദേഹം സമര്‍ഥമായി ഉപയോഗിച്ചതായി മനസ്സിലാക്കാം.''കിണറ്റിന്‍ കരയില്‍ അനേക വര്‍ഷങ്ങള്‍ക്ക് മുമ്പ് തുണിയലക്കാന്‍ ഉപയോഗിച്ചിരുന്ന ഒരു കല്ലുപൊടിപിടിച്ച് കിടന്നിരുന്നു.

 

 

 

 

 

അതിനെലക്ഷ്യമാക്കി മുഷിഞ്ഞതുണികളുമെടുത്ത് അവള്‍ നടന്നു.'' ചെറുകഥയെക്കുറിച്ച് ഒരു നിര്‍വ്വചനം കേട്ടിരിക്കുന്നത് ആരുടേയും ജീവിതത്തില്‍ നിന്ന്മുറിച്ചെടുത്ത ഒരു തുണ്ട്എന്നാണു. അതേ ശ്രീ പാറക്കല്‍ അങ്ങനെ അനവധിപേരുടെ ജീവിതത്തില്‍ നിന്നും മുറിക്ലെടുത്ത കഥകള്‍ ആവിഷ്ക്കരിച്ചിരിക്കുന്നു. ജീവിക്കുന്ന നാട്ടിലേയും ജനിച്ച്് നാട്ടിലേയും സഞ്ചരിച്ച നാട്ടിലേയും മനുഷ്യരുടെ ജീവിതത്തില്‍ നിന്നും കണ്ടെത്തിയത് കലാപരമായി ആവിഷ്ക്കരിച്ചിരിക്കുന്നു. നമുക്ക് ചുറ്റും നോക്കുക അവരെയൊക്കെ കാണാന്‍ കഴിയും. അതക്ലേ എഴുത്തുകാരന്റെ വിജയം. ആശംസകള്‍ ശ്രീപാറക്കല്‍. എല്ലാവിധനന്മകളും നേരുന്നു. പുസ്തകത്തിന്റെ കോപ്പികള്‍ക്കായിദയവായി ബന്ധപ്പെടുക ബാബു പാറക്കല്‍, bparackel@aol.com or editor@emalayalee.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.