You are Here : Home / News Plus

ന്യൂസീലൻഡിൽ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച കുടുംബം ഗുരുതരാവസ്ഥയിൽ

Text Size  

Story Dated: Sunday, November 19, 2017 03:28 hrs UTC

ഹാമിൽട്ടൺ: കൊല്ലം കൊട്ടാരക്കര നീലേശ്വരം ഷിബുസദനത്തിൽ ഷിബു കൊച്ചുമ്മൻ (35), ഭാര്യ സുബി ബാബു (32), ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേൽ (62) എന്നിവരാണ് വൈകാടോയിലെ ആസ്പത്രിയിൽ ഒരാഴ്ചയായി അബോധാവസ്ഥയിൽ കഴിയുന്നത്. ഇവരുടെ അവസ്ഥയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു. ബോട്ടുലിസം എന്ന ഭക്ഷ്യവിഷബാധയാണ് അബോധാവസ്ഥയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. ഇവർ കഴിച്ച മാംസം രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയാലേ യഥാർഥ കാരണം വ്യക്തമാവൂ. അഞ്ചുവർഷം മുമ്പ് ന്യൂസീലൻഡിലെത്തിയതാണ് ഷിബുവും കുടുംബവും. വടക്കൻ ന്യൂസീലൻഡിലെ പുടാരുരുവിലാണ് താമസം. സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് ഷിബു. സുബി നഴ്‌സാണ്. ഷിബുവും കൂട്ടുകാരും ഇടയ്ക്ക് വേട്ടയ്ക്കു പോകാറുണ്ടെന്ന് ഇവരുടെ സുഹൃത്ത് സോജൻ ജോസഫിനെ ഉദ്ധരിച്ച് ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ട് ചെയ്തു.

ന്യൂസീലൻഡിൽ വേട്ട നിയമവിരുദ്ധമല്ല. വേട്ടയാടിക്കൊണ്ടുവന്ന ഇറച്ചി, കുടുംബം നവംബർ 10-ന് അത്താഴത്തിനു കഴിച്ചു. 15 മിനിറ്റിനകം ഛർദി തുടങ്ങി. അരമണിക്കൂറിനകം മൂന്നുപേരും അവശരായി. ഷിബു ആംബുലൻസ് സേവനത്തിനായി ഫോൺ ചെയ്തു. സംസാരിക്കുന്നതിനിടെ ഇദ്ദേഹവും കുഴഞ്ഞുവീണു. ആംബുലൻസ് എത്തി മൂവരെയും വൈകടോ ആസ്പത്രിയിലാക്കി. ഏഴും ഒന്നും വയസ്സുള്ള കുട്ടികളുണ്ട് ഇവർക്ക്. കുടുംബം അത്താഴം കഴിക്കുമ്പോൾ കുട്ടികൾ ഉറക്കമായിരുന്നു. കുട്ടികൾ ഇപ്പോൾ ഹാമിൽട്ടൺ മാർത്തോമ പള്ളിയുടെ സംരക്ഷണത്തിലാണ്. വിഷബാധ പൂർണമായി നീങ്ങി ആരോഗ്യം വീണ്ടെടുക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന്‌ ഡോക്ടർമാർ സൂചിപ്പിച്ചതായി സുഹൃത്ത് ജോജി വർഗീസ് ‘ന്യൂസീലൻഡ് ഹെറാൾഡി’നോട് പറഞ്ഞു. ബോധം തിരിച്ചുകിട്ടിയാലും പക്ഷാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്. രണ്ടുമാസം മുമ്പ് വിസിറ്റിങ് വിസയിലാണ് ഏലിക്കുട്ടി ന്യൂസീലൻഡിലെത്തിയത്. ഇവർക്ക് ന്യൂസീലൻഡിലെ മെഡിക്കൽ ഇൻഷുറൻസ് ഇല്ല. കുടുംബത്തിന്റെ സുഹൃത്തുക്കൾ ന്യൂസീലൻഡിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഏലിക്കുട്ടിയുടെ ഇളയമകൾ ഷീനയും സുബിയുടെ സഹോദരനും ഞായറാഴ്ച ന്യൂസീലൻഡിലേക്ക്‌ പുറപ്പെടും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.