You are Here : Home / News Plus

2 ജി കേസ്: എല്ലാ പ്രതികളെയും വെറുതെ വിട്ടു

Text Size  

Story Dated: Thursday, December 21, 2017 10:42 hrs UTC

2 ജി സ്പെക്ട്രം കേസിൽ എ.രാജ, കനിമൊഴി ഉൾപ്പടെയുള്ള എല്ലാ പ്രതികളെയും ദില്ലി സിബിഐ കോടതി വെറുതേ വിട്ടു. കേസിൽ സിബിഐ സമര്‍പ്പിച്ച രണ്ട് കുറ്റപത്രവും കോടതി റദ്ദാക്കി. എൻഫോഴ്സ്മെന്‍റ് എടുത്ത കേസും റദ്ദാക്കി. പ്രതികൾക്കെതിരെ തെളിവുകൾ നിരത്തുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് സിബിഐ കോടതി ജഡ്ജി ഒ.പി.സൈനി വ്യക്തമാക്കി.

തിങ്ങിനിറഞ്ഞ പ്രത്യേക കോടതി മുറിയിൽ ഒറ്റവരിയിലൊതുക്കിയുള്ള വിധി പ്രസ്താവയാണ് സിബിഐ കോടതി ജഡ്ജി ഒ.പി.സൈനി നടത്തിയത്. സിബിഐ സമര്‍പ്പിച്ച രണ്ട് കുറ്റപത്രവും റദ്ദാക്കിയ കോടതി പ്രതികളായ മുൻ ടെലികോം മന്ത്രി എ.രാജ, പാര്‍ലമെന്‍റ് അംഗമായ കനിമൊഴി, മുൻ ടെലികോം സെക്രട്ടറി സിദ്ദാര്‍ത്ഥ ബെഹൂറ, എ.രാജയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആര്‍.കെ.ചന്ദോലിയ, വിവിധ ടെലികോം കമ്പനി ഉടമകൾ തുടങ്ങി എല്ലാവരെയും വെറുതെ വിട്ടു. 

ആറുവര്‍ഷത്തോളം നീണ്ടുനിന്ന വിചാരണക്കൊടുവിൽ 2000 ത്തിലധികം പേജുള്ള വിധിയാണ് സിബിഐ കോടതി തയ്യാറാക്കിയത്. ചട്ടങ്ങൾ മറികടന്ന് 2008ൽ 2 ജി സ്പെക്ട്രം ലൈൻസുസുകൾ 2001ലെ വിലക്ക് വിറ്റതിലൂടെ പൊതുഖജനാവിന് 1.76 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സി.എ.ജി കണ്ടെത്തിയത്. 30,000 കോടിരൂപയുടെ അഴിമതി നടന്നുവെന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. 

2 ജി ഇടപാടിലൂടെ എ.രാജക്ക് 3000 കോടിയിലധികം രൂപ കിട്ടിയെന്നും സിബിഐ വാദിച്ചു. കലൈഞ്ചര്‍ ടി.വിയിലേക്ക് ഡി.ബി റിയാലിറ്റി എന്ന കമ്പനിയിൽ നിന്ന് 200 കോടി രൂപ എത്തിയതായിരുന്നു കനിമൊഴിക്കെതിരെയുള്ള കേസ്. ഇതെല്ലാം കോടതി റദ്ദാക്കി. 

2 ജി സെപ്ക്ട്രം ഇടപാടിൽ പ്രഥമദൃഷ്യ ക്രമക്കേട് നടന്നുവെന്ന സിബിഐ റിപ്പോര‍്ട്ടിന്‍റെ അടിസ്ഥാനത്തിൽ 2012ൽ എ.രാജ അനുവദിച്ച എല്ലാ സ്പെക്ട്രം ലൈൻസുകളും സുപ്രീംകോടതി റദ്ദാക്കിയിരുന്നു. അന്വേഷണത്തിനിടെ അറസ്റ്റിലായ എ.രാജക്കും കനിമൊഴിക്കും ഏറെ നാൾ ജയിലിൽ കിടക്കേണ്ടിവന്നു. വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് സിബിഐയുടെ തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.